Wednesday 10 June 2015

ഒരു പ്രണയകാലത്ത് ..



ഒരു പ്രണയ കാലത്ത് ..
====================
ഒരു മാമ്പഴക്കാലത്ത് , നിറയെ മാങ്ങകള്‍ തൂങ്ങിക്കിടക്കുന്ന ഒട്ടുമാവിന്‍ തോട്ടത്തില്‍ വച്ചാണ് ഞാന്‍ അനീറ്റ ഫെര്‍ണാണ്ടസ് എന്ന ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നത് . കൊച്ചിയിലെ ഒരു പ്രശസ്ത ഡച്ച് ബംഗ്ലാവില്‍ നടത്തുന്ന ഹോട്ടലിന്‍റെ മുകളിലെയും താഴെയുമുള്ള മുറികളിലാണ് ഞാനും അവളും താമസിച്ചിരുന്നത് . എന്‍റെ ചിത്രകലയില്‍ പുതിയ സാദ്ധ്യതകള്‍ തേടിയാണ് ഞാന്‍ കുറച്ചുകാലത്തേക്ക് അവിടെ ചെന്നത് . അവളും ഒരു പത്രത്തിന്‍റെ ഏതോ ലേഖന പരമ്പരയുടെ ഭാഗമായിട്ടാണ് അവിടെ താമസിച്ചു തുടങ്ങിയത് . സായാഹ്നങ്ങളില്‍ കൊച്ചിയുടെ കായലിന്‍റെ ഓളപ്പരപ്പുകള്‍ നോക്കി ആ മാവിന്‍ തോട്ടത്തിലെ പലക ബഞ്ചുകളിലും ഊഞ്ഞാലുകളിലും മാറിമാറി ഇരിക്കുമ്പോള്‍ ഓരോ കൊച്ചു കാറ്റിലും മാമ്പഴങ്ങള്‍ വീണുകൊണ്ടേയിരിക്കും . ആ മാന്തോട്ടത്തിനു, കൈ എത്തി പറിക്കാവുന്നയത്ര പൊക്കമേയുള്ളൂ , എന്നിട്ടും മാങ്ങകള്‍ വീഴുമ്പോള്‍ മാത്രമാണ് ആരെങ്കിലും അവ എടുക്കുന്നത് തന്നെ . ആരും എടുത്തില്ലെങ്കിലും അവ അങ്ങിനെ കിടക്കും . കാലത്തോ വൈകുന്നേരങ്ങളിലോ ഹോട്ടലിലെ അടുക്കളക്കാര്‍ അവ ശേഖരിച്ചു വ്യത്യസ്ത വിഭവങ്ങള്‍ ആക്കി മാമ്പഴരുചി വൈവിധ്യങ്ങള്‍ തീന്‍മേശയില്‍ എത്തിക്കാറുമുണ്ട് . ഞായറാഴ്ചകളില്‍ അവയുടെ പ്രദര്‍ശനം കാണാന്‍ പുറമേ നിന്നും ഹോട്ടലില്‍ എത്തുന്നവരുമുണ്ട് . ഏതായാലും ആ വേനലവധിയില്‍ ഞങ്ങള്‍ ആ മാന്തോട്ടത്തില്‍ കാണുന്നത് പതിവായപ്പോള്‍, ഒരു ചിരി പരസ്പരം സമ്മാനിക്കാന്‍ തുടങ്ങി , അന്തേവാസിയെന്ന നിലയില്‍ തമ്മില്‍ പരിചയപ്പെട്ടു .

ജീവിതം ഒറ്റപ്പെടുത്തിയ രണ്ടാത്മാക്കള്‍ തമ്മില്‍ പെട്ടെന്ന് തന്നെ അടുക്കുമല്ലോ .. പതിയെപ്പതിയെ , സായാഹ്നങ്ങളിലെ സമാഗമങ്ങള്‍ യാദൃശ്ചികമല്ലാതായി .. ചെമ്പന്‍മുടിയും പൂച്ചക്കണ്ണും എനിക്കു ലഹരിയായി . ആദ്യത്തെ ചുംബനം അത് മറക്കാനാവില്ലല്ലോ . മാവിന്‍ചുവട്ടില്‍ ഊഞ്ഞാലാടുകയായിരുന്നു അവള്‍ .  ഞാന്‍ അത് കാന്‍വാസില്‍ പകര്‍ത്തുകയും . കാറ്റൊന്നു വീശിയപ്പോള്‍ , തുടുതുടുത്ത മാമ്പഴമൊന്നു താഴെ വീണത്‌ എടുക്കാന്‍ ഊഞ്ഞാലാട്ടം നില്‍ക്കും മുന്നേ അവളൊന്നു താഴേക്ക്‌ ചാടി . ആ ആക്കത്തില്‍ വന്നു വീണത്‌ എന്നെയും കാന്‍വാസിനെയും മറിച്ചിട്ടുകൊണ്ടാണ് . സോറി പറഞ്ഞുകൊണ്ട് എഴുന്നേല്‍ക്കും നേരവും മാമ്പഴം കൈ എത്തി എടുക്കാനുള്ള കുട്ടിത്തം കണ്ടു എനിക്കു ചിരിയാണ് വന്നത് . മാമ്പഴം എടുത്തു തൊട്ടടുത്ത പൈപ്പില്‍ കഴുകി ഞെട്ടുകളഞ്ഞു ഞെരടി ഈമ്പിക്കുടിക്കുന്ന അവളെത്തന്നെ നോക്കി ഞാന്‍ നില്‍ക്കവേ ... അവളുടെ ചൊടികളില്‍ തങ്ങി നില്‍ക്കുന്ന മാമ്പഴച്ചാര്‍ തുടയ്ക്കുവാന്‍ അറിയാതെ വെമ്പിയാണ് അവള്‍ക്കു നേരെ അടുത്തതും ചൂണ്ടുവിരല്‍ ഉയര്‍ത്തിയതും , പക്ഷേ.. അവളുടെ മുഖം ചുവക്കുന്നതും മിഴികള്‍ പിടയുന്നതും കണ്ടപ്പോള്‍ ചുണ്ടുകൊണ്ട് തുടച്ചെടുക്കാനാണ് പെട്ടെന്ന് തോന്നിയത് . ആ ഒരു സെക്കന്‍റില്‍ അത് നടക്കുകയും ചെയ്തു . അപ്പോഴവള്‍ തനി നാടന്‍പെണ്ണിനെപ്പോല്‍ ആകെ പൂത്തുലഞ്ഞു എന്നെ തട്ടിമാറ്റി ഓടിപ്പോയി . ഞാന്‍ അന്ന് ഇരുളുംവരെ ആ മധുരത്തില്‍ ആ മാഞ്ചുവട്ടില്‍ മയങ്ങി .

ആറുവര്‍ഷങ്ങള്‍ .. ഞാന്‍ വീണ്ടും അതേ ഹോട്ടലില്‍ ... കാണുന്നിടത്തോക്കെയും തേടുന്നത് ഒരാളെ മാത്രം എന്‍റെ അനുവിനെ .. മറക്കാന്‍ കഴിഞ്ഞിട്ടില്ല ഇത് വരെയും . യാത്ര പോലും പറയാതെ അവള്‍ പോയിട്ട് ആറുവര്‍ഷങ്ങള്‍ . കൊച്ചിയിലെ ആ പുതുവത്സര രാവിപ്പോഴും ഓര്‍മ്മയിലുണ്ട് . വര്‍ഷത്തിന്‍റെ അവസാന ദിവസം പകല്‍ മുഴുവന്‍ ഒരുമിച്ചു തന്നെ ഫോര്‍ട്ട്‌കൊച്ചി മുഴുവനും ചുറ്റിക്കണ്ടു . വൈകുന്നേരം ജൂതപ്പള്ളിക്ക് മുന്നില്‍ വച്ചാണ് കുറച്ചു നേരത്തേക്ക് പിരിഞ്ഞതും , ഒന്ന് കുളിച്ചു ഫ്രഷ്‌ ആയി വരാമെന്നും അതിനു ശേഷം രാത്രിയില്‍ ഒരുമിച്ചു ഡിന്നര്‍ കഴിച്ചു പുതുവര്‍ഷം പിറക്കും വരെ കൂടെയുണ്ടാകും എന്നും പറഞ്ഞു പോയ അവളെ , രാത്രി എട്ടു മണിയായിട്ടും കാണാഞ്ഞിട്ട് , ഞാന്‍ ആദ്യമായ് , അവളുടെ മുറിയില്‍ ചെന്നു . ഡിസംബറിലെ ആ അവസാന ദിവസം ഞാന്‍ അനുഭവിച്ചതെല്ലാം ആദ്യമായിരുന്നു . ജീവതത്തില്‍ ആദ്യമായി ഒരു പെണ്ണുമൊത്തു പകല്‍ മുഴുവന്‍ ചുറ്റിക്കറങ്ങി , ചിത്രകല അക്കാദമിയിലെ പരിചയക്കാരന്‍ സായിപ്പു നിര്‍ബന്ധിച്ചു ഒഴിച്ചു തന്ന ആദ്യത്തെ മദ്യം , പിന്നെ ആ രാത്രിയും ..! ആകെ രണ്ടു പെഗ് മാത്രമേ കഴിച്ചുള്ളൂവെങ്കിലും ചുവന്ന പെയിന്റടിച്ച കുപ്പിയിലെ ചൈനീസ് ചിത്രകലയും, കശുമാങ്ങയുടെ ഗന്ധമുള്ള ആ ദ്രാവകവും, ഇപ്പോഴും നാവിന്‍റെ രുചിമുകുളങ്ങളില്‍ തങ്ങിനില്‍ക്കുന്നു !

