Monday 11 August 2014

സ്മൃതിനാശം

സ്മൃതിനാശം 
=============
പ്രിയതേ..,
ഇനി ഒരിക്കലും തിരിച്ചു കിട്ടാതെ പോകുന്ന എന്‍റെ ഓര്‍മ്മകളെ തിരിച്ചു പിടിക്കാമെന്ന് ഞാന്‍ വ്യമോഹിക്കുന്നില്ല . ഇടയ്ക്കെന്നിലേക്ക് തിരിച്ചുകിട്ടിയ എന്‍റെ സ്മൃതികളെ .. ഞാന്‍ നിനക്കായി എന്നേക്കുമായി കുറിച്ച് വയ്ക്കുകയാണ് . അടുത്ത നിമിഷം മുതല്‍ ഞാന്‍ വീണ്ടും alzheimer's (സ്മൃതിനാശം) എന്ന നീരാളിയുടെ പിടിയിലേക്ക് നടന്നു കയറി നീയെന്ന എന്‍റെ ഉണര്‍വിനെ.. ഊര്‍ജ്ജത്തെ ..മറന്നു തുടങ്ങും മുന്നേ ... നീ അറിയുക .. മുന്നേ വായിച്ചു കളഞ്ഞ ഒരു കുറിപ്പ് .. "നിന്നെ മറക്കുകയെന്നാല്‍ മരണമെന്ന് .." അതെ ... ഞാന്‍ ഇപ്പോള്‍ മരണം കൊതിച്ചു തുടങ്ങിയിരിക്കുന്നു . ഓര്‍മ്മയുടെ അവസാന കണികയും തുടച്ചു നീക്കപ്പെടും മുന്നേ .. വീണ്ടും ഞാന്‍ നിന്നെ മറന്നു തുടങ്ങും മുന്നേ .. നിന്നെ ഞാന്‍ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് നീ അറിയുക .. ഒരു വശം ചരിഞ്ഞു, തിരിച്ചു കിട്ടിയ എന്‍റെ സ്മൃതികളെ പുല്‍കി എല്ലാം മറന്നു , നീ ഉറങ്ങുന്ന ഈ വേളയില്‍ .. ഇനി ഒരു ഇണചേരല്‍ നമുക്കുണ്ടാകുകയില്ലെന്നു അറിഞ്ഞു കൊണ്ട് .. ഇനിയും നിന്നെ മറന്നു സ്മൃതിനാശം വന്നു ഈ ലോകം കാണുവാന്‍ ഞാനിഷ്ടപ്പെടുന്നില്ല . നിന്നോടുള്ള തീവ്രമായ എന്‍റെ അനുരാഗം വിരല്‍ത്തുമ്പിലൂടെ ഒലിച്ചിറങ്ങുന്നത് പോലും അറിയാന്‍ കഴിയാതെ ഇനിയും എനിക്ക് ജീവിക്കണ്ടാ ...! മരണത്തിന്‍റെ കൈകള്‍ എന്നെ പുണരുമ്പോഴും നിന്നോടുള്ള സ്നേഹം എന്‍റെ മനസ്സിലുണ്ടാവണം . അതുകൊണ്ട് ഞാന്‍ എന്നെ ഇവിടെ അവസാനിപ്പിക്കുകയാണ് .. എന്നേക്കുമായി !
നിന്നെ ഓരോ അണുവിലും ഉള്‍ക്കൊണ്ട് സ്നേഹിച്ചുകൊണ്ട് .. എന്‍റെ പ്രണയിനിക്ക് വിട !
 U

മഴനൂലുകള്‍

മഴനൂലുകള്‍ക്കിടയിലൂടെയാണ് ഞാന്‍ എന്‍റെ പ്രണയത്തെ തിരിച്ചറിയുന്നത്‌ . കണ്ണുകളില്‍ വശ്യഭാവമുണ്ടായിരുന്നു .. ആരെയും പ്രണയത്തിലാഴ്ത്തും വിധം . ഒരു നിമിഷം എനിക്കു തോന്നി ഞാന്‍ എത്രയോ മുന്നേ അറിയുകയും പ്രണയിക്കുകയും ചെയ്യേണ്ടതായിരുന്നു എന്ന് . പ്രണയം തിരസ്കരിക്കാനുള്ളതല്ല എന്നെന്നെ പഠിപ്പിച്ചതും ആ മഴനൂലുകളാണ് .. ഇപ്പോള്‍ എനിക്ക് പ്രണയമാണ് .. തഴുകുന്ന കാറ്റിനോട് .. ഒഴുകുന്ന പുഴയോട് .. നനുത്ത മഞ്ഞിനോട്... ഈറന്‍ നിലാവിനോട് .. നീലരാവുകളോട്.. പീലി വിടര്‍ത്തുന്ന മയിലിനോട് .. ആര്‍ദ്രഗീതങ്ങളോട്... ഒടുവില്‍ എന്നില്‍ പ്രണയം ജനിപ്പിച്ച ആ കണ്ണുകളോട് .. പിന്നെ ..... പിന്നെ .... നിന്നെ പ്രണയിക്കുന്ന എന്നോടും !

Saturday 9 August 2014

എം ടി യുടെ കഥകള്‍ 1

എം ടി യുടെ കഥകള്‍ 1
--------------------------------------- 
ഷെര്‍ലക്ക്
**************
നായകന്‍ ഒരു ആത്മഹത്യാശ്രമത്തിന്‍റെ പരാജയത്തിനു ശേഷം ഇന്ത്യയില്‍ നിന്നും അമേരിക്കയിലുള്ള ചേച്ചിയുടെ അടുത്ത് ഒരു മാറ്റത്തിനു വേണ്ടി എത്തുന്നിടത്താണ് കഥ തുടങ്ങുന്നത് . ഷെര്‍ലക്ക് എന്ന പൂച്ച ചേച്ചിയുടെ വീട്ടിലെ അംഗത്തെ പോലെയാണെങ്കിലും നായകന് അത് അംഗീകരിക്കാന്‍ വളരെ ബുദ്ധിമുട്ടായി തോന്നി . മറ്റൊന്നുമല്ല .. തന്‍റെ സ്വകാര്യതയില്‍ പൂച്ച കടന്നുകയറ്റം നടത്തുന്നു എന്ന തോന്നല്‍ കൊണ്ട് . പലതവണയും ഈര്‍ഷ്യ ഉണ്ടാക്കുന്ന തരത്തില്‍ പൂച്ച പെരുമാറുകയും, ഒരു ചാരനെപ്പോലെ വര്‍ത്തിക്കുകയും, ചേച്ചി വരുമ്പോള്‍ പകല്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍ അവര്‍ക്കു മാത്രം സംവദിക്കാന്‍ കഴിയുന്ന ഭാഷയില്‍ ചേച്ചിയെ അറിയിക്കുകയും ചെയ്യുന്നു . അവസാനം തന്റെ കൈയ്യില്‍ ആകെ ശേഷിക്കുന്ന തുക ചിലവാക്കി ഒരു മദ്യം വാങ്ങി പൂച്ചയെ കുടിപ്പിക്കുകയും ചെയ്യുന്നു . എന്നിട്ട് മദ്യപിച്ചവശനായ നായകനെ പൂച്ച ഉറങ്ങിക്കോ എന്ന് പറഞ്ഞു നെഞ്ചില്‍ തടവി അമ്മയെപ്പോലെ പെരുമാറുമ്പോള്‍ കരഞ്ഞുകൊണ്ട് അയാള്‍ കണ്ണടയ്ക്കുന്നിടത്തു കഥ തീരുന്നു . ഒരു വ്യത്യസ്ത ശൈലിയില്‍ എം ടി കഥ പറഞ്ഞു പോകുന്നു . മൃഗങ്ങള്‍ക്കും മനസ്സുണ്ട് .. ഭാഷയുണ്ട് .. മനസ്സിലാക്കാനുള്ള കഴിവുണ്ട് എന്ന് പറഞ്ഞു വയ്ക്കുന്നു
നന്ദി നമസ്കാരം !

Friday 8 August 2014

പ്രകൃതിയുടെ വികൃതി

പ്രകൃതിയുടെ വികൃതി 
======================
നീയെന്നില്‍ പ്രളയമായി പതിച്ചിട്ടും 
എന്‍ സത്തയെന്നില്‍ നിന്നടരാതെ ...
കാല്‍ക്കീഴില്‍ നിന്നൂര്‍ന്നിറങ്ങുമെന്‍ 
അസ്തിത്വ പോഷകങ്ങളെല്ലാം 
ഒലിപ്പിച്ചെടുത്തിട്ടുമിപ്പോഴും 
വേരറ്റുപോകാതെ ഞാനും !

വിരഹിണി രാധ

വിരഹിണി രാധ
=================
നാളെത്രയായിങ്ങനെ നീ വരും ചാരെ ..
നാളെയെന്നു ഞാന്‍ സ്വപ്നം കാണ്മൂ കണ്ണാ
നാളെയെന്നതും നീണ്ടുപോകുന്നൂ സഖേ..
നാളെയെന്നതുമിനി വരികയില്ലെന്നോ ? 
പ്രണയമെന്നതിത്രമേല്‍ നോവാകുമോയെന്നു
പ്രണയിനിയിവള്‍ വിരഹത്തിലുഴറിടുമ്പോള്‍
കനവിലായ് നിറഞ്ഞിട്ടുമെന്തേ നീ കണ്ണാ
നിനവിലായ്‌ ഒരു മാത്ര ദര്‍ശനമേകാതെ !
എന്തേയെന്നരികില്‍ വരാതെ നീ കണ്ണാ ..
ആടിയും പാടിയും തോഴിമാര്‍ ചുറ്റുമുണ്ടോ ..?
വരമതു നീയെനിക്കേകുമോ കണ്ണാ ..
വരും ജന്മമെങ്കിലുമെന്‍റെ മാത്രമാകുവാന്‍ ..!
നാളെത്രയായിങ്ങനെ നീ വരും ചാരെ ..
നാളെയെന്നു ഞാന്‍ സ്വപ്നം കാണ്മൂ കണ്ണാ ....

