Monday 28 July 2014

ഓര്‍മ്മക്കുറിപ്പുകള്‍ -11

ഓര്‍മ്മക്കുറിപ്പുകള്‍ -11 
======================
അച്ഛനും അമ്മയും നാലു മക്കളുമടങ്ങുന്ന കുടുംബത്തില്‍ ഞാന്‍ രണ്ടാം സന്താനം . മൂത്ത സഹോദരനും , ഇളയ രണ്ടു സഹോദരന്മാരും കൂടി ഇടയ്ക്കിടെ, എന്നെ ചുരുട്ടിക്കൂട്ടി സോഫക്കടിയില്‍ തള്ളുന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം ആനന്ദപ്രദമായി മുന്നോട്ടു പോകുന്നു . പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ അവരെയൊക്കെ ഭരിക്കാറായി എന്ന അഹങ്കാരം കൊണ്ട് അനുവര്‍ത്തിച്ചു പോരുന്ന ചില കടുത്ത ഭരണപരിഷ്ക്കാരങ്ങളില്‍ അസഹിഷ്ണുത പെരുകുമ്പോഴാണ് എന്‍റെ സഹോദരന്മാര്‍ ഇത്തരം കടുംകൈ എന്നോട് ചെയ്യുന്നത് ! കുറ്റം പറയാന്‍ പറ്റില്ല .. ആരായാലും ചെയ്തുപോകും ! അമ്മയും , അച്ഛനും കൂടി എന്‍റെ കാര്യപ്രാപ്തിയില്‍ സന്തുഷ്ടരായി ഗൃഹഭരണം എന്നെ ഏല്‍പ്പിക്കുന്നത് തന്നെ അവര്‍ക്ക് ദഹിക്കുന്നില്ല എന്നതും ഇതിന്‍റെ പിന്നാമ്പുറമായി വ്യാഖ്യാനിക്കാം ! അത്തരം ഭരണച്ചുമതലയില്‍ ഒന്നായിരുന്നു അടുക്കളയിലെ പലവ്യഞ്ജനങ്ങളിലുള്ള ഭരണവും അച്ഛന്റെ പണപ്പെട്ടിയുടെ താക്കോല്‍ സൂക്ഷിപ്പും ! പലവ്യഞ്ജനങ്ങള്‍ തീരുന്ന മുറയ്ക്ക് വാങ്ങിക്കുകയും ബില്ലുകള്‍ യഥാവിധി അടയ്ക്കുകയും ചെയ്യുക എന്നതൊക്കെ ആയിരുന്നു ആയിരുന്നു ചുമതലകള്‍ . അടുക്കള എന്നെ ഏല്‍പ്പിക്കാന്‍ കാരണങ്ങള്‍ ഉണ്ടായിരുന്നു . അതില്‍ രസകരമായ ഒന്ന് ഇവിടെ പറയാം . മാസം മൂന്ന് അമൂല്‍ പാല്‍പ്പൊടി ടിന്‍ ആണ് വീട്ടിലേക്കു വാങ്ങുന്നത് . ഒരുമിച്ചു ഒരു മാസത്തേക്കുള്ള പലചരക്ക് വാങ്ങിയാലും ചില ചില സാധനങ്ങള്‍ പകുതിയാകുമ്പോഴേക്കും തീരുന്നു . ബൂസ്റ്റ് , പാല്‍പ്പൊടി എന്നീ ഐറ്റങ്ങള്‍ ആയിരുന്നു തീരുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ ! അതെന്തു കൊണ്ടാകും എന്ന് ഞാന്‍ പറയാതെ ഊഹിക്കാമല്ലോ . എണ്ണിച്ചുട്ട അപ്പം പോലെ ശമ്പളം വാങ്ങുന്ന കൈക്കൂലിക്കാരല്ലാത്ത സര്‍ക്കാര്‍ഉദ്യോഗസ്ഥര്‍ ആയതുകൊണ്ട് രണ്ടുപേര്‍ക്കും ഒരുമാസം ചെലവ് താങ്ങേണ്ടത് ഒരു കടമ്പ ആയിരുന്നു. ഇടയ്ക്കു നാലെണ്ണത്തില്‍ ഒരെണ്ണത്തിനു അസുഖം വന്നാല്‍ പിന്നെ പറയുകേം വേണ്ടല്ലോ .. ! അപ്പോള്‍ ഇനി സംഭവത്തിലേക്ക് കടക്കാം ...