അനീറ്റ എന്ന എന്‍റെ അനുവിനെ തിരക്കി അവളുടെ മുറിയില്‍ ഞാന്‍ ചെന്നു ബെല്ലടിച്ചിട്ടും കതകു തുറക്കാതിരുന്നപ്പോള്‍ , തിരിച്ചു പോകാമെന്ന് കരുതി ഞാന്‍ തിരിഞ്ഞതും , കതകു തുറന്ന്‍ , കരഞ്ഞു കലങ്ങിയ കണ്ണുമായി അനു .. മുറിയില്‍ ഞാന്‍ കയറിയതും കതകു കുറ്റിയിട്ടു എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ അനുവിനെ സമാധാനിപ്പിക്കാന്‍ എന്ത് വേണമെന്ന് ആദ്യം ഒരു പിടിയും കിട്ടിയില്ല . എന്ത് സംഭവിച്ചു എന്ന എന്‍റെ ചോദ്യത്തിനും മറുപടിയില്ല . ഏറെ നേരം അവളെ നെഞ്ചോടടുക്കി പതിയെ കൈകൊണ്ട് മുതുകില്‍ തട്ടി ഞാന്‍ നിന്നു . അവളുടെ കണ്ണുനീരിനേക്കാള്‍.. ഒരു പുരുഷന്‍റെ സഹജസ്വഭാവം എന്നെ അപ്പോഴും അവളുടെ ഗന്ധം ആസ്വദിക്കാന്‍ ആണു പ്രേരിപ്പിച്ചതും ! കൂട്ടിനു ആദ്യമായ് നുകര്‍ന്ന കശുമാങ്ങയുടെ വീഞ്ഞിന്‍റെ ലഹരിയും . കരച്ചില്‍ നേര്‍ത്തു തുടങ്ങിയപ്പോള്‍ പതിയെ ആശ്വസിപ്പിക്കുംവിധം അവളുടെ നെറ്റിയില്‍ ചുംബിച്ചു .. അവള്‍ നെഞ്ചില്‍ മുഖം പൂഴ്ത്തി വിതുംബലടക്കി നിന്നപ്പോള്‍ , അവളുടെ മുഖം രണ്ടു കൈകളിലും ഒതുക്കിപ്പിടിച്ചു കവിളില്‍ , കണ്ണില്‍ , ചുണ്ടില്‍ ...!
ഒരു മയക്കത്തിന് ശേഷം കണ്ണു തുറന്നത്.. പുതുവത്സര രാവിന്‍റെ പപ്പാഞ്ഞിയെ കത്തിക്കുന്ന വെടിക്കെട്ടിന്‍റെ ബഹളം കേട്ടാണ് . അനുവിനെ ഉണര്‍ത്താതെ ,ഇടതുകൈത്തണ്ടയില്‍ നിന്നും അവളുടെ തല തലയിണയിലേക്ക് പതിയെ ചരിച്ചുകിടത്താന്‍ നോക്കുമ്പോള്‍ അവളും കണ്ണു തുറന്നു . വെറുതെ പരസ്പരം കണ്ണില്‍ നോക്കിയിരിക്കുമ്പോഴും അവളുടെ മുഖത്തെ വിഷാദഭാവം മാറിയിരുന്നില്ല . പെട്ടെന്ന് എഴുന്നേറ്റു , എനിക്കു തനിച്ചിരിക്കണമെന്നും മുറിയില്‍ പൊയ്ക്കോള്ളൂ .. രാവിലെ കാണാം എന്നും പറഞ്ഞപ്പോള്‍ ഞാന്‍ എന്‍റെ മുറിയിലേക്ക് തിരിച്ചു പോന്നു .

പക്ഷേ ,  രാവിലെ പത്തുമണിക്ക് , അവളെ തേടിച്ചെന്നപ്പോള്‍ താഴിട്ടു പൂട്ടിയ അവളുടെ മുറിയാണ് കണ്ടത് . ഹോട്ടല്‍ റിസപ്ഷനില്‍ ചോദിച്ചപ്പോള്‍ , അവര്‍ എനിക്കൊരു കവര്‍ തന്നു . ആകാംക്ഷയോടെ അത് പൊട്ടിച്ചു വായിച്ചപ്പോള്‍ അവളെ എനിക്കു നഷ്ടമായി എന്നൊരു തിരിച്ചറിവുണ്ടായി ! അവള്‍ നാട്ടിലേക്കു മടങ്ങുകയാണെന്നും എന്നെങ്കിലും എപ്പോഴെങ്കിലും കാണാമെന്നും ആയിരുന്നു കത്തില്‍ . ഹോട്ടലില്‍ കൊടുത്തിരുന്ന വിലാസത്തിലേക്ക് പല പല കത്തുകള്‍ അയച്ചുവെങ്കിലും, ആകെ മറുപടിയായ് ഒരു കത്തു വന്നു .ആ രാത്രി ,  അവളുടെ മമ്മി  മരിച്ച ഷോക്കില്‍  കരഞ്ഞുകൊണ്ടിരുന്നപ്പോള്‍ ആണ് ഞങ്ങള്‍  ഒരുമിച്ചതെന്നും , സ്വന്തം മമ്മി മരിച്ചു കിടക്കുമ്പോള്‍ കിടപ്പറ പങ്കിട്ട കുറ്റബോധം അവളെ വേട്ടയാടുന്നുവെന്നും , അവള്‍ക്കു അവളോട്‌ തന്നെ ക്ഷമിക്കാന്‍  കഴിയാത്തത്  കൊണ്ട് ,  ഒരിക്കലും അവളെ തേടി ചെല്ലരുതെന്നും,  അവളോട്‌ ക്ഷമിക്കണമെന്നും,  മറക്കണമെന്നുമൊക്കെ ആയിരുന്നു ആ കത്തില്‍  !

ആറുവര്‍ഷത്തിനുശേഷം .. . പഴയ ഹോട്ടലില്‍ വരുവാന്‍ പറഞ്ഞു , അവളുടെ കത്തുകിട്ടിയിട്ടാണ് ഞാന്‍ വന്നത് . അതേ മാഞ്ചുവട്ടില്‍ അവളെയും കാത്തു ഞാനിരിക്കുമ്പോള്‍ ഒരു കൊച്ചുകുട്ടിയുടെ ചിരി . നോക്കുമ്പോള്‍ വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി നില്‍ക്കുന്ന ഒരു ആണ്‍കുട്ടി . എവിടെയോ കണ്ടു മറന്ന ഒരു മുഖം . കറുത്ത് ചുരുണ്ട മുടിയിഴകള്‍ , നീളന്‍ മൂക്ക് .. ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോര്‍ത്തെടുക്കാന്‍ തുനിഞ്ഞ ഞാന്‍ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു , എന്‍റെ ബാല്യം .. ഞാന്‍ തന്നെ ഇത് ...! എന്‍റെ അനുവിനെ ഒന്ന് കാണാന്‍ വെമ്പിയ മനസ്സിനു കിട്ടിയ സമ്മാനം . ദൂരെ ആ ഊഞ്ഞാലില്‍ എന്നെ നോക്കി ഇരിക്കുന്ന എന്‍റെ അനു .

ആടിത്തിമിര്‍ക്കുക കണ്ണാ ..


ആടിത്തിമിര്‍ക്കുക കണ്ണാ 
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
ഞാനാം കാളിയന്‍ നിന്നെ നമിക്കുവാന്‍
ആടിത്തിമിര്‍ക്കുക കണ്ണാ 
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ 
അഹന്ത തന്‍ ഫണമെല്ലാം താഴ്ത്തുവാന്‍
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
എന്നുള്ളിലുള്ളോരു വിഷമെല്ലാമമൃതായ് 

മാറ്റുവാനെന്നിലാടിത്തിമിര്‍ക്കുക കണ്ണാ
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
ഞാനൊരു നിര്‍മ്മല കാളിന്ദിയാകുവാന്‍
ആടിത്തിമിര്‍ക്കുക കണ്ണാ
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
ഉത്തുംഗ ഭക്തിയില്‍ ഞാനെത്തുവാന്‍
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
ഒരു നെയ്ത്തിരിയായ്‌ ഞാനെരിയുവാന്‍
ആടിത്തിമിര്‍ക്കുക കണ്ണാ
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
എന്‍ ദേഹിക്കു മോക്ഷം കിട്ടുവാന്‍
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
വൈകുണ്ഠമെന്നൊരു പ്രാപ്തിക്കായ്
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ
എന്നിലാടിത്തിമിര്‍ക്കുക കണ്ണാ ....

നിങ്ങള്‍ ഇവരെക്കുറിച്ച് ചിന്തിക്കാറുണ്ടോ ?