Monday 4 August 2014

സാഫല്യം



""ചീനൂ ... ചീനൂ .... ഈ ചെക്കന്‍ ഏടെ പോയോ ന്തോ ..?
അമ്മാളുവമ്മയുടെ വിളികേട്ടിട്ടും അവന്‍ മിണ്ടീല്ലാ ..
എന്‍റെ മനസ്സ് പൊടിഞ്ഞു നീറുന്നതു ആര്‍ക്കും കാണണ്ടല്ലോ ..
കുളക്കടവില്‍ രണ്ടും കൂടി മിണ്ടുന്നത് കണ്ടപ്പോ ന്‍റെ ചങ്ക് പൊടിഞ്ഞു . ചീനു പൂവാ ഇനീം ഇവിടെ നിക്കണില്ലാ .. ഹും ! ""

... ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷവും മറക്കാന്‍ കഴിഞ്ഞിട്ടില്ല ഒന്നും ഇപ്പോഴും ! തിരിച്ചു വന്നത് എന്തിനാണെന്നറിയാത്ത വിധം കാലമെന്നില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് .. എന്നാലും ഒരു നീറ്റലുണ്ട് ... സേതുലക്ഷ്മിയും സേതുനാരായണനും ഇപ്പോഴും കാണുമോ ഈ നാട്ടില്‍ ? സുഖായി ജീവിക്കണുണ്ടാവും എവിടെയായാലും ... പേരുകൊണ്ട് പോലും ചേര്‍ന്നവരല്ലേ... !! 25 വര്‍ഷത്തോളമായില്ലേ ...
ചീനൂനെ ഓര്‍ക്കുന്നുപോലുമുണ്ടാവില്ല !

...അമ്മാളുവമ്മ പാവമായിരുന്നു .. അനാഥനായ ശ്രീനിവാസന്‍ സനാഥനായതും പഠിച്ചതും ആയമ്മയുടെ കാരുണ്യം കൊണ്ടാണ്. ഡിഗ്രി പരീക്ഷയുടെ റിസള്‍ട്ട് പറയാന്‍ ചെന്നതായിരുന്നു കുളക്കടവില്‍ . ഉള്ളിലെ മോഹങ്ങള്‍ എല്ലാം അവളോട്‌ പറയാന്‍ .. എനിക്ക് വേണ്ടി കാത്തിരിക്കണമെന്ന് പറയാന്‍... പക്ഷേ !

അമ്മാളുവമ്മ വില്ലേജ് ഓഫീസില്‍ കൂട്ട് ചെല്ലാന്‍ പറഞ്ഞപ്പോള്‍ എന്തിനെന്നു ചോദിച്ചില്ല . ഇത്രയും കാലം നന്ദിയോ കടപ്പാടോ തിരികെ കൊടുക്കാന്‍ പറ്റിയില്ല , ഇനിയെങ്കിലും ആയമ്മയുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ നിശ്ചയിച്ചാണ് തിരികെ വന്നത്.
ഓഫീസിനകത്തേക്ക് ചെല്ലാന്‍ പ്യൂണ്‍ വിളിച്ചപ്പോഴാണ് ഓര്‍മ്മകളില്‍ നിന്നും മടങ്ങിയത് . ഒരു ചെറുപുഞ്ചിരിയോടെ ഇരിക്കുന്ന ആയമ്മയെ കണ്ടപ്പോള്‍ എന്താണെന്ന ഭാവത്തില്‍ നോക്കി . ചീനൂ എന്ന വിളി കേട്ടു ഞെട്ടി ഓഫീസറുടെ മുഖത്തേക്ക് നോക്കി . കണ്ടു മറന്ന മുഖം പോലെ മുന്നില്‍ സേതു നാരായണന്‍ !

എന്നോടൊപ്പം കാറിലിരിക്കുന്ന പഴയ കൂട്ടുകാരന്‍റെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടിപ്പോഴും ! എത്ര ചോദിച്ചിട്ടും അവന്‍ ഒന്നും പറയുന്നില്ല . ഇതിനിടയില്‍ അവന്‍റെ വീട്ടില്‍ കൊണ്ട് പോയി ഭാര്യയെയും കുട്ടിയേയും കാണിച്ചപ്പോള്‍ ശരിക്കും ഞെട്ടി . അതെന്‍റെ സേതുവല്ലായിരുന്നു ! അവളെക്കുറിച്ച് ചോദിച്ചപ്പോള്‍ പറയാതെ ഒഴിഞ്ഞുമാറി . ഒരു യാത്ര പോകാന്‍ വരണം എന്ന് പറഞ്ഞു വിളിച്ചിട്ടു വന്നതാണ് . എന്നിട്ടും മിണ്ടുന്നില്ല .. എങ്ങോട്ടെന്നും പറയുന്നില്ല ! ഒടുവില്‍ ഒരു ആയുര്‍വേദ ചികിത്സാകേന്ദ്രത്തിന്‍റെ ഗേറ്റ് കടന്നു കാര്‍ മുന്നോട്ടു ചെല്ലുമ്പോള്‍ എന്നെ മോഹിപ്പിച്ച പഴയ ചിരിയോടെ ഞങ്ങളെ സ്വീകരിക്കാന്‍ ഇറങ്ങിവരുന്ന എന്‍റെ സേതു ... ഡോക്ടര്‍ സേതുലക്ഷ്മി .. !! സേതുനാരായണന്‍റെ പ്രണയം നിരസിച്ചു എനിക്ക് വേണ്ടി മാത്രം കാത്തിരുന്ന എന്‍റെ സേതു ... !!


Sunday 3 August 2014

ആത്മവിദ്യ

ലോക ജീവിതത്തില്‍ നിന്നും ഒളിച്ചോടലാണ് ആത്മീയത എന്ന്‍ തെറ്റായ രീതിയില്‍ ചിലര്‍ വ്യാഖ്യാനിക്കുന്നു .ഇത് അജ്ഞാനം കൊണ്ട് സംഭവിക്കുന്നതാണ് . അതുകൊണ്ടാണ് ബ്രഹ്മവിദ്യ , യോഗവിദ്യ , ജ്ഞാനവിദ്യ എന്നീ മൂന്നു മഹാവിദ്യകള്‍ നാട്ടില്‍ നിന്ന് ഇല്ലാതായത് . ഈ ചിന്ത ശരിയല്ല . ഇഹലോക ജീവിതത്തില്‍ ഇരുന്നുകൊണ്ട് തന്നെ ഈ വിദ്യകള്‍ നേടാനും ശിവ സാക്ഷാല്‍ക്കാരം നേടാനും കഴിയും .
ജീവിതത്തെ ജ്ഞാനികള്‍ നാലവസ്ഥകളായി തിരിച്ചിരിക്കുന്നു .
1. ബ്രഹ്മചര്യം 2.ഗാര്‍ഹസ്ഥ്യം 3.വാനപ്രസ്ഥം 4. സന്യാസം .
1. ബ്രഹ്മചര്യം - ബ്രഹ്മത്തെ അറിഞ്ഞു അതിനെ സാക്ഷാല്‍ക്കരിക്കാന്‍ ചെയ്യുന്ന കര്‍മ്മമാണ് ബ്രഹ്മചര്യം .
2. ഗാര്‍ഹസ്ഥ്യം - ഭക്തിയോട് കൂടി ഭോഗവും കുടുംബജീവിതവും അനുഭവിച്ചുകൊണ്ട് തന്നെ ദൈവത്തെ അറിയുന്നതാണ് ഗാര്‍ഹസ്ഥ്യം .
3. വാനപ്രസ്ഥം - ഭക്തിയോട് കൂടി ഭോഗയോഗ കര്‍മ്മമങ്ങളെ നിഷ്കാമമായി അനുഷ്ഠിച്ചു ജ്ഞാനത്തെ അടയുന്നതാണ് വാനപ്രസ്ഥം .
4. സന്യാസം - സര്‍വ്വസംഗപരിത്യാഗിയായി , ഇഷ്ടാനിഷ്ടങ്ങളെ ഒഴിവാക്കി , ഇന്ദ്രിയങ്ങളെ ഏകാഗ്രമാക്കി ന്യാസം ചെയ്തു മനസ്സിനെ തന്‍റെ വരുതിയില്‍ ആക്കണം . ജാഗ്ര

,സ്വപ്ന , തുരിയാവസ്ഥകളെ മറികടന്നു തുരിയാതീതാവസ്ഥയെ പ്രാപിക്കണം . അങ്ങിനെയുള്ളവന് ഭോഗയോഗശാസ്ത്രങ്ങള്‍ ആവശ്യമില്ല . തുരിയാതീതാവസ്ഥയില്‍ ഇരിക്കുന്നവന്‍ ഓംകാരമായ അറിവായി പ്രകാശിച്ചു നില്ക്കും .

ഉടമ്പിനാല്‍ അന്‍റി ഉണര്‍വുതാനില്ലൈ
ഉടമ്പിനാല്‍ ഉന്നിയതേയാം .

ശരീരമില്ലെങ്കില്‍ അറിവില്ല . ശരീരാവയവങ്ങളെല്ലാം അറിവിനെയാണ് പ്രകാശിപ്പിക്കുന്നത് . അറിവില്ലാത്തവര്‍ ഇതറിയുന്നില്ല . ജ്ഞാനേന്ദ്രിയങ്ങളേയും , കര്‍മ്മേന്ദ്രിയങ്ങളേയും കൊണ്ട് ഓംകാരമാകുന്ന അറിവിനെ പ്രകാശിപ്പിക്കണം .