ഏകദേശം ഒരു മൂന്നുമണിയോടെ , പതിവ് ഉച്ചമയക്കത്തിനു കേറിയതായിരുന്നു ഞാന്‍ . അടുക്കളയില്‍ പൂച്ച കയറിയതുപോലെ തോന്നിയപ്പോള്‍ ഞാന്‍ നോക്കാനായി ചെന്നു . എന്നെ കണ്ടതും നേരെ ഇളയ സഹോദരന്‍ , കൂട്ടത്തിലെ ഏറ്റവും കുരുത്തക്കേട്‌ കൂടിയവന്‍ , എന്നെയും തട്ടി മാറ്റി ഒറ്റ ഓട്ടം ... എന്തോ പന്തികേടുണ്ടല്ലോ എന്നോര്‍ത്ത് ഞാനും പിറകെ വച്ച് പിടിപ്പിച്ചു . ഓടുന്ന വഴി ശ്രദ്ധിച്ചപ്പോഴാണറിയുന്നത് ലവന്‍റെ കൈയ്യില്‍ പാല്‍പ്പൊടി ടിന്നിരിക്കുന്നു ... ഇനി പിന്നോട്ടില്ല , അത് മേടിച്ചെടുത്തിട്ട് ബാക്കി കാര്യം . ഓടി ഓടി തൊട്ടപ്പുറത്തുള്ള മൈതാനം വരെ ഓടിച്ചു ... എന്നെ ഇട്ടു ഓടിക്കല്ലേടാ .... എന്ന് ഞാന്‍ വിളിച്ചു പറയുന്നുണ്ട് . എന്‍റെ പിറകേ വരല്ലേ എന്നവനും ! മൈതാനത്തിന്‍റെ ഓരോ മൂലക്കായി ഏതാനും തെങ്ങുകള്‍ വെട്ടിയിട്ടുണ്ട് . അതുകൊണ്ട് തന്നെ ഓട്ടത്തിനു ഒരു മാരത്തോണ്‍ സ്വഭാവം കൂടിയുണ്ടായിരുന്നു . പെട്ടെന്നാണതു സംഭവിച്ചത്... അനിയച്ചാര്‍ ഒരു തെങ്ങിന്‍തടിയില്‍ തട്ടി മറിഞ്ഞു വീണു . എന്താണ് സംഭവിച്ചതെന്നറിയില്ല . അവന്‍റെ തലയ്ക്കു മുകളിലൂടെ മൂടി തുറന്നു മൊത്തം പാല്‍പ്പൊടിയും തൂവിപ്പോയി . ആദ്യത്തെ ഷോക്കില്‍ ചിരിക്കണോ , കരയണോ എന്നറിയാതെ ഞാന്‍ !! പക്ഷേ ... പിന്നീടുള്ള അവന്റെ നില്‍പ്പു കണ്ടപ്പോള്‍ ചിരി അടക്കാന്‍ വയ്യ .. മൈതാനത്തു കളിച്ചുകൊണ്ടിരുന്ന എല്ലാ കളിക്കൂട്ടുകാരും കൂടി ചിരി തുടങ്ങി . കാരണം അതൊരു ഒന്നൊന്നര നില്‍പ്പായിരുന്നു . വര്‍ഷങ്ങള്‍ ഇത്രയുമായിട്ടും ഇപ്പോഴും അവന്‍റെ മക്കളോട് ഇത് വിവരിച്ചു ഞാന്‍ ചിരിക്കാറുണ്ട് . ചിരിക്കുള്ള വക മാത്രമല്ല ... കരച്ചിലിനും കൂടിയുള്ളതായിരുന്നു അത് . കാരണം വൈകിട്ട് അമ്മ വന്നപ്പോള്‍ എനിക്കും അവനും