നിങ്ങളില്‍ ആരെങ്കിലും ചിന്തിക്കാറുണ്ടോ ?
-------------------------------------------------------------------
മക്കളേ......
ഞങ്ങള്‍ക്കു വയസ്സായിട്ടോ ... ! ഒരു കാര്യം അറിയില്ലെങ്കില്‍ അറിയിക്കാന്‍ ആണു ഈ കത്തെഴുതുന്നത് . അറുപതു കഴിഞ്ഞാല്‍ ഞങ്ങള്‍ മാത്രമല്ല എല്ലാ മനുഷ്യരും ആറുവയസ്സു മുതല്‍ താഴോട്ടാവും പിന്നീടു വളര്‍ച്ച . അതറിയണം നിങ്ങളെല്ലാം .. ആറും അറുപതും ഒരേ സ്വഭാവമാകുമെന്നും പിന്നീടങ്ങോട്ടുള്ള ജീവിതം താഴോട്ട് വളര്‍ന്നു ഒരു വയസ്സും കടന്നു ജനിച്ചപ്പോള്‍ ഉള്ള പരുവത്തിലേക്ക്‌ ഓര്‍മ്മയും ആരോഗ്യവും , കഴിവും എത്തുമ്പോഴേക്കും മരണം എന്ന കൂട്ടുകാരന്‍ എത്തും . അതുകൊണ്ട് , ഞങ്ങളെ കുട്ടികളെ നോക്കുംപോലെ ശ്രദ്ധിച്ചും സ്നേഹിച്ചും കൊഞ്ചിച്ചും വളര്‍ത്തണം . തെറ്റ് കണ്ടാല്‍ വഴക്ക് പറയണം . വളര്‍ച്ച കീഴോട്ടു ആയതു കൊണ്ട് കൂടുതല്‍ ശ്രദ്ധിക്കണം . ഞങ്ങള്‍ ഇന്ന് കാണിക്കും വകതിരിവുകള്‍ നാളെ ഉണ്ടാകണമെന്നില്ല . പോകേപ്പോകെ ഭക്ഷണം കഴിക്കാന്‍ വാശിപിടിക്കും.. ഇഷ്ടമില്ലാത്തതും രുചിയില്ലാത്തതും കഴിക്കാത്ത കുട്ടികളുടെ സ്വഭാവം ആകും..പിന്നെ കഴിക്കാന്‍ മടി കാണിക്കുന്ന കുട്ടികള്‍ ആകും . വസ്ത്രം ഉടുക്കാന്‍, കുളിക്കാന്‍ , എഴുന്നേല്‍ക്കാന്‍ .. അങ്ങിനെയങ്ങിനെ എല്ലാ കാര്യങ്ങളെയും ബാധിക്കും . അതൊക്കെ പറഞ്ഞറിയിക്കാനാവാത്ത ഞങ്ങളുടെ ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമാണെന്നു മനസിലാക്കുക . കാഴ്ച , കേള്‍വി , സംസാരം , ഓര്‍മ്മശക്തി , വിവേകം അങ്ങിനെ ഓരോന്നായി ഇല്ലാതെയാവും . അപ്പോള്‍ സ്വന്തം കുഞ്ഞിനെ നോക്കുംപോലെ ഞങ്ങളെ നോക്കുക . ഞങ്ങളോട് ദേഷ്യം അരുത് . എന്തെന്നാല്‍ നാളെ നിങ്ങളും ഈ അവസ്ഥയില്‍ എത്തേണ്ടവര്‍ . ശ്രദ്ധയും സ്നേഹവും കാരുണ്യവും കൊണ്ട് ഞങ്ങളുടെ ഈ അന്ത്യ കാലങ്ങളില്‍ ഞങ്ങളെ പരിചരിക്കുക . എന്തെന്നാല്‍ നിങ്ങള്‍ക്ക് പിന്നീടു ഒരു അവസരം കിട്ടില്ലെന്നറിയുക തന്നെ വേണം .
സ്നേഹത്തോടെ ....
വൃദ്ധര്‍ .

N:B: നമുക്ക് സ്നേഹിക്കാം ഇവരെ .. ഇവര്‍ ആഗ്രഹിക്കുംപോലെ .. ഇന്ന് ഞാന്‍ നാളെ നീ എന്നതോര്‍ക്കുക .

നിര്‍ഭയ ഭയം കെടുത്തുമോ ?




നിര്‍ഭയ ... ഭയം കെടുത്തുമോ
=============================
നിര്‍ഭയേ....നിര്‍ഭയേ..
നിര്‍ഭയേ നീയിനി ഭയപ്പെടേണ്ട..
നീറും വേദനയില്‍ തപിക്ക വേണ്ടാ 
നിശയുടെ കരിനാഗങ്ങള്‍ ദംശിക്കയില്ലാ
നിന്നിലിനിയൊന്നും ബാക്കിയില്ലാ
നീതിയുടെ ദേവതയും കണ്ണടച്ചില്ലേ
നിനക്കീ ലോകവും അന്യമായില്ലേ ..
നിന്നുടയാടകള്‍ ചീന്തിയെറിഞ്ഞവര്‍
നിന്‍ ദേഹം കീറിപ്പറിച്ചവര്‍
നിന്നെയൊരു ഭോഗവസ്തുവാക്കിയില്ലേ ..
നിന്‍റെ പ്രാണന്‍ പൊലിയുവോളം 

കാത്തുരക്ഷിച്ചില്ലേ
നിന്‍ പേരുപോലും ഒളിപ്പിച്ചവര്‍ 
നിന്‍റെ വീടിന്‍ മാനം കാത്തില്ലേ
നിര്‍ഭയയെന്നൊരു പുതുനാമം തന്നില്ലേ 
നിന്‍റെ പേരിലബലകള്‍ക്കായൊരു കേന്ദ്രവും തുടങ്ങിയില്ലേ
നിര്‍ഭയേ.. നിനക്കിനിയുമെന്തുവേണം
നിര്‍ഭയേ.. നീയിനിയുമെന്തിനു ഭയക്കണം
നിയമങ്ങള്‍ പാലിക്കപ്പെടാത്തിടത്തോളം
നീതി കര്‍ശനമാക്കാത്തിടത്തോളം
നീല രാവുകളിലിനിയും വരും
നിനക്കു കൂട്ടായൊരുപാടുപേര്‍
നിന്നെപ്പോലെ ആയുസ്സറ്റവര്‍
നിശിതമായി തച്ചുടക്കപ്പെടുന്നവര്‍
നിലവിലൊരു പേരുപോലുമില്ലാത്തവര്‍
നിസ്സഹായരായ് പീഡിപ്പിക്കപ്പെടുന്നവര്‍
നിശബ്ദരായി ജീവന്‍ വെടിഞ്ഞവര്‍
നിന്‍റെ പേരു ചൊല്ലി വിളിക്കപ്പെടേണ്ടവര്‍
നിര്‍ഭയേ നിനക്കിനിയുമെന്തു വേണം
നിര്‍ഭയേ.. നീയിനിയുമെന്തിനു ഭയക്കണം
നിങ്ങള്‍ ജീവനില്ലാത്തവര്‍
നിര്‍ഭയയെന്ന നാമം ചാര്‍ത്തപ്പെട്ടവര്‍
നിര്‍ഭയേ നീയിനി ഭയപ്പെടേണ്ട....!!

(ദാരുണമായി  പീഡിപ്പിക്കപ്പെട്ടു ജീവന്‍ വെടിഞ്ഞ ദല്‍ഹി പെണ്‍കുട്ടിക്ക്  നിര്‍ഭയ എന്നൊരു  പേരും കൊടുത്ത് ആ പേരില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു  പ്രോജക്ടും  തുടങ്ങിയ സര്‍ക്കാരിനു  ഞാനിതു സമര്‍പ്പിക്കുന്നു )

ആധുനിക യക്ഷി


ആധുനിക യക്ഷി 
-----------------------------
നിങ്ങള്‍ക്കറിയാമോ .. 
ആധുനിക യക്ഷിക്ക് പാലപ്പൂ മണമില്ല , 
മുറുക്കിച്ചുവന്ന പല്ലുകളില്ല 
പനമുകളില്‍ താമസവുമില്ല
വെളുത്ത വസ്ത്രങ്ങളുമില്ല
അവള്‍ക്കു ചോരയും വേണ്ട
പിന്നെയോ ..
ലഹരികള്‍ നിറയ്ക്കുന്ന കോക്ടെയിലുകള്‍ മതീ ..
ചരസ്സും കഞ്ചാവും ഹെറോയിനും മതീ ..
യക്ഷികളെ സ്നേഹിക്കുന്നവരേ..
ഇനി നിങ്ങള്‍ക്കെന്നുമോരോ ദിനവും
പ്രണയങ്ങള്‍ പൂക്കുന്ന താഴ്വാരമാവും....
ലഹരിയുടെ ആലസ്യത്തില്‍ നിങ്ങള്‍ മയങ്ങുമ്പോളോക്കെയും 

വീണ്ടുമൊരു ലഹരിയായി അവള്‍ പല രൂപമെടുത്തു 
സ്ത്രീയുടെ വ്യത്യസ്ത മോഹിനീരൂപങ്ങള്‍ ആടിത്തീര്‍ക്കും ..
പഞ്ചനക്ഷത്രപ്പനകളില്‍ മായക്കൊട്ടാരം കെട്ടി വിസ്മയിപ്പിക്കും .
വിരുന്നായി ലഹരിയും മദ്യവും ഭോഗാലസ്യവും വിളമ്പിത്തരും .
നിങ്ങളുടെ ചേതനയും സര്‍ഗ്ഗശേഷിയും കെടുത്തും
ഒടുവിലവള്‍ക്ക് നിങ്ങള്‍ അടിമകളാകും .
മുഖപുസ്തകത്തിനടിമപ്പെട്ട യുവതലമുറയെപ്പോല്‍ ..!!