(ആത്മവിദ്യ - ഔവ്വയാര്‍ )

വിട



ഒന്ന് പറഞ്ഞോട്ടെ ....
മേടക്കാറ്റില്‍ പൊഴിഞ്ഞു വീഴുന്ന മാമ്പഴം പെറുക്കുംപോഴും ..
കുഞ്ഞിചിരട്ടയില്‍ മണ്ണപ്പം ചുടുമ്പോഴും ..
താമരതണ്ടിനാല്‍ മാല തീര്‍ക്കുംബോഴും ...
ചേമ്പിലക്കുംബിളില്‍ വെള്ളം നിറച്ചു മാനത്ത്കണ്ണിയെ പിടിച്ചു നടക്കുമ്പോഴും ..
എനിക്കും നിനക്കും ഒരേ ഇഷ്ടവും മനസ്സും ആയിരുന്നു .
ഇപ്പോള്‍ ഈ കുളക്കടവില്‍ രണ്ടാം ബാല്യത്തില്‍ നാം കണ്ടുമുട്ടുമ്പോള്‍ മാത്രമെന്തേ പെണ്ണേ ... ഞാന്‍ ഞാനും നീ നീയും മാത്രമായി ഇത്രമേല്‍ അപരിചിതരെ പോല്‍ ...?

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ...
ഇന്ന് നീ എന്നെ കാണാന്‍ വന്നു .. അല്ലേ..? നിന്‍റെ വരവ് എന്നെ അതിശയിപ്പിക്കുന്നു . രണ്ടാം ബാല്യത്തില്‍ .. കുളക്കടവില്‍ കണ്ടപ്പോഴും അപരിചിതരെ പോല്‍ അകന്നു നിന്നത് കൊണ്ട് .. നിന്നെ ഇപ്പോള്‍ ഞാനിവിടെ തീരെ പ്രതീക്ഷിച്ചതേയില്ല ! കത്തിച്ചുവച്ച നിലവിളക്കിന്റെ മുന്നില്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്ന നിന്‍റെ ഭാവം എനിക്ക് മനസ്സിലാകുന്നേയില്ല .. നീയിങ്ങോട്ടു കുറച്ചു നീങ്ങി നില്‍ക്കുമോ ? ഞാന്‍ ശരിക്കുമൊന്നു കാണട്ടെ നിന്നെ .. ങേ ..നീ കരയുന്നോ? എന്നെ ഓര്‍ത്താണോ ഈ കരച്ചില്‍ ? അതോ.. തിരസ്ക്കരിപ്പെട്ട് പോയ നമ്മുടെ ബാല്യകാലപ്രണയം ഓര്‍ത്തിട്ടോ ? നിന്‍റെ മിഴിനീര്‍തുള്ളികള്‍ എന്നെ ചുട്ടുപൊള്ളിക്കുന്നല്ലോ പ്രീയേ.. ഈ ചിതാഗ്നിയെക്കാളും ! മടങ്ങുകയാണ് ഞാന്‍ .. ദേഹികള്‍ കൂടിച്ചേരുന്ന ഏതെങ്കിലും ഒരു ലോകമുണ്ടെങ്കില്‍ നമുക്കവിടെ കണ്ടുമുട്ടാം .. വിട .. വിട .. വിട !

മറന്നിട്ടില്ല പെണ്ണേ ..

ഒരു നാളും മറന്നിട്ടില്ല പെണ്ണേ ...
ഒരു മാത്രപോലും തഴഞ്ഞിട്ടുമില്ലാ .. 
തനിച്ചാകും നേരമെല്ലാം നിന്നരികില്‍ 
ഓടിയെത്തുന്നല്ലോ നിന്‍റെ കണ്ണന്‍ ! 
എന്‍ പ്രേമം കൂടെയില്ലേ .. സഖിയെ.. 
ഞാന്‍ നിന്‍റെ ചാരെയില്ലേ ?
കോലക്കുഴലില്‍ ചുണ്ടു ചേര്‍ക്കുമ്പോള്‍
നാദമായി നിന്‍ നാമം കേള്‍ക്കുന്നില്ലേ ?
നിദ്രാവിഹീനരാവുകളില്‍ ..
നിന്‍ വിരഹമെന്നെ തപിപ്പിക്കുമ്പോള്‍
അരുമയായ് വീശുമിളംകാറ്റിനോട് ...
ഞാനെന്‍ നോവുകളോക്കെയും ചൊല്ലിയില്ലേ ?
നീ തൂകുമശ്രുക്കളെല്ലാം
എന്‍ നെഞ്ചകം നീറ്റുന്നു പെണ്ണേ ..
എന്‍ പ്രേമം കൂടെയില്ലേ .. സഖിയെ..
ഞാന്‍ നിന്‍റെ ചാരെയില്ലേ ?

ഇനിയെന്തുണ്ട് ബാക്കി ?

ഇനിയെന്തുണ്ട് ബാക്കി ..?
-----------------------------------
വറ്റി വരണ്ടതല്ല എന്റെ പുഴ ..
നിങ്ങള്‍ ഊറ്റി മുടിപ്പിച്ചതല്ലേ ?
താനേ ഇടിഞ്ഞതല്ല എന്റെ കുന്നുകള്‍
നിങ്ങള്‍ ഇടിച്ചു നിരത്തിയതല്ലേ ?
വാനില്‍ പറന്നതല്ല എന്റെ കാടുകള്‍
നിങ്ങള്‍ വെട്ടിനിരത്തിയതല്ലേ ?
മുരടിച്ചതല്ലല്ലോ എന്‍ ഭൂവിന്‍ ഹരിതാഭ ..
നിങ്ങള്‍ കാര്‍ന്നു തിന്നതല്ലേ ..?
ഒടുവിലിനിയെന്തുണ്ട് ബാക്കി ..
നിഷ്ക്രിയ നിഷ്ഫല വിലാപ ചിന്തകളല്ലാതെ..?

ഒടുവിലെന്‍ ക്ഷമയിലറ്റമെത്തുമ്പോളെന്‍
കണ്ണുകളില്‍കനലെരിച്ചു ചിലമ്പുടച്ചുമുടിയഴിച്ചകണ്ണകിയാകുമെന്നുടെമാറുകള്‍
ചുവന്നു ചുവന്നു പൊട്ടിച്ചിതറുന്നു ..
അഗ്നിതാണ്ഡവമാടും പര്‍വ്വതം പോല്‍ ..!

എന്നിലെ മജ്ജകളൂറ്റി നിങ്ങള്‍ കൊഴുക്കുമ്പോള്‍
കണ്ണീരു പോലും വറ്റുന്നു എന്‍ ഹൃത്തടാകങ്ങളില്‍ ..!
വരള്‍ച്ചയിലുഴറുന്നുവെന്നുടെ ദേഹവും ദേഹിയും !
ഈ വിധമെനിക്കു നിങ്ങള്‍ നല്‍കും ശിക്ഷകള്‍ക്കു
തിരിച്ചടിയായി തോരാത്തോരെന്‍ മിഴിനീരുകള്‍
പ്രളയമായ് പെയ്തിറക്കുമ്പോള്‍
ഉരുള്‍പൊട്ടലായെന്നുടെ ദുഃഖം !

ദുരന്തങ്ങളെല്ലാം ചോദിച്ചു വാങ്ങുന്നു നിങ്ങള്‍ ..
സ്വയം വിതച്ച വിനാശവിത്തുകളെപ്പോല്‍ ..!
അറിയുക നിങ്ങള്‍ സ്നേഹിക്കുവാനെന്നെയല്ലായ്കില്‍
ശ്വാസവായു പോലും കിട്ടാതുഴറീടുമതിനില്ല സംശയം !!

കാത്തിരിപ്പ്‌

ഇന്നും ആ തോണി അവിടെ തന്നെ ഉണ്ട് അനാഥമായി അമരക്കാരന്‍ വരുന്നതും കാത്ത്...
ഒരിക്കല്‍ ഒരുമിച്ചു തുഴഞ്ഞ തോണിയില്‍ ഇനിയും ഒറ്റയ്ക്ക് തുഴയാന്‍ വയ്യ . ഒരുമിച്ചു കണ്ട സ്വപ്‌നങ്ങള്‍ ഒറ്റയ്ക്ക് നേടാനും വയ്യ . എന്നെ തനിച്ചാക്കി നമ്മുടെ സ്വപ്നങ്ങളെ പകുതിക്ക് നിറുത്തി നീ മടങ്ങിയപ്പോള്‍ .. എന്റെ പിന്‍വിളി കേട്ടില്ല .. മൊഴി മുറിഞ്ഞു വാക്കുകള്‍ തൊണ്ടക്കുഴിയില്‍ ഒടുങ്ങി വിതുമ്പി നില്‍ക്കുന്ന എന്നെ കണ്ടില്ലെന്നു നടിച്ചു ... നിന്‍റെ പിന്‍വാങ്ങല്‍ .. ഇപ്പോഴും എന്നെ ചുട്ടു പൊള്ളിക്കുന്നുണ്ട് ഹൃദയമില്ലാത്തവനെ..!
എന്നെങ്കിലും നിനക്ക് മടങ്ങേണ്ടി വരും ! ഇവിടുണ്ടാവും ഞാനും ഈ തോണിയും നമ്മുടെ സ്വപ്നങ്ങളും ! വരുമ്പോള്‍ ഇത്രമാത്രം ഓര്‍ക്കുക .. എന്നില്‍ നിന്നും വേര്‍പെട്ടു നീ തനിയെ പിന്നിട്ട വഴികള്‍ കൂടെ വേണ്ടാ .. നീ കണ്ടെത്തിയ പുതിയ മേച്ചില്‍പ്പുറങ്ങളും ... ആസ്വദിച്ച ലഹരികളും കൂടെ വേണ്ടാ ...
എന്തെന്നാല്‍ ഞാനാകും വീഞ്ഞിനോളം ലഹരി മറ്റൊന്നിനുമില്ലെന്ന ആ പഴയ വാക്കുകള്‍ ഇന്നും മുന്തിരി വീഞ്ഞായി ഉണ്ടെന്റെ ഉള്ളില്‍ . അതെ ... പഴകുംതോറും അതിനു ലഹരി കൂടുന്നുണ്ട് ... ! ആ കാത്തിരിപ്പിന്‍റെ ലഹരിയിലാണെന്റെ ചേതനയും .. ! വരും നീ.. വരാതിരിക്കാനാവില്ലല്ലോ .. ?