കണക്കിന് തല്ലു കിട്ടി . അവന്‍ ഓടിയത്തിനും.. ഞാന്‍ ഓടിച്ചതിനും . രഹസ്യം പരസ്യമാക്കില്ലെങ്കില്‍ ഒരു കാര്യം കൂടി പറയാം .. അന്നത്തോടെ ലിവന്മാരുടെ കുരുത്തക്കേടിനു പിറകെയുള്ള എന്‍റെ മേല്‍നോട്ടം ഞാനങ്ങു നിര്‍ത്തി . എന്തിനു വെറുതെ എന്‍റെ ആരോഗ്യം കളയണം ... തല്ലും കൊള്ളണം ? ആ ആത്മാര്‍ത്ഥത ഞാന്‍ വേണ്ടെന്നു വച്ചു !! പിന്നീടുള്ള ഓരോ സംഭവത്തിലും ഞാന്‍ പരമാവധി അടി ഒഴിവാക്കിയിരുന്നുവെങ്കിലും കിട്ടേണ്ടത് ഞാന്‍ തന്നെ ചോദിച്ചു വാങ്ങിയിരുന്നു . അടി കൊള്ളാന്‍ ചെണ്ടയും കാശു വാങ്ങാന്‍ മാരാരും !
നന്ദി , നമസ്ക്കാരം

Wednesday 16 July 2014

പുനര്‍ജ്ജന്മം ?

ഇന്ന്, ഈ ഇരുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ , ഒരു സ്വപ്നത്തിന്‍റെ പൊരുള്‍ തേടിയിറങ്ങുവാന്‍ തുനിഞ്ഞത് വിഡ്ഢിത്തമായോ എന്നറിയില്ല . വോള്‍വോ ബസ്സിന്‍റെ ഉള്ളില്‍, ഇങ്ങനെ എടുത്തുചാടി പുറപ്പെട്ടതിനെ ഓര്‍ത്തു ആശങ്കയോടെ ഇരിക്കുമ്പോള്‍ , പശ്ചാത്തലത്തില്‍ ജഗ്ജിത് സിംഗിന്‍റെ ഗസലുകള്‍ മുഴങ്ങുന്നത് ഒരാശ്വാസമായി തോന്നുന്നു . എന്റെ തോന്നലുകള്‍ .. നിഴല്‍ പോലെ പിറകെയുണ്ട് . അനാഥാലയത്തിന്റെ മതില്‍കെട്ടില്‍ നിന്നും പുറത്തുകടന്നതു ജോലി കിട്ടിയതിനു ശേഷമാണ് . അന്ന് മുതല്‍ തുടങ്ങിയ അന്വേഷണമാണ് . ചെറുപ്പം മുതല്‍ സ്വപ്നത്തില്‍ മാത്രം കണ്ട ആ സ്ഥലത്ത് പോകണമെന്നും .. സ്വപ്നത്തിന്‍റെ വഴികള്‍ നേരില്‍ തൊട്ടറിയണമെന്നും ! എന്നിട്ടും ആശങ്കകള്‍ ഉണ്ട് മനസ്സിലിപ്പോഴും . ഗസലില്‍ പാടുംപോലെ ..." മേ നശെ മെ ഹൂം ... അതെ.. ഞാനിപ്പോഴും ആ സ്വപ്നം തന്ന ലഹരിയിലാണ് . ഒരേ സ്വപ്നം മാത്രം കാണുമ്പോള്‍ കിട്ടുന്ന ലഹരി ! സിംഗിന്‍റെ ഗസലിന്റെ ആര്‍ദ്രത.. എന്നിലെ ഭാവങ്ങള്‍ക്കും ലഹരി പകരുന്നു .