ഫെമിനിസം എന്നത് വ്യതിചലിക്കപ്പെടുമ്പോള്‍


സ്വാതന്ത്ര്യം ? 
=============
വസ്ത്രം ധരിക്കുന്നതും , അതേതു തരം വേണം എന്നതും സ്ത്രീ ആയാലും പുരുഷന്‍ ആയാലും അവരവരുടെ സ്വാതന്ത്ര്യം തന്നെയാണ് . മുഴുമുഴുത്ത തുടയുള്ള ഒരുത്തി ഇറുകിപ്പിടിക്കുന്ന ജീന്‍സും , ലഗ്ഗിന്സും , ഇറക്കം കുറഞ്ഞ മിഡിയും ധരിക്കുന്നത് സ്വന്തം ശരീരത്തിനെ പോലും ശ്വാസം മുട്ടിക്കുമെന്നത് പോകട്ടെ .. കാണുന്നവര്‍ക്ക് അരോചകവും , വായിനോക്കികള്‍ക്ക് ആസ്വാദ്യകരവും ആകും . അല്ലെങ്കിലും ഇത്തരം വസ്ത്രം ധരിക്കുന്നത് സ്വന്തം ശരീരത്തിന് കംഫര്‍ട്ട് ആയിട്ടല്ലല്ലോ , വായിനോക്കികള്‍ നോക്കി വെള്ളമിറക്കുന്നത് കാണാനുള്ള ആഗ്രഹം കൊണ്ടല്ലേ ? സ്വന്തം ദേഹം ഇത്തരത്തില്‍ പ്രദര്‍ശന വസ്തുവാക്കുന്നതും ഒരു തരം ഞരമ്പ്‌ രോഗം തന്നെ ആണ് . അപ്പോള്‍ നോക്കുന്ന പുരുഷന്മാര്‍ക്ക് മാത്രമല്ല ഞരമ്പുരോഗം , നോക്കിക്കോ എന്ന ഭാവത്തില്‍ നടക്കുന്ന ഇത്തരം പെണ്‍വര്‍ഗ്ഗവും ഞരമ്പ്‌ രോഗികള്‍ തന്നെയാണ് . നിങ്ങളുടെ വസ്ത്രധാരണ സ്വാതന്ത്ര്യം പോലെ , നോക്കി ആസ്വദിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സമൂഹത്തിനുമുണ്ട് അതിനിടയാക്കിയ വസ്ത്രംധരിക്കുന്ന നിങ്ങളെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും എന്ന് സ്വയം മനസിലാക്കിയാല്‍ പിന്നെ ഒരു പ്രശ്നവുമില്ല . വസ്ത്രം ഏതു ധരിക്കണമെന്ന് ആണിനും പെണ്ണിനും സ്വയം തീരുമാനിക്കാം , അതിനു മുന്നേ സ്വന്തം ശരീരത്തോട് എങ്കിലും നീതിപുലര്‍ത്തുന്ന രീതിയില്‍ ആണോ , അതിനു ചേരുന്നുണ്ടോ , എന്ന് സ്വയം ഒന്ന് ചോദിക്കുക . എല്ലാ വസ്ത്രവും എല്ലാവര്‍ക്കും ഇണങ്ങില്ല എന്ന തിരിച്ചറിവ് മതി . അല്ലാതെ ആണിന്‍റെ നോട്ടത്തെയോ , സമൂഹത്തിന്‍റെ സദാചാരക്കണ്ണിനെയോ വെല്ലുവിളിക്കാതിരിക്കുക . ആദരവ് ചോദിച്ചു വാങ്ങേണ്ടുന്ന ഒന്നല്ല . നല്ല ശീലങ്ങള്‍ അനുഷ്ടിക്കുന്നതിലൂടെ , സമൂഹത്തെ ആദരിക്കുന്നതിലൂടെ തിരിച്ചു കിട്ടുന്ന ഒന്നാണ് . അല്ലെങ്കില്‍ ഇക്കൂട്ടര്‍ നാളെ , നടുറോഡില്‍ വസ്ത്രധാരണസ്വാതന്ത്ര്യമോ , ചുംബന സ്വാതന്ത്ര്യമോ മാത്രമല്ല കിടപ്പറ സ്വാതന്ത്ര്യം കൂടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിനൊരുങ്ങുന്ന കാലം വിദൂരമല്ല .
( ഫെമിനിസം എന്തെന്നറിയാത്ത ഫെമിനിസ്റ്റുകളെ.... എന്നെ പൊങ്കാല ഇടാന്‍ വരണ്ട ... ഇതെന്‍റെയും സ്വാതന്ത്ര്യമാണ് )

ഇവള്‍ അനാമിക

പരാജയപ്പെട്ട പെണ്ണ് ...
====================
ഇവള്‍ അനാമിക ...
ഇവള്‍ക്ക് പേരില്ല .. എന്തെന്നാല്‍ , ജാതിമതദേശകാലവ്യത്യാസങ്ങളില്ലാതെ , പ്രണയാന്ധതയില്‍ ചിറകു കരിക്കപ്പെടുന്ന, അനേകം പെണ്‍കുട്ടികളില്‍ ഒരുവള്‍ . പ്രണയം കാഴ്ച മറച്ചപ്പോള്‍ , പഠിപ്പും വിവരവുമില്ലാത്ത പഴയകാല പെണ്കുട്ടിക്കുണ്ടായിരുന്നതിന്‍റെ വകതിരിവുപോലും ഇല്ലാതെ പോയ എറണാകുളത്തെ പ്രശസ്ത കലാലയത്തില്‍ ബിരുദാനന്തരബിരുദം അവസാന വര്‍ഷം പഠിച്ചു കൊണ്ടിരുന്ന പുതുതലമുറയിലെ വേറിട്ട ശൈലി ആഗ്രഹിക്കുന്ന, വിപ്ലവകരമായ മാറ്റത്തിന്‍റെ വക്താവാണ്‌ ഞാന്‍ എന്ന് കാണിക്കുവാന്‍ സ്വന്തം ജീവിതം തുലച്ച സാംസ്കാരികമായി അധ:പതിച്ച ഒരു പെണ്‍കുട്ടി . സാംസ്കാരികതയെ പുച്ഛത്തോടെ വെല്ലുവിളിച്ച അവള്‍ക്കു എന്ത് സംഭവിച്ചു ? മലര്‍മണം മായാത്ത വിടര്‍ന്നു തുടങ്ങിയ ജീവിതമാം പൂവിനെ സ്വയം ഞെരിച്ചുടക്കേണ്ടി വന്നു അവള്‍ക്ക്‌ (അതോ , ഞെരിച്ചുടക്കപ്പെട്ടതോ -തര്‍ക്കങ്ങള്‍ നടക്കുന്നു ) . ഭാര്യയും രണ്ടു കുട്ടികളുമുള്ള ഒരുത്തനോട്‌ (അതും കൊലപാതകി , ക്രിമിനല്‍) തോന്നിയ പ്രണയാന്ധതയില്‍ അവള്‍ മറന്നത് , സ്വന്തം മാതാപിതാക്കളെയാണ് , അവരുടെ സ്വപ്നങ്ങളെയാണ് , പ്രതീക്ഷകളെയാണ് . സ്വന്തം ജീവിതത്തോടൊപ്പം അവള്‍ ഇല്ലാതാക്കിയത് അവരുടെ ജീവിതം കൂടിയാണ് . എങ്ങോട്ടാണ് 


പരാജയപ്പെടുന്നവര്‍ 
===================

നമ്മുടെ ഈ പെണ്‍കുട്ടികള്‍ പോകുന്നത് ? സ്വന്തം ജീവിതം കുരുതിക്ക് കൊടുക്കും പോലെ സ്വത്വം മറന്നു പുതിയ നിയമങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ തത്രപ്പെടുമ്പോള്‍ എന്താണ് അവര്‍ നേടുന്നത് ? സമൂഹത്തിനു മുന്നില്‍ അപഹാസ്യര്‍ ആകുകയാണ് എന്ന് മനസ്സിലാക്കാതെ അഭിമാനമായ് കൊണ്ട് നടക്കുന്നു ഇത്തരം പുരോഗമന ആശയങ്ങള്‍ . ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ എങ്കിലും അവള്‍ക്കു തിരുത്താമായിരുന്നു . തെറ്റുകള്‍ പറ്റാത്ത മനുഷ്യര്‍ ഇല്ലല്ലോ ഭൂമിയില്‍ ? ജീവിതത്തില്‍ തോറ്റുപോയെന്ന തോന്നല്‍ എന്തിനു ? അവള്‍ ഒരിക്കലെങ്കിലും തിരുത്തിയിരുന്നെങ്കില്‍ സമൂഹത്തിനു മിടുക്കിയായ ഒരു ഐ എ എസ് കാരിയെ കിട്ടുമായിരുന്നു . പക്ഷേ .. അവളുടെ മിടുക്കും ചിന്തയും വഴി തിരിഞ്ഞു പോയെന്നു അവള്‍ക്കും മാതാപിതാക്കള്‍ക്കും മനസ്സിലായതുമില്ല . അവള്‍ അതിമിടുക്ക് കാട്ടിയത് വേറൊരു ഭാര്യയും കുട്ടികളുമുള്ള ഒരുത്തന്‍റെ കൂടെ വിവാഹം എന്ന പവിത്ര ബന്ധത്തിന്‍റെ മാന്യതയുടെ മുഖത്ത് തുപ്പി ലിവിംഗ് ടുഗതര്‍ എന്ന ആശയത്തിനോട് ഐക്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു . മകളെ തിരുത്താന്‍ മാതാപിതാക്കള്‍ക്കും കഴിഞ്ഞില്ല . അവരുടെ ആ പരാജയത്തിനു അവര്‍ കൊടുക്കേണ്ടി വന്ന വിലയോ , നാളത്തെ വാഗ്ദാനമായ ഏകമകളുടെ ജീവിതവും !
നമ്മുടെ ഈ പെണ്‍കുട്ടികള്‍ ഇനി ഏതു വിദ്യാഭ്യാസം നേടിയാല്‍ ആണു വിവേകം പഠിക്കുക ? നാളത്തെ വാഗ്ദാനമാകേണ്ട സമൂഹത്തിനു ഐശ്വര്യമാകേണ്ട ഈ കുട്ടികള്‍ തലതിരിഞ്ഞ ആശയങ്ങള്‍ക്കടിമപ്പെടാതെ ജീവിതമൂല്യങ്ങള്‍ കൈവിടാതെ പക്വതയോടെ ജീവിക്കാന്‍ ഓരോ കുടുംബത്തിലുമുള്ള മാതാപിതാക്കള്‍ മാത്രമാണ് അവരെ പഠിപ്പിക്കേണ്ടത് . വഴിതെറ്റിയാല്‍ തിരുത്തി മുന്നോട്ടു പോകാമെന്ന് ധൈര്യം കൊടുക്കേണ്ടതും അവര്‍ തന്നെയാണ് . തെറ്റുകള്‍ മനുഷ്യസഹജമെന്നും തിരുത്തിയാല്‍ ജീവിതവിജയം നേടാനാവുമെന്നും കരുത്തുപകരാന്‍ കഴിയുന്ന മാതാപിതാക്കള്‍ ഉണ്ടെങ്കില്‍ നാളെയെങ്കിലും ഇത്തരം അനാമികമാര്‍ ആവര്‍ത്തിക്കപ്പെടില്ല എന്ന് വിശ്വസിച്ചുകൊണ്ട് അതിനായി ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ട് , ആശംസകളോടെ നിങ്ങളുടെ രാധാമീര . നന്ദി നമസ്കാരം .
(എന്‍റെ ഈ പോസ്റ്റ്‌ കൊണ്ട് ഒരു പെണ്‍കുട്ടിയോ മാതാപിതാക്കളോ സ്വയം ചിന്തിക്കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥയായി )

എന്‍റെ മരണം


ഒരു സ്വപ്നത്തില്‍ ഞാന്‍ മരിച്ചപ്പോള്‍
---------------------------------------------------------------
പ്രിയനേ .. നീയറിഞ്ഞുവോ ..
ഞാനെന്‍ ദേഹം നോക്കിനില്ക്കുന്നു
തെക്കേത്തൊടിയിലെ മാവിന്‍റെ കമ്പേതു 
മുറിക്കണമെന്നാലോചിക്കുന്നു നമുക്കുള്ളോര്‍
അമ്മ വിതുമ്പുന്നുണ്ടെന്നച്ഛനും
മക്കള്‍ മൗനമായ് മൂത്താങ്ങളക്കരികില്‍
നീയിപ്പോഴും യാത്രയിലാണല്ലോ
എപ്പോഴുമെന്നപോല്‍ പരിധിക്കു പുറത്തും
ആങ്ങളമാര്‍ രണ്ടുപേര്‍ വിദേശത്തുനിന്നെത്തിയില്ല
ടിക്കറ്റ് കിട്ടുംവരെ ഞാനീ മൊബൈല്‍ക്കൂട്ടിനുള്ളില്‍
വരിക വേഗമെനിക്കിവിടെ വല്ലാതെ തണുക്കുന്നു
വാതത്തിന്‍ പേരുചൊല്ലി സമാധാനിക്കുമ്പോഴും
അറിയില്ലേ നിനക്കു പണ്ടേ തണുപ്പെനിക്കെത്ര പേടിയെന്ന്..
നീയൊന്നു വന്നിരുന്നെങ്കിലെനിക്കീ വേഷത്തില്‍
കാലത്തിന്‍ തിരശ്ശീല വീഴ്ത്താമായിരുന്നു ..
ഒന്നിനുവേണ്ടിയുമല്ലായെന്നവസാന യാത്രയില്‍
എനിക്കേകുക ഞാന്‍ കൊതിച്ചതിലൊന്നെങ്കിലും
കര്‍മ്മങ്ങള്‍ തുടങ്ങും മുന്നേ മുഖം മൂടും മുന്നേ ..
വായിക്കവേണമിനിയെങ്കിലും നിനക്കായ്‌ കുറിച്ചിട്ട
നീയറിയാതെ പോയൊരെന്‍ ആഗ്രഹങ്ങള്‍
എന്‍റെ സ്വപ്നാക്ഷരങ്ങളിലവസാന വരികളെങ്കിലും .....

എന്‍റെ സ്വപ്നാക്ഷരങ്ങളിലെ അവസാന വരികള്‍
==============================================

"ഒടുവിലായ് തെക്കെത്തൊടിയില്‍ ...
ചാണകവരളിക്കടിയില്‍
വൈക്കോല്‍പുതപ്പു മൂടും മുന്നേ ..
സിന്ദൂരച്ചെപ്പിലെ കുംകുമം
തണുത്തു മരവിച്ചോരെന്‍ നെറ്റിയില്‍,
നിന്‍ മോതിരവിരലിനാല്‍ ചാര്‍ത്തണം ..
എരിഞ്ഞടങ്ങിയ എന്‍ ദേഹഭസ്മം
ഒരു ശിവരാത്രി നാളില്‍ നിളയിലൊഴുക്കണം .. ജനിമൃതികളില്ലാത്ത ലോകത്ത്..
ദേഹികളായ് നാമൊത്തു ചേരുംവരെയും
നിന്‍റെ മാത്രം പെണ്ണായ് ..
ആ നിളാതീരത്ത് ഞാന്‍ കാത്തിരിക്കാം..! "
 — 

തിരികെത്തരുമോ ?


തിരികെത്തരുമോ ആ നല്ല ബാല്യം
തിരികെത്തരുമോ ആ നല്ല ബാല്യം
കണ്ണാന്തളിയും കാട്ടുക്കുറിഞ്ഞിയും
കിന്നാരം ചൊല്ലും ആ നല്ല ബാല്യം
ഒരു വട്ടമെങ്കിലും തോട്ടിനരികത്ത്‌ 
കളിവള്ളമൊഴുക്കാനൊരു മോഹം
ജീവിതത്തോണി തന്‍ പങ്കായം പോയിട്ടും
ഇപ്പോഴും എന്നുള്ളില്‍ മോഹം
ഇപ്പോഴും എന്നുള്ളില്‍ മോഹം
കള്ളിത്തോര്‍ത്തൊരു വലയാക്കി
പരല്‍മീന്‍ പിടിക്കുന്ന ബാല്യം
കാറ്റിനോടു പയ്യാരം പറഞ്ഞോരാ
മാമ്പഴക്കനിയൊന്നു വീഴ്ത്തും ബാല്യം
തുമ്പപ്പൂ വിരിയുന്ന പാടവരമ്പും
ചെന്താമര വിരിയും അമ്പലക്കുളവും
തിരികെ മാടിവിളിക്കുന്നു വീണ്ടും
തിരികെ മാടിവിളിക്കുന്നു വീണ്ടും
ഇപ്പോഴീ നഗരത്തിരക്കിലിരുന്നു
കൊതിയോടെ ചോദിച്ചു പോകുന്നു
തിരികെത്തരുമോ ആ നല്ല ബാല്യം
തിരികെത്തരുമോ ആ നല്ല ബാല്യം ?