ഏകാന്തത

ഒരുമിച്ച് ഒരു കുടക്കീഴില്‍ നനയാതെ ചേര്‍ത്ത് പിടിക്കുമ്പോഴും ..
തകര്‍ത്ത് പെയ്യുന്ന മഴയെക്കാളും ശക്തിയില്‍ മിഴിനീര്‍ക്കണങ്ങള്‍ കവിളുകളെ നനയ്ക്കുമ്പോഴും..
വിങ്ങി വിതുമ്പുന്ന നെഞ്ചകം ഒന്നേ പ്രാര്‍ഥിച്ചുള്ളൂ ..
ഇനിയൊരിക്കലും ... ഒരിക്കലും ഒരു കൂടിക്കാഴ്ച ഉണ്ടാകരുതേ എന്ന്. !
എന്നും നിന്‍റെ നന്മയെ ആഗ്രഹിച്ചുള്ളൂ ... നാം പിരിയേണ്ടത്‌ ആവശ്യമായിരുന്നു .. കാറ്റില്‍ പറന്നു പൊങ്ങുന്ന സാരിത്തലപ്പ് ഒതുക്കി. കുട മടക്കി , ചുരുണ്ടുരുണ്ട മുടിയിഴകള്‍ മാടിയൊതുക്കി നീ ബസ്സിലേക്ക് കയറുമ്പോള്‍ എന്നെ ഒന്ന് കൂടി നോക്കി .. അതായിരുന്നു നീ എനിക്ക് നല്‍കിയ അവസാന നോട്ടവും ! പക്ഷേ .... ഇങ്ങനെ വീണ്ടും ഈ മഴയില്‍.. അലങ്കരിച്ച ഒരു മണ്കൂനക്കു മുന്നില്‍ കണ്ടുമുട്ടേണ്ടിയിരുന്നില്ല..!!

പുഞ്ചിരി



ഓര്‍മ്മകളിലുണരുന്നുണ്ടൊരു പുഞ്ചിരി
കള്ള ചെംചുണ്ടിലുറങ്ങുമാ പുഞ്ചിരി
നിദ്രയിലെന്നുമെന്‍ സ്വപ്നമാം പുഞ്ചിരി
എന്നിലെന്നും പ്രണയം നിറയ്ക്കുമാ പുഞ്ചിരി

ഓര്‍മ്മകളില്‍ വിടരുന്നുണ്ടൊരു പീലി
കാര്‍വര്‍ണന്‍റെ അലങ്കാരമാം പീലി
ശയ്യാതല്പത്തില്‍ വീണോരാ പീലി
പഞ്ചവര്‍ണ്ണനിറമുള്ളോരാ പീലി

ഓര്‍മ്മയില്‍ ജ്വലിക്കുന്നു കണ്ണാ ..
യുഗങ്ങള്‍ കഴിഞ്ഞിട്ടുമണയാതെയീ
പരിശുദ്ധപ്രണയത്തിന്‍ പരിഭവങ്ങള്‍
രാധയിപ്പൊഴും ചൊല്ലുന്നു കണ്ണാ ..!!

പരിത്യാഗം

അംഗുലീയമൊന്നു ചോര്‍ന്നു പോയല്ലോ നാഥാ 
മാമുനി തന്‍ ശാപവും പേറി നില്‍പ്പൂ ..
നാളിതുവരെയും തേടി വന്നീല നീ ..
മറന്നുവോ നാഥാ നീയെന്നെ കൂടെ കൂട്ടാന്‍ 
ആശ്രമ പുത്രിയെ വേണ്ടെന്നു വച്ചുവോ ?
ഗാന്ധര്‍വ്വം തന്നൊരു നിധിയുണ്ടെന്നുദരത്തില്‍
പരിശുദ്ധപ്രേമത്തിന്‍ തിരുശേഷിപ്പുപോല്‍ !
താതനവന്‍ ചൊല്ലി, നീ തേടി വരും വരേക്കും
കാക്കുവാനാകില്ലയീ ആശ്രമ കന്യകയെ..
താമസം വിനാ ഒരുങ്ങേണ്ടതുണ്ട് ഞാന്‍
മുനിശിഷ്യരുമൊത്തു കൊട്ടാരം പൂകുവാന്‍ !
അരുതേയിവള്‍ തന്‍ പ്രണയ വിശുദ്ധിയെ
ഇവ്വിധമുലകിന്‍ മുന്നില്‍ നിരസിക്കരുതേ ..
ഓര്‍മ്മയില്ലെന്നെയെന്നു തിരുനാവുരച്ചാലും
അറിയില്ല നിന്നെയെന്നു ചൊല്ലിയപമാനിക്കരുതേ..
കഷ്ടമിതേതൊരു പാപം പേറി ഞാന്‍ മുജ്ജന്മം
ഇവ്വണ്ണമുലകിലിവളെ പരിത്യജിക്കുവാന്‍ ?

തെമ്മാടി

ഈഡിപ്പസ് 
===========
പേറ്റുനോവിനാല്‍ നീ 
പുറത്തുവരുമ്പോഴും 
വീണ്ടുമതിലൂടെയെന്നില്‍ 
പ്രവേശിക്കുമെന്നറിയാതെ
പോയതെന്‍റെ വലിയ പിഴ !
അമ്മിഞ്ഞപ്പാലില്‍ നിനക്കായി
വിവേകത്തിന്‍ മാധുര്യം
ചുരത്താതെ പോയതെന്‍റെ
മുജ്ജന്മ പാപഫലം ..!
എന്നിട്ടുമെനിക്കു
നീയാം അസുരവിത്തിനെ
വെറുക്കുവാനാവുന്നില്ല
എന്നതെന്‍റെ മാത്രം തെറ്റ് !
പുത്രനായി പിറന്നൊരു
പാപസന്തതിക്കിറ്റു
വിഷക്കഞ്ഞി പകരാന്‍
മടിച്ചതെന്‍റെയപരാധം !
നല്ലോരമ്മയാകുവാന്‍
സന്മാര്‍ഗ്ഗമോതുവാന്‍
സത്സന്തതിയാക്കുവാന്‍
ത്രാണിയുണ്ടാകാഞ്ഞതെന്‍റെ
ഇജ്ജന്മ സുകൃതക്ഷയം !

അത്താണി

അകലങ്ങളില്‍ പൊട്ടു പോലെ കാണുന്ന വള്ളം തുഴക്കാരനില്ലാതെ ..
ചുറ്റും കായലുണ്ട്.. പായലുകളും, ചീനവലകളുമുണ്ട് . ആ തോണി ആടിയുലഞ്ഞു തീരത്തെത്തുന്നതും നോക്കി കരയില്‍ പെണ്ണാളവള്‍ കാവലുണ്ട് . തുഴക്കാരനില്ലല്ലോ തോണി കരയിലേറുമ്പോള്‍ ... മാരനെങ്ങുപോയി പെണ്ണേ ... എന്നൊരു സ്വരം പാട്ടായി കേള്‍ക്കുന്നുണ്ടവിടെ .... കായലോരത്തെ കണ്ടല്‍ ചെടികള്‍ പോലും സങ്കടത്താല്‍ അവള്‍ക്കൊപ്പം വിതുമ്പുന്നുണ്ട് . എന്നിട്ടും അവള്‍ക്കു വിശ്വാസമുണ്ട് .... ഏതെങ്കിലും ഒരു തോണിയില്‍ തീരം പൂകുന്ന അവനില്‍ ... വരുമ്പോള്‍ ഏഴുകടലിനപ്പുറത്തെ കടലമ്മയുടെ മാണിക്യകൊട്ടാരത്തില്‍ നിന്നും അവന്‍ കൊണ്ട് വരുന്ന ആര്‍ക്കും അസൂയ തോന്നുന്ന അവരുടെ പവിഴക്കല്ലുകളോട് ... ! വരും വന്നേ തീരു ...



രോഗം

എന്‍റെ കഴുത്തില്‍ നിന്‍ 
ദന്തക്ഷതമേല്‍പ്പിക്കുമ്പോഴും..
ഊറിക്കുടിക്കും നിന്നധരമേകും 
ലഹരിയിലായിരുന്നെന്നഹംബോധം 
ഏതൊരു പ്രണയാഗ്നിയാലെന്നെ 
മുകരും നീയെന്‍റെ മരണമേ ..
നിഴലായി എന്നോടൊപ്പം
ജനനം മുതലുണ്ടായിട്ടും
എന്താണിപ്പോള്‍ മാത്രമൊരു
കരിംതേളിനെപ്പോല്‍ രൂപമാറ്റം ..
നിന്നാലിംഗനത്തിലമരുമ്പോഴും
ഭയമേതുമില്ല നിന്നിലലിയാനെങ്കിലും
ഇന്നെനിക്കു നേടണമെന്നെയൊരു
വ്യാഴവട്ടത്തേക്കെങ്കിലുമെന്‍
സ്വപ്നസാഫല്യം നിറവേറ്റുവാന്‍ ..
തരിക വിടുതലതിനായെനിക്കു
നിന്‍ കരാളഹസ്തങ്ങളില്‍
നിന്നൊരിടവേളയേകുക ..
നിന്നെ ഞാന്‍ മോഹിക്കുംവരേക്കെങ്കിലും
എന്നെ എനിക്കായി മടക്കിത്തരിക !