കൊടുങ്ങല്ലൂര്‍ പിന്നിട്ട്‌ മതിലകം എത്തുമ്പോള്‍ ഞാന്‍ മനസ്സില്‍ വരച്ച ചിത്രം പോല്‍ എല്ലാം ഇതളുകളായി തെളിയുന്നു . മതിലകം സ്റ്റോപ്പില്‍ ഇറങ്ങി .. ഒരു ജ്യൂസും കുടിച്ചു ഓട്ടോയില്‍ കയറി ചന്ദ്രോത്ത് മന എന്ന് പറയുമ്പോള്‍ പോലും വിശ്വാസമുണ്ടായിരുന്നില്ലാ .. അങ്ങിനെ ഒരു മേല്‍വിലാസം ശരി തന്നെയോ എന്ന് !! ആരാണ് ഇവ്വിധം എന്നെ നയിക്കുന്നത് ... ഒരു സ്വപ്നത്തിന്‍റെ ചിറകിലേറി ഇങ്ങനെ ഇറങ്ങാന്‍ ധൈര്യം പകരുന്നത് ? എന്തായാലും ഇനി പിന്നോട്ടില്ല ....
കാട് പിടിച്ച പടിപ്പുര പണിപ്പെട്ടു തുറക്കുമ്പോള്‍ തുരുമ്പിച്ച വിജാഗിരിയുടെ കിരുകിരാ ശബ്ദം ചെവിക്കു അസ്വസ്ഥത ഉണ്ടാക്കുന്നു . മുറ്റമാണോ .. കാടാണോ എന്നറിയാനാവുന്നില്ല ... ആള്‍പ്പൊക്കത്തില്‍ തഴച്ചു വളര്‍ന്ന തെരുവപ്പുല്ലുകള്‍ വകഞ്ഞു മാറ്റി ഞാന്‍ സ്വപ്നത്തിന്‍റെ ഉറവിടം തേടി ..!!
അതേ തേന്മാവ് ... ബാല്യത്തില്‍ 5 വയസ്സുള്ളപ്പോള്‍ ഊഞ്ഞാലാടാന്‍ കൊതിപ്പിച്ച മാവ് .. നിറയെ ഇത്തിള്‍ക്കണ്ണി പിടിച്ചിരിക്കുന്നു . എന്നിട്ടും മാങ്ങ പഴുത്തു നിറഞ്ഞിട്ടുണ്ട് . താഴെ വീണുകിടക്കുന്ന ഒരു മാങ്ങ എടുത്തു കടിക്കും മുന്നേ തന്നെ ... അതിശയം പോലെ ...മുന്‍പെപ്പോഴോ കഴിച്ച പോല്‍ അതിന്‍റെ രുചി നാവിലെക്കെത്തുന്നു . അതെ.. ഈ മാവില്‍ ഞാന്‍ ഊഞ്ഞാലാടിയിട്ടുണ്ട് . എന്റെ റോസാച്ചെടി എവിടെ ? അയ്യോ .. അതാണോ ഉണങ്ങിനില്ക്കുന്ന മുള്ളുള്ള കുറ്റിച്ചെടി !
കിഴക്കിനിയില്‍ നിന്ന് നോക്കിയാല്‍ കാണാമായിരുന്ന ഇതില്‍ കുട പോലെ ആള്‍പ്പൊക്കത്തില്‍ നിറയെ ഇളം റോസ് പനിനീര്‍പ്പൂക്കള്‍ ആയിരുന്നല്ലോ ? തെക്കിനിയിലെ എന്‍റെ മുല്ലക്കാട് നിറയെ പൂത്തുനില്‍ക്കുന്നുണ്ട് .. ആഹാ .. സന്തോഷം ! ഒരേ സമയം എന്തൊക്കെ വികാരങ്ങള്‍ കടന്നുപോകുന്നു എന്‍റെ മനസ്സിലിപ്പോള്‍ !! കാലം ഇവിടെ ഇനിയും എനിക്കായി എന്തൊക്കെയാണ് കാത്തുവച്ചിട്ടുള്ളതാവോ ?