അവിസ്മരണീയം


അവിസ്മരണീയം അനിര്‍വചനീയം
=================================
കാവിനുള്ളിലൂടെ സായാഹ്നസവാരി നടത്തുവാനും ദീപാരാധന തൊഴുതു മടങ്ങുവാനും എനിക്കൊരുപാടിഷ്ടമാണ്‌ . എന്നും എന്‍റെ ആക്ടിവ സ്കൂട്ടര്‍ കാവിനു മുന്നിലുള്ള ആലിന്‍റെ ഓരത്ത് വച്ചിട്ട് ഞാന്‍ കാവിനുള്ളിലേക്ക് നടക്കും . ഒരു പതിനഞ്ചു മിനുട്ട് നടപ്പുണ്ട് കാവിലെ അമ്പലം വരെ . ആ തണുപ്പും കാവിലെ വിവിധ മരങ്ങളുടെയും പൂക്കളുടെയും മണവും കിളികളുടെയും പേരറിയാത്ത ജീവികളുടെയും ശബ്ദങ്ങളും എനിക്കൊരു പാടിഷ്ടമയിരുന്നു . അങ്ങിനെ ഒരു ദിവസം മടങ്ങുമ്പോള്‍ ഞാന്‍ ഒരു വേരില്‍ തട്ടി മറിഞ്ഞു വീണു , വീണത്‌ കുറച്ചു താഴ്ചയുള്ള പൊന്തക്കാടിനുള്ളിലേക്ക് ആയിരുന്നു . കുറച്ചു കഴിഞ്ഞാണ് ഞാന്‍ നനവുള്ള ആ കൊച്ചു പൊന്തക്കുള്ളില്‍ കിടക്കുകയാണെന്നും വീണപ്പോള്‍ തലയടിച്ചു എന്‍റെ ബോധം മറഞ്ഞതാണെന്നും എനിക്കോര്‍മ്മ വന്നത് . ചാടിയെഴുന്നേറ്റപ്പോള്‍ മുണ്ടിന്‍റെ കോന്തലയിലെ നൂലില്‍ ചുറ്റി ഒരു കൊച്ചു മരപ്പാവ . ആദ്യം ഒരു കൌതുകം തോന്നിയെങ്കിലും കുറച്ചുനേരം കയ്യില്‍ പിടിച്ചു അതിന്‍റെ മുഖത്തെ ചളി കളയാന്‍ കൈ കൊണ്ടൊന്നുരസി നോക്കി , പിന്നെ വലിച്ചെറിഞ്ഞു . ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ പാവ രണ്ടായി മുറിഞ്ഞു കിടക്കുന്നു . എന്തോ അരുതാത്തത് ചെയ്ത ഒരു ഫീലിംഗ് തോന്നിയത് അപ്പോഴാണ്‌ . തൊട്ടടുത്തുള്ള കുളത്തിലിറങ്ങി കയ്യിലേയും മുഖത്തെയും കാലിലെയും ചളി കഴുകിക്കളഞ്ഞു പുറത്തേക്കു നടന്നു . വല്ലാത്ത ഇരുട്ടും പേടിപ്പിക്കുന്ന നിശബ്ദതയും . കിളികളുടെയോ മറ്റു ശബ്ദങ്ങളോ ഒന്നുമില്ലാതെ ഇത്ര ശൂന്യത നിറഞ്ഞു കാവില്‍ ഇതുവരെ കണ്ടിട്ടുമില്ല . പതിയെപ്പതിയെ ഒരു ഭയം ഗ്രസിച്ചു തുടങ്ങി . പെട്ടെന്ന് ഒരു തണുത്ത കാറ്റ് എന്നെ അടിമുടി ഉഴിഞ്ഞു കൊണ്ട് കടന്നു പോയി , ഒരു പ്രത്യേക മണവും അവിടെ പരന്നു .
ആരോ കൂടെ എന്നോടൊപ്പം നടക്കുന്നുവെന്ന തോന്നല്‍ ശക്തമായിത്തുടങ്ങി . അതൊന്നും എന്നെ ബാധിക്കുന്നേയില്ല എന്ന മട്ടില്‍ ഞാന്‍ വേഗം കൂട്ടി . എത്രയും പെട്ടെന്ന് സ്കൂട്ടറിനരികില്‍ എത്തണം . കാറ്റിനും വേഗം കൂടി , ഇതുവരെ കാണാത്ത ഒരു കാറ്റ് . ഉള്ളില്‍ ഉടലെടുക്കുന്ന ഭയം മാറ്റാന്‍ അര്‍ജ്ജുനമന്ത്രം ചൊല്ലിത്തുടങ്ങി . ഒടുവില്‍ സ്കൂട്ടറിനരികില്‍ എത്തിയപ്പോള്‍ , അത് താഴെ വീണു കിടക്കുന്നു . ഒരു കണക്കിന് അത് നേരെയാക്കി വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി . പെട്ടെന്ന് വണ്ടിയില്‍ ആരോ എന്നോടൊപ്പം പിറകില്‍ കയറിയത് പോലെ . നല്ല കേള്‍ക്കാനിമ്പമുള്ള ഒരു സ്വരം ചെവിക്കു പിറകില്‍ ... "പേടിക്കണ്ട , ഞാന്‍ ഉപദ്രവിക്കില്ല വെറും ഒരു കൌതുകം വണ്ടി എടുത്തുകൊള്ളൂ .. ഞാന്‍ ഇടയ്ക്ക് ഇറങ്ങും , തിരിഞ്ഞു നോക്കണ്ട " , എന്ന ഒരു തണുത്ത നിശ്വാസം ചെവിയില്‍ പതിക്കും പോലെ ശബ്ദം കേട്ടു ഞാന്‍ . ഇപ്പോള്‍ ഭയം മാത്രമല്ല , വേറെന്തൊക്കെയോ വികാരങ്ങള്‍ കൂടി എന്നെ കടന്നുപോകുന്നു . നല്ല കാട്ടുപൂക്കള്‍ വിരിഞ്ഞ കാടിന്‍റെ മണം കൂടെ പോരുന്നു . കുറെ ദൂരം ചെന്നപ്പോള്‍ "വണ്ടി നിറുത്തണ്ട , ഞാനിവിടെ യാത്ര അവസാനിപ്പിക്കുന്നു " എന്ന് പറഞ്ഞു ഒരു കാറ്റിനോടൊപ്പം ശബ്ദവും അകന്നു പോയി . വണ്ടിയില്‍ പിറകിലെ സീറ്റ് ശൂന്യമായ പോലെ . എനിക്കെന്തോ നഷ്ടബോധം തോന്നി , ഒരിക്കല്‍ പോലും ഒന്നും ചോദിക്കാന്‍ തോന്നാഞ്ഞതിനു ഞാന്‍ എന്നെത്തന്നെ ശാസിച്ചു . ഇപ്പോഴും ഞാന്‍ കാവില്‍ പോകുന്നതു മുടക്കിയിട്ടില്ല , എന്നെങ്കിലും ആ തണുത്ത സ്വരം ഒരു കാട്ടുപൂവിന്‍ മണവുമായി എന്നരികില്‍ വരുമെന്ന് ഞാനിപ്പോഴും ആര്‍ത്തിയോടെ പ്രതീക്ഷിക്കുന്നു , ആഗ്രഹിക്കുന്നു .

ഓര്‍മ്മയിലൊരു ബാല്യം

ഓര്‍മ്മയിലൊരു ബാല്യം 
--------------------------------------
ഓര്‍മ്മയിലുണ്ടൊരു ബാല്യം 
വേനലവധിക്കു കൂട്ടരോടോത്തു
വിണ്ടുവരണ്ടോരാപ്പാടത്ത് 
വെയിലിന്‍ ചൂടറിയാതെ
കിളിത്തട്ടു കളിക്കുന്ന ബാല്യം
ഓര്‍മ്മയിലുണ്ടൊരു ബാല്യം
മഴപെയ്തു നിറഞ്ഞോരാ
കൈത്തോടിന്നൊഴുക്കില്‍
കടലാസുതോണിയിറക്കി
ശീമക്കൊന്നക്കമ്പിനാല്‍
തുഴഞ്ഞോരെന്‍ ബാല്യം
ഓര്‍മ്മയിലുണ്ടൊരു ബാല്യം
താമരപ്പാടങ്ങള്‍ കണ്ടു കൊതിച്ചിട്ടു
താമര പൊട്ടിക്കാന്‍ കളിക്കൂട്ടുകാരനെ
ചേറ്റുവെള്ളത്തിലിറക്കിയ ബാല്യം
താമരത്തണ്ടൊടിച്ചു മാലയാക്കി
തമ്മില്‍ത്തമ്മിലണിയിച്ച ബാല്യം
ഓര്‍മ്മയിലുണ്ടൊരു ബാല്യം
മണ്കുടുക്ക പൊട്ടിച്ച ചില്ലറയാല്‍
ഉത്സവച്ചന്തയില്‍ നിന്നെനിക്കായ്‌
കരിവളവാങ്ങി വരും തോഴനെ
കരിമിഴിയാല്‍ ചുംബിച്ച ബാല്യം
ഓര്‍മ്മയിലുണ്ടൊരു ബാല്യം
ചേമ്പിലക്കുട ചൂടി കൂട്ടരോടൊത്തു
മഴയില്‍ത്തിമിര്‍ത്തോരു ബാല്യം
തോട്ടിന്‍വക്കത്തീരിഴത്തോര്‍ത്തിനാല്‍
മാനത്തുകണ്ണിയെ പിടിച്ചോരാ ബാല്യം
ഒടുവിലൊരു നാളില്‍ തമ്മില്‍ പിരിഞ്ഞു
വേറിട്ടവഴിയിലേക്കായോരാ ബാല്യം
ഇന്നുമന്നെന്ന പോലെന്നെക്കൊതിപ്പിക്കും ബാല്യം
ഓര്‍മ്മയിലുണ്ടൊരു ബാല്യം ..!

ഓജോ ബോര്‍ഡ്

ഓജോ ... ?
-------------------
അഞ്ചുകൂട്ടുകാര്‍ ... അതെ അഞ്ചു കൂട്ടുകാര്‍ പഞ്ചപാണ്ഡവരെപ്പോലെ ... എന്നിട്ടിപ്പോള്‍ രണ്ടുപേര്‍ ജീവനോടെയില്ല . വേണ്ടായിരുന്നു ഒന്നും. ഇത്രയും പ്രതീക്ഷിച്ചില്ല ! കൂട്ടുകൂടി ഓരോ വേണ്ടാത്ത പരിപാടികള്‍ ത്രില്ലിനു വേണ്ടി ചെയ്യും . എന്നിട്ടിപ്പോള്‍ രണ്ടു ജീവന്‍ ആയുസ്സെത്താതെ തീര്‍ന്നു കിട്ടി . ഒരു കൌതുകം അതിലെ ത്രില്ലിംഗ് .. ഇതൊക്കെ ബാധ പോലെ പിറകെ കൂടുമെന്ന് ഓര്‍ത്തിരുന്നില്ല . തൊണ്ണൂറ്റിരണ്ടിലെ ആ ഫെബ്രുവരി മാസം ആയിരുന്നു എല്ലാറ്റിനും തുടക്കം . പരീക്ഷാച്ചൂടില്‍ വെന്തുരുകിയ ഒരു കംപൈന്‍ സ്റ്റഡിക്കു ശേഷം രാജേഷ്‌ വര്‍മ്മയുടെ കൊട്ടാരക്കെട്ടിലെ നിലവറയില്‍ ചുമ്മാ കയറിനോക്കി .. അവന്‍ പറഞ്ഞു കൂട്ടിയ സത്യങ്ങളുടെ പൊരുള്‍ തേടി . അവന്‍റെ അച്ഛനും അമ്മയും വിദേശത്താണ് . അവന്‍ ഇവിടെ കാര്യസ്ഥനോടോപ്പവും . അമ്മയുടെ അമ്മാവന്‍ ശീമയില്‍ പോയി പഠിച്ചു വന്ന ആളായിരുന്നത്രേ ! ഒരു പാട് യാത്രകള്‍ ചെയ്തു ജീവിതത്തിന്‍റെ യൗവനഘട്ടം കഴിഞ്ഞപ്പോള്‍ അവസാനകാലം ചിലവഴിച്ചത് ആ നിലവറയില്‍ നിന്ന് പുറത്തിറങ്ങാതെ സൂര്യവെളിച്ചം കാണാതെ ആയിരുന്നത്രെ ! അദ്ദേഹം അവിടെ ഒറ്റക്കിരുന്നു ചിരിക്കുകയും അട്ടഹസിക്കുകയും ആരോടൊക്കെയോ ശബ്ദമുയര്‍ത്തി കോപിക്കുകയും ചെയ്തിരുന്നു . ആര്‍ക്കും അവിടേക്ക് പ്രവേശനം ഇല്ലായിരുന്നു . ആ കാലങ്ങളിലും അതിനു ശേഷവും ആരും ആ നിലവറ കണ്ടിട്ടില്ല . ആ നിലവറയില്‍ നിന്നും ശബ്ദമുയരാതിരുന്ന കുറച്ചു കാലങ്ങള്‍ക്ക് ശേഷം, അന്നുണ്ടായിരുന്ന കാര്യസ്ഥന്‍ അതിലേക്കു ഇറങ്ങി നോക്കട്ടെ എന്ന് പറഞ്ഞു ഇറങ്ങിയതിനു ശേഷം പിന്നീടാരും അങ്ങോട്ടേക്ക് കടക്കാന്‍ ശ്രമിച്ചിട്ടില്ല . കാര്യസ്ഥനും അമ്മാവനും എന്ത് സംഭവിച്ചു എന്നറിയാനോ , പറയാനോ , അന്വേഷിക്കാനോ ...ധൈര്യമുള്ളവര്‍ ആരും ഇല്ലായിരുന്നു . ദുര്‍മരണങ്ങള്‍ പെരുകാന്‍ തുടങ്ങിയപ്പോള്‍ കൊട്ടാരക്കെട്ടിനു ആരും അവകാശികള്‍ ഇല്ലാതായി . അഥവാ ആര്‍ക്കും അത് വേണമെന്ന് അവകാശപ്പെടാന്‍ ധൈര്യമില്ലായിരുന്നു . മുറപ്രകാരം അമ്മ വഴി ഇനിയുള്ള അവകാശി അവന്‍ മാത്രം !