വന്യത

പ്രണയമാം പൂവില്‍ ഉന്മത്തരായ്
നാം ചുണ്ടുകള്‍ ചേര്‍ക്കുമ്പോഴും 
ഉടല്‍നിഴലുകളകംചുവരില്‍ 
പിണരുമിണനാഗങ്ങളെ പോല്‍ 
ചിത്രം വരയ്ക്കുംബോഴും ..
സീല്‍ക്കാരമടങ്ങിയോരവര്‍
തന്‍ വിയര്‍പ്പുകള്‍ പെയ്തു നിറയും
കാവിലെപടര്‍പ്പുകളില്‍ മഞ്ഞള്‍കലപോല്‍..
പ്രണയമിപ്പോഴുമെന്നില്‍ വന്യമായ്
സര്‍പ്പക്കാവിലെ പോല്‍ മുടിയഴിച്ചാടുന്നു

തിരക്കഥ


തിരക്കഥ
========
തിരക്കഥ എഴുതി തുടങ്ങിയപ്പോള്‍ തന്നെ നായിക പിണങ്ങി തുടങ്ങി . കഥ എഴുതുമ്പോള്‍ തന്നെ കഥാകൃത്തിനോട്അവള്‍ തര്‍ക്കിച്ചിരുന്നു ... അവളുടെ നിലപാടുകളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത പാത്രസൃഷ്ടി അവളിലെ നായികയ്ക്കു വേണ്ടി നീട്ടരുതെന്ന് . എന്നിട്ടും അയാള്‍ ഞാനാണ് താരം എന്ന മട്ടില്‍ എഴുതിക്കൊണ്ടേയിരുന്നു . ഇടയ്ക്കവള്‍ പൊട്ടിത്തെറിച്ചു ........ "നിങ്ങള്‍ ആരാ എന്‍റെ സ്വഭാവം തീരുമാനിക്കാന്‍ ..? ഞാന്‍ ആരെ പ്രണയിക്കണം എന്നൊക്കെ പറയാന്‍ ! എന്‍റെ ഇഷ്ടത്തിനല്ലേ ഞാന്‍ ജീവിക്കേണ്ടത് .. ആദ്യം നിങ്ങള്‍ ഇത്രയും മോശപ്പെട്ട തിരക്കഥ തിരുത്തൂ ... ഇങ്ങനെയാണോ ഒരാളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടത് ? പിണങ്ങിപ്പോയ നായികയോട് അവളെ ഇഷ്ടപ്പെടുന്ന ഒരുവന്‍ ഇങ്ങനെയാണോ തന്നെ പരിഗണിക്കാന്‍ പറയേണ്ടത് ? നായികക്ക് നായകന്‍ മെനയുന്ന കള്ളക്കഥ വിശ്വാസ യോഗ്യമാവണം . അതിനു തിരക്കഥ എഴുതുന്ന കഥാകൃത്ത്‌ സസൂക്ഷ്മം പഴുതുകള്‍ വരാതെ എഴുതണം " . എന്നിട്ടും മണ്ടന്‍ കഥാകൃത്ത്‌ കാരണങ്ങള്‍ മാറ്റി പറഞ്ഞുകൊണ്ടേയിരുന്നു ... നായികക്ക് അതൊന്നും ബോധിച്ചതേയില്ല . അവസാനം സഹികെട്ട് അവള്‍ പറഞ്ഞു .. ""എന്നെ ചൂഷണം ചെയ്യുന്ന ഒരു നായകനെ എനിക്ക് വേണ്ടാ ... ! എന്‍റെ നായകന് സൌന്ദര്യം അല്ല പ്രധാനം .. എന്നെപ്പോലെ കാപട്യമില്ലാതെ സ്നേഹിക്കാന്‍ കഴിയണം . എന്നെ മാത്രം ഓര്‍ത്ത് കൊണ്ടിരുന്ന് ഓരോ ശ്വാസത്തിലും എന്നെ പ്രണയിക്കേണ്ട അവനൊരിക്കലും .. പക്ഷേ .. എനിക്കായി സ്നേഹത്തിന്‍റെ ഒരു നിമിഷമെങ്കിലും സ്വാര്‍ത്ഥലാഭമില്ലാതെ മാറ്റി വയ്ക്കുന്നവനാകണം ! സത്യമായിട്ടും നിങ്ങള്‍ ഇനിയും ഈ തിരക്കഥ തിരുത്തിയില്ലെങ്കില്‍ .. നിങ്ങളില്‍ നിന്ന് ഞാന്‍ എന്നെന്നേക്കുമായി പടിയിറങ്ങും ! അവസാനം ഉന്മത്തനായി നിങ്ങള്‍ എന്നെ തേടി നടക്കും ... അല്ലെങ്കില്‍ നിങ്ങളെ ഞാന്‍ ഇഞ്ചിഞ്ചായി മരിക്കാന്‍ വിടും . അതുകൊണ്ട് കഥ മെനഞ്ഞാല്‍ മാത്രം പോരാ ... തിരക്കഥയില്‍ പാളിച്ച വരുത്താതെ എഴുതുക .

സമാന്തരങ്ങളില്‍ ..?

എനിക്കെന്നെ എവിടെയോ നഷ്ടമായിരിക്കുന്നു..
വാക്കുകളുടെ ഭണ്ഡാരത്തിനു കനം കൂടുന്നു .
കൂട്ടി വച്ച അക്ഷര ചില്ലറകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ സമയമില്ല പോലും!
ഇനി ഒരു തിരിച്ചു വരവിനു സാധ്യത തീരെയില്ലാ ..
അകന്നുവോ എന്ന ചോദ്യത്തിനു പ്രസക്തിയില്ല .
നാം പണ്ടേ പിരിഞ്ഞവര്‍ തന്നെ .. അടുക്കാതെ പിരിഞ്ഞവര്‍ !
എന്‍റെ വഴികളില്‍ നിന്‍റെ ഓര്‍മ്മകളാം മുള്‍പ്പടര്‍പ്പുകള്‍
ഞാനെന്നേ നീരസത്താല്‍ വെട്ടിക്കളഞ്ഞു .
പറയാതെ പോയ വിറങ്ങലിച്ച വാക്കുകളുടെ ശവശരീരമിപ്പോള്‍ പുഴുവരിച്ചു തുടങ്ങി!
എന്നിട്ടും എന്തിനാണിങ്ങനെ ഒരു ചിതയില്‍ പോലും വയ്ക്കാതെ.. ചിതാഗ്നി കൊളുത്താതെ ?
ബന്ധങ്ങളില്‍ പുഴുവരിക്കാന്‍ തുടങ്ങിയാല്‍ എത്ര പ്രിയപ്പെട്ടതാണെങ്കിലും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതല്ലേ ?
ഇനിയും ഏറെ ദൂരമില്ലയെങ്കിലും എങ്ങുമെത്താത്ത പോലെ എനിക്ക് മുന്നില്‍ നീണ്ടു പരന്നു കിടക്കുന്ന സമാന്തരങ്ങളായ ജീവിതയാത്രകള്‍ ബാക്കി നില്‍ക്കുന്നു . അടുത്തതായി പുഴുവരിക്കപ്പെടാന്‍ തുടങ്ങുന്നത് ഞാന്‍ തന്നെയാവും .. വെറുപ്പിനോളം വരുന്ന വിസ്മൃതിയുടെ പുഴുക്കള്‍.. അല്ലെങ്കില്‍ തന്നെ ഓരോരുത്തരും ഓരോയിടങ്ങളില്‍ പിരിയേണ്ടവര്‍ ! പിരിയുംവരെയിങ്ങനെ സ്നേഹിച്ചും വെറുപ്പിച്ചും കാലം കഴിക്കേണ്ടവര്‍ !

Saturday 2 August 2014

മഴവഴികളിലെ പ്രണയം

മഴവഴികളിലെ പ്രണയം 
======================
മാറോടമര്‍ത്തിയൊന്നു 
കുളിര്‍ന്നു വിറപ്പിച്ചു 
ഇടവപ്പാതി പോല്‍ 
ഞെരിച്ചുടയ്ക്കാതെന്‍റെ
പ്രണയമേ നീ !
ഈറനാര്‍ന്നോരെന്‍
രോമരാജികളെയിങ്ങനെ
അമ്മപ്പൂച്ചയെ പോല്‍
നക്കിത്തുടയ്ക്കാതെന്‍റെ
പ്രണയമേ നീ !
കാറ്റില്‍ പറന്നുപൊങ്ങുമീ
ശീലക്കുടയെ കളിയാക്കി
ഒട്ടൊരു കുസൃതിപുഞ്ചിരിയാലെന്‍
കവിള്‍ത്തടം ചുംബിക്കാതെന്‍റെ
പ്രണയമേ നീ !
ഒടുവിലീ കുളിരിലും
കിതച്ചും തളര്‍ന്നുമുന്മാദകേളിയില്‍
ഞാന്‍ മയങ്ങുംമുന്‍പേയെന്നിലേക്കിമ്മട്ടില്‍
ഉരുള്‍പൊട്ടിയൊഴുകാതെന്‍റെ
പ്രണയമേ നീ !