""ആരാ അവിടെ ? ""
ശോ .. ഞാനിനിയും ഇവിടെ ആരൊക്കെ ഉണ്ടെന്നു നോക്കിയില്ല മുത്തശ്ശി കാണുമോ? അമ്മയില്ലാത്ത നന്ദ മോള്‍ക്ക്‌ അമ്മയും അച്ഛനും ആയിരുന്ന എന്‍റെ മുത്തശ്ശി ? അച്ഛനെപ്പോഴും യാത്രകളുടെ തിരക്കായിരുന്നല്ലോ !! നോക്കട്ടെ .. വളരെ പരിചിതമായ ഈ ശബ്ദം ആരുടേതെന്ന് ?
യ്യോ ... ജാനുവമ്മ .. എനിക്ക് മുലപ്പാല്‍ പകര്‍ന്നെന്നെ വളര്‍ത്തിയ ജാനുവമ്മ !!
"" ജാനുവമ്മേ ..... ഇത് ഞാനാ ...!! ""
അവര്‍ കതകു തുറന്നു പുറത്തേക്കു വന്നു .. എന്നെ കണ്ടതും ഞെട്ടി പിറകോട്ടു മാറി ..! വീണ്ടും വീണ്ടും വിശ്വാസം വരാത്തപോലെ നോക്കി കൊണ്ട് അരികിലേക്ക് വന്നു . തിമിരം കാഴ്ചയെ മാത്രമല്ല മനസ്സിനെയും ബാധിച്ചോ എന്നുറപ്പിക്കും പോലെ !! മുള ചീന്തും പോലെ ഒരു പൊട്ടിക്കരച്ചില്‍ !
അകത്തേക്ക് അവരെ കെട്ടിപ്പിടിച്ചു നടക്കുമ്പോള്‍ അവിടെ നിലവറ ചുവരിന് മുകളിലായ് മാലയിട്ടു വച്ച മുത്തശ്ശിയുടെ ചിത്രത്തോടൊപ്പം , എന്‍റെയും ചന്ദനമാലയിട്ട ചിത്രം !! വിതുമ്പല്‍ കേട്ടു പിന്തിരിഞ്ഞു നോക്കുമ്പോള്‍ പിറകില്‍ എന്‍റെ അച്ഛന്‍ . അച്ഛന്‍റെ പുരികം പോലും നരച്ചിരിക്കുന്നു . ഒന്നും മിണ്ടാതെ , എന്‍റെ മുറിയിലേക്ക് പോയി ഞാനൊളിപ്പിച്ച എന്‍റെ ഓര്‍മ്മപുസ്തകം എടുത്തു അച്ഛന് നേരെ നീട്ടുമ്പോള്‍ അച്ഛന്‍റെ ഒരു പാട് ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടായിരുന്നു . എന്‍റെ ജീവിതം നിലവറയില്‍ ഒടുങ്ങിയതെങ്ങനെ എന്നതിനു പോലും ഉത്തരം ഉണ്ടായിരുന്നു ...! ഉത്തരമില്ലാത്തത് ഈ ദേഹത്തിലുള്ള .. ഞാന്‍ എന്ന എന്‍റെ അസ്തിത്വത്തിനു മാത്രമായിരുന്നു . ഞാന്‍ എന്നത് അമ്മയോ .. മകളോ എന്ന ചോദ്യത്തിന്‍റെ ഉത്തരം ??

raadha chandra added you to her circles and invited you to join Google+

raadha chandra added you to her circles and invited you to join Google+.
Join Google+
Google+ makes sharing on the web more like sharing in real life.
Circles
An easy way to share some things with college buddies, others with your parents, and almost nothing with your boss. Just like in real life.
Hangouts
Conversations are better face-to-face. Join a video hangout from your computer or mobile phone to catch up, watch YouTube videos together, or swap stories with up to 9 of your friends at once.
Mobile
Lightning-fast group chat. Photos that upload themselves. A bird's-eye view of what's happening nearby. We built Google+ with mobile in mind.
You received this message because raadha chandra invited raadhachandra.enteblog@blogger.com to join Google+. Unsubscribe from these emails.
Google Inc., 1600 Amphitheatre Pkwy, Mountain View, CA 94043 USA