കുറച്ചു പേടിയോടെ മാത്രം ഈ കാര്യങ്ങള്‍ പറഞ്ഞിരുന്ന അവനെ, ഞങ്ങള്‍ കളിയാക്കി കളിയാക്കി ഒരിക്കല്‍ അത് തുറന്നു അവിടേക്ക് കയറുന്നത് വരെയെത്തി കാര്യങ്ങള്‍ ! അവിടം മുതലായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ പേടിപ്പെടുത്തുന്ന കാര്യങ്ങളുടെ തുടക്കം കുറിച്ചത് ! പേടിപ്പെടുത്തുന്ന, തണുപ്പുള്ള നിശബ്ദതയുടെ രാജവാഴ്ച നടത്തുന്ന , ആ ഇരുട്ടുമുറിയിലേക്ക് എമര്‍ജന്‍സി ലാമ്പുമായി ഞങ്ങള്‍ കയറുമ്പോള്‍, മുറിയുടെ ഒത്തനടുക്കായി ഒരു ഓജോ ബോര്‍ഡ്‌ , സാമാന്യം നല്ല നീളവും വീതിയുമുള്ള പഴയ ഒരു ടേബിളില്‍ ഉറപ്പിച്ചു വച്ചിരിക്കുന്നു . കൂട്ടത്തില്‍ ആല്‍ഫ്രഡ്‌ പറഞ്ഞു എനിക്കിതിന്‍റെ നിയമങ്ങള്‍ അറിയാം .. നമുക്ക് നോക്കാം . ആദ്യമൊക്കെ എല്ലാവരും എതിര്‍ത്തെങ്കിലും ഒടുവില്‍ അവന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങള്‍ ചെയ്തു തുടങ്ങി . ആദ്യം തന്നെ, അവിടെയിരുന്ന വലിയ മെഴുകുതിരി കത്തിച്ചു വച്ച് അഞ്ചുപേരും ഒരേ പോലെ ചൂണ്ടു വിരല്‍ നീട്ടി ബോര്‍ഡിന്‍റെ നടുക്ക് വച്ച് സ്പിരിറ്റ് എന്ന് വിളിക്കുന്ന ആത്മാവിനെ വിളിക്കുവാന്‍ തുടങ്ങി . ആത്മാവ് രണ്ടു തരമാണെന്നും അവരുടെ സാന്നിധ്യം അറിഞ്ഞു കഴിഞ്ഞാല്‍ . ആരും വേറെ ശബ്ദങ്ങള്‍ ഉണ്ടാക്കുകയോ ,പരസ്പരം സംസാരിക്കുകയോ ചെയ്യരുതെന്നും അവന്‍ മുന്നേ തന്നെ പറഞ്ഞിരുന്നു . ഞങ്ങള്‍ തുടങ്ങിയപ്പോള്‍ വന്നത് ഒരു സ്ത്രീയും പുരുഷനുമാണെന്ന് ഉത്തരങ്ങള്‍ തരുന്ന നാണയം കാണിക്കുന്നുണ്ടായിരുന്നു . അതില്‍ സ്ത്രീ വളരെ അപകടകാരി ആണെന്ന് മനസ്സിലായി വന്നപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു .
അവര്‍ ഒരു നമ്പൂതിരി സ്ത്രീ ആയിരുന്നു , അവര്‍ക്ക് പുരുഷന്മാരോട് വെറുപ്പായിരുന്നു . അവര്‍ ഒരു പഴയകാല തമ്പുരാട്ടിമാരില്‍ ഒരാള്‍ ആയിരുന്നു . ഏതാണ്ട്, മുന്നൂറ്റിഅന്‍പതോ , നാനൂറോ വര്‍ഷം മുന്‍പ് അവര്‍ ഓലക്കുട ചൂടി തൊഴുവാന്‍ ഇറങ്ങിയ സമയത്ത് , അന്നത്തെ ദുരാചാരങ്ങളില്‍ ഒന്നായ ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടു , സ്വകുടുംബത്തില്‍ നിന്നും പുറത്താക്കപ്പെട്ടു . ദാഹിച്ചപ്പോള്‍ വഴിയരികില്‍ കണ്ട ഒരു കരിക്ക് കുടിച്ചു എന്നതാണ് അവര്‍ ചെയ്ത കുറ്റം . അത് ഒരു ഈഴവന്‍ കുടിച്ചു വച്ചതായിരുന്നത്രേ . അന്നത്തെക്കാലത്ത്‌ , ഭ്രഷ്ടാക്കപ്പെടുന്നവളെ ഏതു മിടുക്കുള്ള കീഴ്ജാതിക്കാരനും അടിമയെപ്പോലെ കൊണ്ടുപോകാം , കൂടെ പൊറുപ്പിക്കാം . ആരും ചോദിക്കാന്‍ വരില്ല . അവരെ കൊണ്ട് പോയത് അവര്‍ കുടിച്ച ആ കരിക്കിന്‍റെ ഉടമസ്ഥന്‍ ആയിരുന്നു . അയാള്‍ അവരെ ഒരു അടിമയെക്കാള്‍ നികൃഷ്ടമായി കണക്കാക്കി . കാരണം , അയാളുടെ ഉള്ളില്‍ സ്വന്തം അമ്മയുടെ മരണത്തിനു ഉത്തരവാദിയായിരുന്ന ഈ നമ്പൂതിരിപ്പെണ്ണിന്‍റെ അച്ഛനോടുള്ള പ്രതികാരമായിരുന്നു . അയാളുടെ അമ്മയെ കണ്ടു മോഹിച്ച നമ്പൂതിരി തന്‍റെ ജന്മിത്വം ഉപയോഗിച്ച് , അവളെ ക്രൂരമായി , സ്വന്തം ഭര്‍ത്താവിന്‍റെയും മകന്‍റെയും മുന്നില്‍ വച്ച് പ്രാപിച്ചു കൊല്ലുകയായിരുന്നു . പിച്ചിക്കീറപ്പെട്ട ആ ദേഹത്തിന്‍റെ ഓര്‍മ്മ ഉണരുമ്പോഴെല്ലാം അയാള്‍ ഒരു മൃഗമായി മാറിയിരുന്നു . പല രാത്രിയിലും അയാളുടെ കൂട്ടുകാരുടെ പേക്കൂത്തുകള്‍ കൂടി സഹിക്കേണ്ടി വന്നപ്പോള്‍ , അവര്‍ ആകെ തളര്‍ന്നു . ഒടുവില്‍ ഒരു രാത്രിയിലെ ആരുടെയോ കാമഭ്രാന്തിനു ശേഷം രക്തസ്രാവം മൂലം അവര്‍ക്ക് അവരുടെ ജീവന്‍ നഷ്ടമായി . മോക്ഷം കിട്ടാത്ത അവരുടെ ആത്മാവ് , വര്‍മ്മയുടെ അമ്മാവന്‍റെ ഓജോ ബോര്‍ഡിനു മുന്നില്‍ വന്നു . വര്‍മ്മയുടെ അമ്മാവന്‍റെ മരണത്തിനു കാരണക്കാരിയും അവരായിരുന്നു , ഒരു പുരുഷനെ അഗാധമായ പ്രണയത്തില്‍ ആഴ്ത്താനും അയാളുടെ ബോധാബോധങ്ങളെ നിയന്ത്രിച്ചു എന്തും ചെയ്യിക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നു . ഒരിക്കല്‍ ഒരുത്തനെ നോട്ടമിട്ടു കഴിഞ്ഞാല്‍ എത്ര ശ്രമിച്ചാലും അവനു അവരില്‍ നിന്നും മോചിതനാവാന്‍ കഴിയില്ല എന്നതായിരുന്നു അവരുടെ ശക്തി . അവിടെയായിരുന്നു ഞങ്ങള്‍ അഞ്ചു ചെറുപ്പക്കാരുടെ ദുരന്തം തുടങ്ങിയതും . പുരുഷന്‍ എപ്പോഴും ഞങ്ങളെ സഹായിക്കാന്‍ ശ്രമിച്ചിരുന്നു , ചിന്തകളിലൂടെ , അതെ , ഒരിക്കല്‍ ഇവരെ ക്ഷണിച്ചു വരുത്തിക്കഴിഞ്ഞാല്‍ ഇവര്‍ നമ്മുടെ ചിന്തകളോ ടോപ്പം യാത്ര ചെയ്യും , പറിച്ചെറിഞ്ഞാലും പോകാത്ത വിധം . ഡയറി എഴുതുന്ന ശീലമുള്ള ഫ്രെഡ്രിക് അവന്‍റെ മരണത്തിനു മുന്നേ എഴുതിവച്ച