കലികാലം


കലികാലം
==========
എല്ലാര്‍ക്കുമെല്ലാര്‍ക്കും
കേമനാവണം ...
ഞാന്‍ കേമന്‍ 
ഞങ്ങള്‍ കേമര്‍
ഞാനില്ലെങ്കില്‍ ഈ
ഭൂമി വെറും പാതാളം ..
ഈശ്വരനെ ഈശ്വരനാക്കുന്നതും
ഭൂമിയില്‍ വാര്‍ത്തകള്‍
സൃഷ്ടിക്കുന്നതും ഞങ്ങള്‍
സംഹരിക്കുന്നതും ഞങ്ങള്‍
അഭിനവ ദൈവങ്ങള്‍ ഞങ്ങള്‍
പാവം ആതുരസേവനമാലാഖമാര്‍
ജീവരക്ഷായജ്ഞം പോലുമിപ്പോള്‍
കേമത്തം കാണിക്കും വാര്‍ത്ത
എല്ലാര്‍ക്കുമെല്ലാര്‍ക്കും
കേമനാവണം ..!
(ചിത്രത്തിന് കടപ്പാട് അജ്ഞാതന്)

ശുഭാപ്തിവിശ്വാസം

ശുഭാപ്തി വിശ്വാസം 
====================
നോവിന്റെ ആവേഗങ്ങളിലൂയലാടുമ്പോഴും 
അസ്തിത്വമൊരു നഷ്ടസ്വപ്നമാകുമ്പോഴും 
ചുറ്റിലുമൊരു ലോകത്തെ കാണുന്നു ഞാന്‍ 
ശിശു തന്‍ കുതൂഹലമോടെ പ്രതീക്ഷയോടെ
ചെയ്യുവാനുണ്ടെനിക്കുമൊട്ടേറെ പാരിനായ്
നോവില്‍ നീറും മനുഷ്യജന്മങ്ങള്‍ക്കായ്..
കാത്തിരിപ്പൂയെന്നെയൊരു ലോകം
ഉറ്റവര്‍ തള്ളിയോര്‍ ഉടയോരില്ലാത്തോര്‍
വൃദ്ധജനങ്ങളും ബുദ്ധിയുറക്കാതുള്ളോരും
പ്രാര്‍ത്ഥനകളോടെ വഴിക്കണ്ണുമായ് ..
മറ്റൊന്നും വേണ്ടവര്‍ക്കു കൂടെയുണ്ട്
ഞാനെന്നൊരു തോന്നലുണ്ടെങ്കില്‍ ..
ഉണരണമെനിക്ക് പുതുനാമ്പുകളുമായ്
ജീവന്‍റെയൂര്‍ജ്ജമവരില്‍ പകരുവാന്‍
ശിഷ്ടായുസ്സും ആരോഗ്യവുമേറ്റം നന്നായ്
അഗതികളവര്‍ക്കായ്‌ വിനിയോഗിക്കുവാന്‍
ശുഭാപ്തിവിശ്വാസമെനിക്കേകി
സൃഷ്ടിനാഥന്‍ തുണ ചെയ്യേണം വിഭോ ..!

ചന്ദനമരം

ചന്ദന മരം 
===========
വേരുകള്‍ നീണ്ടുവരുന്നുണ്ട് ..ആ വേരുകളിലേക്ക് ഒരു ദുര്‍മന്ത്രവാദിയെപ്പോല്‍ നിന്‍റെ നീലവിഷം പടര്‍ത്തി വിടുന്നുണ്ട് .
ഡ്രാക്കുളയ്ക്കടിമപ്പെട്ട ലൂസിയെപ്പോലെ ... ഒരു ജന്മം മുഴുവന്‍ നീയെന്ന നിധി തേടി ഭ്രാന്തമായി അലയാന്‍ വിധിക്കപ്പെട്ട സാന്റിയാഗോ എന്ന ആല്കെമിസ്റ്റിലെ ആട്ടിടയനെപ്പോലെ ... 
നിന്‍റെ പ്രണയത്തിന്‍റെ വന്യത എന്നെ ഉന്മാദിയാക്കുമ്പോള്‍ നീലവിഷത്തിന്റെ ലഹരി സിരകളില്‍ നിറഞ്ഞു നിറഞ്ഞു ആ വേരുകളിലൂടെ എന്‍റെ ജീവരക്തം മുഴുവന്‍ പടരുന്നു ... കൂടെ നില്‍ക്കും ചെടിയുടെ വേരില്‍ നിന്നും ജീവനം തേടുന്ന ചന്ദനമരം ചെയ്യുംപോലെ ഞാന്‍ നീയെന്ന മായാജാലക്കാരന്റെ നീല വിഷം നിറച്ച പ്രണയവേരുകളിലൂടെ എന്നിലെ ഉന്മാദിനിക്കു ജീവാമൃതം തേടുന്നു . ലിംഗഭേദങ്ങളില്ലാത്ത ... രതിയുടെ കാപട്യമില്ലാത്ത .. ആത്മാവ് ആത്മാവില്‍ അലിയുന്ന പ്രണയത്തിന്‍റെ വന്യഭാവം .. !!
കാന്തം ആകര്‍ഷിക്കുമ്പോലെ നിന്‍റെ നീലക്കണ്ണുകളില്‍ നിന്നും എന്നിലേക്കു നീളുന്ന മാന്ത്രികദൃഷ്ടികളെ നേരിടാന്‍ ... ഈ ഉന്മാദാവസ്ഥയില്‍ നിന്നും .. ലഹരിയില്‍ നിന്നും പുറത്തു കടക്കാന്‍.. തടവിലാക്കപ്പെട്ട എന്നെ മോചിപ്പിക്കാന്‍ എന്നെങ്കിലും എനിക്കാവുമോ ... ? അതോ ... നീലരാവുകളില്‍ എന്നിലെ ചന്ദനഗന്ധം നുകരാന്‍ നിന്‍റെ സാമീപ്യം കൊതിക്കും വന്യമായ ഉന്മാദത്തിലേക്കുണരാന്‍ മാത്രമായി .. എന്‍റെ ചേതന ഉറങ്ങീടുമോ ..?
അങ്ങിനെ ഉണര്‍ന്നുണര്‍ന്നൊടുവിലൊരു നീലരാവില്‍.. മദോന്മത്തയായി.. സ്വാശ്രയം നേടിയ ഞാനെന്ന ചന്ദനമരത്തിന്റെ ശാഖകള്‍ക്കും നീലനിറമാവും , ഇലകളില്‍ നിന്നും സ്വേദകണം പോലെ വിഷത്തുള്ളികളിറ്റു വീണു കൊണ്ടേയിരിക്കും .. ഞാന്‍ നീ മാത്രമാവും... ഓരോ പൂവിലും , കായിലും നീയെന്ന മായാജാലക്കാരന്‍ മാത്രമാവും ....
അസ്തിത്വം നഷ്ടപ്പെട്ട ചന്ദനമരം !!

പുനര്‍ജ്ജന്മം ?

പുനര്‍ജ്ജന്മം ?
===============
ഇന്ന്, ഈ ഇരുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ , ഒരു സ്വപ്നത്തിന്‍റെ പൊരുള്‍ തേടിയിറങ്ങുവാന്‍ തുനിഞ്ഞത് വിഡ്ഢിത്തമായോ എന്നറിയില്ല . വോള്‍വോ ബസ്സിന്‍റെ ഉള്ളില്‍, ഇങ്ങനെ എടുത്തുചാടി പുറപ്പെട്ടതിനെ ഓര്‍ത്തു ആശങ്കയോടെ ഇരിക്കുമ്പോള്‍ , പശ്ചാത്തലത്തില്‍ ജഗ്ജിത് സിംഗിന്‍റെ ഗസലുകള്‍ മുഴങ്ങുന്നത് ഒരാശ്വാസമായി തോന്നുന്നു . എന്റെ തോന്നലുകള്‍ .. നിഴല്‍ പോലെ പിറകെയുണ്ട് . അനാഥാലയത്തിന്റെ മതില്‍കെട്ടില്‍ നിന്നും പുറത്തുകടന്നതു ജോലി കിട്ടിയതിനു ശേഷമാണ് . അന്ന് മുതല്‍ തുടങ്ങിയ അന്വേഷണമാണ് . ചെറുപ്പം മുതല്‍ സ്വപ്നത്തില്‍ മാത്രം കണ്ട ആ സ്ഥലത്ത് പോകണമെന്നും .. സ്വപ്നത്തിന്‍റെ വഴികള്‍ നേരില്‍ തൊട്ടറിയണമെന്നും ! എന്നിട്ടും ആശങ്കകള്‍ ഉണ്ട് മനസ്സിലിപ്പോഴും . ഗസലില്‍ പാടുംപോലെ ..." മേ നശെ മെ ഹൂം ... അതെ.. ഞാനിപ്പോഴും ആ സ്വപ്നം തന്ന ലഹരിയിലാണ് . ഒരേ സ്വപ്നം മാത്രം കാണുമ്പോള്‍ കിട്ടുന്ന ലഹരി ! സിംഗിന്‍റെ ഗസലിന്റെ ആര്‍ദ്രത.. എന്നിലെ ഭാവങ്ങള്‍ക്കും ലഹരി പകരുന്നു .
കൊടുങ്ങല്ലൂര്‍ പിന്നിട്ട്‌ മതിലകം എത്തുമ്പോള്‍ ഞാന്‍ മനസ്സില്‍ വരച്ച ചിത്രം പോല്‍ എല്ലാം ഇതളുകളായി തെളിയുന്നു . മതിലകം സ്റ്റോപ്പില്‍ ഇറങ്ങി .. ഒരു ജ്യൂസും കുടിച്ചു ഓട്ടോയില്‍ കയറി ചന്ദ്രോത്ത് മന എന്ന് പറയുമ്പോള്‍ പോലും വിശ്വാസമുണ്ടായിരുന്നില്ലാ .. അങ്ങിനെ ഒരു മേല്‍വിലാസം ശരി തന്നെയോ എന്ന് !! ആരാണ് ഇവ്വിധം എന്നെ നയിക്കുന്നത് ... ഒരു സ്വപ്നത്തിന്‍റെ ചിറകിലേറി ഇങ്ങനെ ഇറങ്ങാന്‍ ധൈര്യം പകരുന്നത് ? എന്തായാലും ഇനി പിന്നോട്ടില്ല ....
കാട് പിടിച്ച പടിപ്പുര പണിപ്പെട്ടു തുറക്കുമ്പോള്‍ തുരുമ്പിച്ച വിജാഗിരിയുടെ കിരുകിരാ ശബ്ദം ചെവിക്കു അസ്വസ്ഥത ഉണ്ടാക്കുന്നു . മുറ്റമാണോ .. കാടാണോ എന്നറിയാനാവുന്നില്ല ... ആള്‍പ്പൊക്കത്തില്‍ തഴച്ചു വളര്‍ന്ന തെരുവപ്പുല്ലുകള്‍ വകഞ്ഞു മാറ്റി ഞാന്‍ സ്വപ്നത്തിന്‍റെ ഉറവിടം തേടി ..!!
അതേ തേന്മാവ് ... ബാല്യത്തില്‍ 5 വയസ്സുള്ളപ്പോള്‍ ഊഞ്ഞാലാടാന്‍ കൊതിപ്പിച്ച മാവ് .. നിറയെ ഇത്തിള്‍ക്കണ്ണി പിടിച്ചിരിക്കുന്നു . എന്നിട്ടും മാങ്ങ പഴുത്തു നിറഞ്ഞിട്ടുണ്ട് . താഴെ വീണുകിടക്കുന്ന ഒരു മാങ്ങ എടുത്തു കടിക്കും മുന്നേ തന്നെ ... അതിശയം പോലെ ...മുന്‍പെപ്പോഴോ കഴിച്ച പോല്‍ അതിന്‍റെ രുചി നാവിലെക്കെത്തുന്നു . അതെ.. ഈ മാവില്‍ ഞാന്‍ ഊഞ്ഞാലാടിയിട്ടുണ്ട് . എന്റെ റോസാച്ചെടി എവിടെ ? അയ്യോ .. അതാണോ ഉണങ്ങിനില്ക്കുന്ന മുള്ളുള്ള കുറ്റിച്ചെടി !
കിഴക്കിനിയില്‍ നിന്ന് നോക്കിയാല്‍ കാണാമായിരുന്ന ഇതില്‍ കുട പോലെ ആള്‍പ്പൊക്കത്തില്‍ നിറയെ ഇളം റോസ് പനിനീര്‍പ്പൂക്കള്‍ ആയിരുന്നല്ലോ ? തെക്കിനിയിലെ എന്‍റെ മുല്ലക്കാട് നിറയെ പൂത്തുനില്‍ക്കുന്നുണ്ട് .. ആഹാ .. സന്തോഷം ! ഒരേ സമയം എന്തൊക്കെ വികാരങ്ങള്‍ കടന്നുപോകുന്നു എന്‍റെ മനസ്സിലിപ്പോള്‍ !! കാലം ഇവിടെ ഇനിയും എനിക്കായി എന്തൊക്കെയാണ് കാത്തുവച്ചിട്ടുള്ളതാവോ ?
""ആരാ അവിടെ ? ""
ശോ .. ഞാനിനിയും ഇവിടെ ആരൊക്കെ ഉണ്ടെന്നു നോക്കിയില്ല മുത്തശ്ശി കാണുമോ? അമ്മയില്ലാത്ത നന്ദ മോള്‍ക്ക്‌ അമ്മയും അച്ഛനും ആയിരുന്ന എന്‍റെ മുത്തശ്ശി ? അച്ഛനെപ്പോഴും യാത്രകളുടെ തിരക്കായിരുന്നല്ലോ !! നോക്കട്ടെ .. വളരെ പരിചിതമായ ഈ ശബ്ദം ആരുടേതെന്ന് ?
യ്യോ ... ജാനുവമ്മ .. എനിക്ക് മുലപ്പാല്‍ പകര്‍ന്നെന്നെ വളര്‍ത്തിയ ജാനുവമ്മ !!
"" ജാനുവമ്മേ ..... ഇത് ഞാനാ ...!! ""
അവര്‍ കതകു തുറന്നു പുറത്തേക്കു വന്നു .. എന്നെ കണ്ടതും ഞെട്ടി പിറകോട്ടു മാറി ..! വീണ്ടും വീണ്ടും വിശ്വാസം വരാത്തപോലെ നോക്കി കൊണ്ട് അരികിലേക്ക് വന്നു . തിമിരം കാഴ്ചയെ മാത്രമല്ല മനസ്സിനെയും ബാധിച്ചോ എന്നുറപ്പിക്കും പോലെ !! മുള ചീന്തും പോലെ ഒരു പൊട്ടിക്കരച്ചില്‍ !
അകത്തേക്ക് അവരെ കെട്ടിപ്പിടിച്ചു നടക്കുമ്പോള്‍ അവിടെ നിലവറ ചുവരിന് മുകളിലായ് മാലയിട്ടു വച്ച മുത്തശ്ശിയുടെ ചിത്രത്തോടൊപ്പം , എന്‍റെയും ചന്ദനമാലയിട്ട ചിത്രം !! വിതുമ്പല്‍ കേട്ടു പിന്തിരിഞ്ഞു നോക്കുമ്പോള്‍ പിറകില്‍ എന്‍റെ അച്ഛന്‍ . അച്ഛന്‍റെ പുരികം പോലും നരച്ചിരിക്കുന്നു . ഒന്നും മിണ്ടാതെ , എന്‍റെ മുറിയിലേക്ക് പോയി ഞാനൊളിപ്പിച്ച എന്‍റെ ഓര്‍മ്മപുസ്തകം എടുത്തു അച്ഛന് നേരെ നീട്ടുമ്പോള്‍ അച്ഛന്‍റെ ഒരു പാട് ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടായിരുന്നു . എന്‍റെ ജീവിതം നിലവറയില്‍ ഒടുങ്ങിയതെങ്ങനെ എന്നതിനു പോലും ഉത്തരം ഉണ്ടായിരുന്നു ...! ഉത്തരമില്ലാത്തത് ഈ ദേഹത്തിലുള്ള .. ഞാന്‍ എന്ന എന്‍റെ അസ്തിത്വത്തിനു മാത്രമായിരുന്നു . ഞാന്‍ എന്നത് അമ്മയോ .. മകളോ എന്ന ചോദ്യത്തിന്‍റെ ഉത്തരം ??

മുഖപുസ്തകത്തില്‍ ഉടയുന്ന വിഗ്രഹങ്ങള്‍

കറുപ്പും , വെളുപ്പുമായ് ഉടയുന്ന ആരാധനാ വിഗ്രഹങ്ങള്‍ 
======================================================
നിലയ്ക്കാത്ത കയ്യടികള്‍ നിറഞ്ഞ സദസ്സിന്‍റെ ആരവങ്ങള്‍ക്കിടയില്‍ കൂടി അവള്‍, സ്റ്റേജില്‍ പ്രസംഗിക്കുന്ന അയാളുടെ നേരെ നടന്നു . മുഖത്ത് വെല്ലുവിളിയുടെ ഭാവമുണ്ടായിരുന്നു അവള്‍ക്ക് ! അയാളോ.. ഇതൊന്നുമറിയാതെ മുഖപുസ്തകത്തിലെ പരിശുദ്ധ പ്രണയത്തെക്കുറിച്ചു ഘോരഘോരം പ്രസംഗിക്കുകയാണ് . പല്ലുഞെരിച്ചു കൊണ്ടാണ് അവള്‍ കേള്‍ക്കുന്നത് . മനോഹരമായ പ്രണയകവിതകള്‍ എഴുതുന്ന അയാള്‍ക്ക്‌ ഒരു പാട് പ്രണയിനിമാര്‍ ഉണ്ടായിരുന്നു .. തനിക്കു ലോകത്തില്‍ ഒരാളോടു മാത്രമേ പ്രണയമുള്ളൂ .. അത് അവളോടാണെന്ന് അവരില്‍ ഓരോരുത്തരെയും വിശ്വസിപ്പിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞിരുന്നു . ""വീട്ടില്‍ ഇരിക്കുന്ന ഭാര്യ അരസികത്തി .. കല ആസ്വദിക്കാന്‍ പോലും അറിയാത്തവള്‍.. സ്നേഹിക്കാന്‍ അറിയാത്തവള്‍.. ഭ്രാന്തമായി പ്രണയിക്കാന്‍ കൊതിക്കുന്ന അയാളുടെ മനസ്സിനെ തൃപ്തിപ്പെടുത്തുവാന്‍ കഴിവില്ലാത്തവള്‍ ! അതുകൊണ്ട് അവള്‍ക്കു വേണ്ടാത്ത ആ പ്രണയം കൊടുക്കാന്‍ ഒരു മനസ്സിനെയാണ്‌ ഞാന്‍ നിന്നില്‍ കാണുന്നത് .."" ഇങ്ങനെ മനോഹരമായ ഭാഷണങ്ങള്‍ കൊണ്ട് സമാനദു:ഖിതരായ കാമുകിമാരെ അയാള്‍ കണ്ടെത്തിയിരുന്നു . സ്നേഹം കൊതിക്കും മനസ്സിനെ ഊഞ്ഞാലയാട്ടുവാന്‍ ഒരു പ്രത്യേക കഴിവ് അയാള്‍ക്കുണ്ടായിരുന്നു . അവര്‍ ഓരോരുത്തരില്‍ നിന്നും അയാള്‍ പലതരത്തിലും പെട്ട സമ്മാനങ്ങള്‍ ചോദിച്ചു വാങ്ങിയിരുന്നു . ചൂഷണം ചെയ്യുവാന്‍ ഒരു പ്രത്യേക മിടുക്കുണ്ടായിരുന്നു .. അയാളില്‍ ! ഇതൊന്നും അവള്‍ക്കു അയാളില്‍ വെറുപ്പുണ്ടാക്കിയിരുന്നില്ല ...! എന്നിട്ടും അവള്‍ നിറഞ്ഞ സദസ്സിനു മുന്നില്‍ സ്റ്റേജില്‍ കയറി അയാളുടെ കരണത്തടിച്ചു ... ഒന്നും സംഭവിക്കാത്ത പോലെ അവള്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഇറങ്ങിപ്പോയി . ചാനലുകാരും മീഡിയയും അവളെ ചോദ്യങ്ങള്‍ കൊണ്ട് പൊതിഞ്ഞു .
" നോ കമെന്റ്സ്" എന്ന് പറഞ്ഞു പകച്ചു നില്‍ക്കുന്ന അയാളെ നോക്കിക്കൊണ്ട് അവള്‍ ഇറങ്ങിപ്പോയി ..! എന്തായിരിക്കും കാരണം..?
പ്രണയം നടിച്ചോട്ടെ... വഞ്ചിച്ചോട്ടെ... കാരണം അവരും ആ സ്നേഹം കുറച്ചെങ്കിലും അസ്വദിക്കുന്നുണ്ടല്ലോ ..? സ്ത്രീയും , പുരുഷനും ഒരു പോലെ തെറ്റ് ചെയ്യുന്നുണ്ടല്ലോ . കുടുംബത്തെ മറന്നു .. പങ്കാളിയെ മറന്നു ഇതിനൊക്കെ തുനിഞ്ഞിട്ടല്ലേ ? പക്ഷേ ... അതില്‍ പോലും തെമ്മാടിത്തരം കലര്‍ത്തിയാലോ ? അതാണ്‌ ... അത് മാത്രമാണ് ഇത്രയും മിടുക്കുള്ള അയാളുടെ പരാജയം .
ഒഴിവുവേളകളില്‍ അയാള്‍ ലഹരിയിലാവുമ്പോള്‍ ഒന്നുമറിയാതെ അയാളെ പ്രണയിക്കുന്ന ആ സ്ത്രീകളെക്കുറിച്ച്‌ ... അവരുടെ ബന്ധത്തെക്കുറിച്ച് ... കൂടെ കൂടുന്ന കൂട്ടുകാര്‍ക്ക് മുന്നില്‍ തുറന്നു കാണിക്കുന്നു . അതും ക്ഷമിച്ചു .. എല്ലാം അറിയുന്ന അവള്‍ എന്ന കൂട്ടുകാരി .! പക്ഷേ ... അയാളുടെ പ്രണയം നിരസിച്ച .. അന്തസ്സോടെ ജീവിക്കുന്ന .. ഇതൊന്നുമറിയാതെ അയാളിലെ കവിയേയും വായനക്കാരനേയും ഒരു പോലെ ബഹുമാനിക്കുന്ന സ്ത്രീകളെക്കുറിച്ച്‌ ... വളരെ മോശമായി സംസാരിക്കുന്ന അയാളോട് ക്ഷമിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല . സ്ത്രീകള്‍ എന്നാല്‍ " വെടക്കാക്കി തനിക്കാക്കേണ്ടവര്‍ " എന്ന ധാരണയുള്ള ഇയാള്‍ കൂട്ടുകാരോട് പറയുന്നത്... ഓരോ കവിയരങ്ങുകള്‍ക്ക് പോകുന്നത് കലയോടുള്ള ആസ്വാദനമല്ല .. അവിടെ വരുന്ന സ്ത്രീജനങ്ങളുടെ സൌന്ദര്യം ആസ്വദിക്കാനും .. ഇരകള്‍ ആക്കുവാനും ആണെന്നാണ്‌ . എന്നോടവര്‍ കളിക്കത്തില്ല .. എന്തെന്നാല്‍ ..മറ്റാര്‍ക്കുമറിയാത്ത അവരുടെ പല രഹസ്യങ്ങളും എനിക്ക് അറിയാം .. എന്നൊക്കെ വീമ്പിളക്കി അവരെല്ലാം മോശക്കാരികള്‍ ആണെന്ന് പറഞ്ഞു നടക്കുന്നു .. ഈ കവി പുംഗവന്‍ ! ഇതൊന്നുമറിയാതെ അവനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മാന്യ സ്ത്രീകളെക്കുറിച്ച്‌ ഇത്രയും മോശമായിട്ടുള്ള ചിന്തകള്‍ വച്ചു പുലര്‍ത്തുന്ന ഈ കവി പുംഗവനെ തല്ലുവാന്‍ മിടുക്ക് കാണിച്ച എന്‍റെ കൂട്ടുകാരീ .... നിനക്കെന്‍റെ നമോവാകം !

( എന്‍റെ ഈ പോസ്റ്റിനു ജീവിച്ചിരിക്കുന്നവര്‍ ആയി സാമ്യം തോന്നിയെങ്കില്‍ നന്ന്. ഇത് കണ്ടെങ്കിലും ഒരടിയില്‍ നിന്നും ഒഴിവാകാന്‍ പറ്റിയാല്‍ അവര്‍ക്ക് കൊള്ളാം .. ആയതിനാല്‍ ഇത് മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാനുത്തരവാദിയല്ലെന്നു ഇതിനാല്‍ തെര്യപ്പെടുത്തുന്നു ) 

കൃഷ്ണാ....

എനിക്കു പാടുവാനായ് 
നീയെന്‍ മണിവീണയില്‍ 
ശ്രുതി ചേര്‍ത്തില്ലയെങ്കിലും.. 
മതിമറന്നാടുവാന്‍ കൈത്താളം 
പിടിച്ചില്ലയെങ്കിലും പ്രിയനേ 
ആടിയും പാടിയുമൊന്നു ചേരാന്‍
കൊതിച്ചു കൊണ്ടൊരീ കടമ്പിന്‍
ചുവട്ടിലായ് ഞാനിരിപ്പൂ തോഴാ ..!!
അകലെയായ് കേള്‍ക്കുന്നു കണ്ണാ
കോലക്കുഴല്‍ വിളി നാദം ..
യമുനാ പുളിനമണഞ്ഞെങ്കിലും കണ്ണാ
കണ്ടില്ല ഞാന്‍ നിന്‍ മോഹനരൂപം ..
ഒരു മാത്ര പോലും വന്നില്ല നീയീ
ആര്‍ത്തയാം തോഴിക്കു മുന്നില്‍ ..
കൃഷ്ണാ... കൃഷ്ണാ.. കൃഷ്ണാ

അന്തി ക്രിസ്തു

ഞാന്‍ വളരെ സന്തോഷത്തിലാണ് , സംതൃപ്തിയിലാണ്.
ആളുകള്‍ക്ക് എന്നോട് സ്നേഹം കൂടിയിരിക്കുന്നു .
അവര്‍ എന്‍റെ വിശപ്പിനേക്കാള്‍ കൂടുതല്‍ ഭുജിക്കാന്‍ തരുന്നു .
എനിക്ക് അജീര്‍ണ്ണം പിടിച്ചിട്ടും ആര്‍ത്തി കുറയുന്നുമില്ല .
എന്തെന്നാല്‍ വിശിഷ്ടഭോജ്യങ്ങള്‍ വൈവിധ്യമായെന്‍ മുന്നിലുണ്ട് .
ഓരോ ദിവസവും ലോകം കണ്‍തുറക്കുന്നത് എന്‍റെ ഇരകളെ കണ്ടാണ്‌ .
എത്രയെത്ര പ്രായത്തിലുള്ള ആളുകളുടെ ജീവന്‍ ഭുജിക്കുന്നു ഞാന്‍ .
ഏറ്റവും ഇഷ്ടമായത് കുരുന്നുകളുടെ ഇളം ചോരയാണ് .
ഇളം ചോരയുടെ ഗന്ധം നുകര്‍ന്നൊരു ഉന്മാദാവസ്ഥയിലാണ് ഞാനിപ്പോള്‍ .
നന്ദി ചൊല്ലേണ്ടത് ഈ നികൃഷ്ട മനുഷ്യര്‍ക്ക്‌ തന്നെയാണ് .
ഇസ്രായേലിനും പാലസ്തീനും പ്രത്യേക നന്ദി .
കപട മന്ത്രവാദികള്‍ , കുറ്റവാളികള്‍ , ഭീകര തീവ്രവാദികള്‍, മതഭ്രാന്തുകള്‍ , എന്തിനേറെ പറയുന്നു ജന്മം കൊടുത്തവര്‍ തന്നെ പിച്ചിക്കീറി എനിക്കിട്ടു തരുന്നു .
പിന്ചുകുഞ്ഞുങ്ങളില്‍ ബോംബിന്‍ ചീളുകളായ് തറഞ്ഞുകയറുംപോഴും , കാമവെറിയാല്‍ പിച്ചിച്ചീന്തുംപോഴും, ഭ്രാന്തിയെന്നു മുദ്രകുത്തി നട്ടെല്ല് ഒടിക്കുംപോള്‍ പറിഞ്ഞു പോരും ജീവനെയോര്‍ത്ത് ചിരിക്കുംപോഴും, ഒാടുന്ന തീവണ്ടിയില്‍ നിന്നു തള്ളിയിട്ട് കാമവെറി തീര്‍ക്കുംപോഴും, ഗര്‍ഭിണികളുടെ വയറ്റില്‍ വാള്‍ കുത്തിയിറക്കി മതഭ്രാന്തന്‍മാര്‍ പോര്‍വിളി നടത്തുംപോഴും.. ഞാന്‍ ആര്‍ത്തട്ടഹസിക്കുന്നു.
എങ്ങോട്ട് തിരിഞ്ഞാലും എനിക്കു പ്രിയ വിഭവങ്ങള്‍ മാത്രം .
ഞാന്‍ വളരെ സന്തോഷ ത്തിലാണ് , സംതൃപ്തിയിലാണ് .
എന്തെന്നാല്‍ ഞാന്‍ മരണത്തിന്‍റെ കാവലാള്‍ , നീചതയുടെ പ്രതീകം !