അവളുടെ ചരിത്രം ഞങ്ങള്‍ വായിച്ചറിഞ്ഞു . അവള്‍ അവന്‍റെ കൂടെ ഉണ്ടായിരുന്നു എന്ന് മരിക്കും മുന്നേയുള്ള അവന്‍റെ കുറിപ്പുകളില്‍ വായിക്കാന്‍ കഴിഞ്ഞത് കൊണ്ട് ഞങ്ങള്‍ വളരെ ശ്രദ്ധയോടെ ആണ് കഴിഞ്ഞിരുന്നത് . എന്നിട്ടും ഞങ്ങളില്‍ ആര്‍ക്കും പരീക്ഷകള്‍ എഴുതാനോ പഠിത്തം മുഴുമിക്കാനോ കഴിഞ്ഞില്ല എന്നത് മാത്രമല്ല ഫ്രെഡ്രിക് എന്ന ഫ്രെഡി മരിച്ചു പോയ പോലെ ദുരൂഹതകള്‍ നിറച്ചു കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കൃഷ്ണ മേനോന്‍ എന്ന കിച്ചുവിനെയും കാണേണ്ടി വന്നു . ഇനി ശേഷിക്കുന്നത് ഞങ്ങള്‍ മൂന്നുപേര്‍ . വിനയ് മേനോന്‍ എന്ന ഞാനും , ആല്‍ഫ്രഡ്‌(ആല്‍ഫിയും) , രാജേഷ്‌ വര്‍മ്മയും . വീട്ടുകാരോടു പോലും പറയാതെ ഞങ്ങള്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ എന്ത് ചെയ്യണമെന്ന പ്ലാനിലാണ് . ഇപ്പോള്‍ അവള്‍ രാജേഷിന്‍റെ പിറകെയുണ്ട് , അവന്‍ പറയുന്നു രാത്രികാലങ്ങളില്‍ അവനില്‍ എന്തോ മാറ്റങ്ങള്‍ ഉണ്ടാകുന്നു , അവനിപ്പോള്‍ ഭക്ഷണം വേണ്ട, കണ്ണുകള്‍ കുഴിഞ്ഞു താഴുന്നു . അവനെ നോക്കിയിരിക്കുംതോറും ഞങ്ങളുടെ ഭയം കൂടി വരുന്നു . അവന്‍ താമസിക്കുന്ന നാലുകെട്ടില്‍ ഭഗവതി എഴുന്നള്ളത്ത് ഉണ്ടായ ഒരു ദിവസം അവന്‍ ഭ്രാന്ത് പിടിച്ചത് പോലെ മുറിയില്‍ കിടന്നു അലറുകയും സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തപ്പോഴാണ് അവിടത്തെ കാര്യങ്ങള്‍ നോക്കാന്‍ നിറുത്തിയിരിക്കുന്ന ശങ്കരന്‍ നായര്‍ ഞങ്ങളെ വിവരം അറിയിച്ചത് . മൊത്തത്തില്‍ അത്ര പന്തിയല്ലല്ലോ , അച്ഛനെയും അമ്മയെയും വിവരമറിയിച്ചിട്ടുണ്ട് എന്നൊക്കെ അയാള്‍ ഞങ്ങളോട് പറഞ്ഞു . ഭഗവതി തെയ്യം പറഞ്ഞൂത്രേ , "കുലം മുടിക്കാന്‍ ഉള്ളവര്‍ എത്തിയിട്ടുണ്ട് , സൂക്ഷിക്ക" എന്ന് . രാജേഷ്‌ പറയുന്നു ആ പുരുഷന്‍ അവന്‍റെ അമ്മയുടെ അമ്മാവന്‍ ആണെന്ന് , അദ്ദേഹം , ചെവിയില്‍ പറയുന്നത്രേ വീണ്ടും നിലവറ തുറക്കാന്‍ , അതിലിറങ്ങാന്‍ , ചിന്തകളെ ഭ്രാന്ത് പിടിപ്പിക്കുന്ന ആ ശബ്ദം മൂന്നുപേരും ഒരുപോലെ അറിയാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് തോന്നി വീണ്ടും നിലവറ തുറക്കാന്‍ . അതെ ... ഇന്ന് രാത്രി ഞങ്ങള്‍ ഇറങ്ങുകയാണ് . ഞങ്ങളുടെ ജീവന്‍ തിരിച്ചെടുക്കാനോ വിട്ടുകൊടുക്കാനോ എന്നറിയണം . ദുരൂഹതകള്‍ മാറ്റണം . കൂട്ടിനു മന:ശാസ്ത്രം പഠിക്കുന്ന ജിജോ എന്ന ഞങ്ങളുടെ പുതിയ കൂട്ടുകാരനും ഉണ്ട് . അവന്‍റെ കാഴ്ചപ്പാടില്‍ ഇതെല്ലാം അന്ധവിശ്വാസം മൂലമുണ്ടായ ഭ്രമം ആണെന്നും അതില്‍ ഉറച്ചുപോയ മനസിന്‍റെ കളികള്‍ ആണെന്നും , നേരിട്ട് നിങ്ങളെയൊക്കെ ബോധ്യപ്പെടുത്തിത്തരാമെന്നും പറഞ്ഞപ്പോള്‍ കൂടെ കൂട്ടി , ഏതു വിധേനയും ഞങ്ങള്‍ക്കിതില്‍ നിന്നും മോചനം വേണമെന്നെയുള്ളൂ ..!
നിലവറ തുറന്നിറങ്ങിയപ്പോള്‍ , ഇരുട്ടിനു പകരം , നിലവിളക്കില്‍ നിന്നുള്ളത് പോലൊരു വെളിച്ചം . അതിശയത്തോടെ ഇറങ്ങിച്ചെന്നു നാലുപേരും കൂടി ഓജോ ബോര്‍ഡ് വച്ചിരിക്കുന്നിടത്തെത്തി . ആല്‍ഫി തന്നെ വീണ്ടും തുറന്നു രാജേഷിന്‍റെ അമ്മാവനെ, എല്ലാവരും ഒരുപോലെ മനസ്സില്‍ വിചാരിച്ചു വിളിക്കാന്‍ പറഞ്ഞു . അദ്ദേഹം വന്നു . നിലവറയുടെ തെക്കേ മൂലയ്ക്ക് ഒരു കൊച്ചു തടിപ്പെട്ടി ഉണ്ടെന്നും അതില്‍ കുറച്ചു ഗ്രന്ഥങ്ങള്‍ ഉണ്ടെന്നും അതെടുത്തു കൊണ്ട് വരാനും പറഞ്ഞു . ജിജോ അന്തം വിട്ടിരിക്കുകയാണ് , അദ്ദേഹം അവനോടു പറഞ്ഞു നീ ആണ് അത് ചെയ്യേണ്ടത് എന്ന് . കാരണം അവന്‍റെ ചിന്തകളെ തരംഗങ്ങളിലൂടെ പെട്ടെന്ന് വായിക്കാനും തിരിച്ചു ആശയവിനിമയം നടത്താനും അദ്ദേഹത്തിന് എളുപ്പം സാധിക്കുന്നു എന്ന് . ഓജോ എന്ന പ്രക്രിയയില്‍ സംഭാഷണങ്ങള്‍ അല്ല അത്രയും പേരില്‍ ഒരുപോലെ ഇത്തരം കാര്യങ്ങള്‍ തരംഗങ്ങളിലൂടെ സംവേദിക്കുകയാണ് . ഒരേ കാര്യങ്ങള്‍ തന്നെ നാലുപേരിലും സംവേദിക്കപ്പെടുന്നു . നമുക്ക് തീരെ സമയമില്ല , വേഗം വേണം എന്ന് അദ്ദേഹം ശാസിച്ചുകൊണ്ടിരുന്നു . ഇതിനിടയില്‍ രാജേഷ്‌ കുഴഞ്ഞു വീണു . ജിജോ പെട്ടി തുറന്നു ഗ്രന്ഥങ്ങള്‍ എടുത്തുകൊണ്ട് വന്നു . ഏതോ ബാഹ്യപ്രേരണയ്ക്ക് വശംവദനാകുംപോലെ . ഒരു ഗ്രന്ഥം എടുത്തു അവന്‍ പേജുകള്‍ മറിച്ച് തുടങ്ങി . അത് വായിച്ച ശേഷം തിരികെ അത് പെട്ടിയില്‍ വച്ചു . ഓജോ ബോര്‍ഡ് മടക്കി വച്ചു . എന്നിട്ട് രാജേഷ് വര്‍മ്മയെ തോളില്‍ എടുത്തു ഞങ്ങളോട് കൂടെ നടക്കാന്‍ ആംഗ്യം കാണിച്ചു . അമ്പരന്നു നിന്ന എനിക്ക് തോന്നിയത് അവന്‍ അമ്മാവന്‍ എന്ന വ്യക്തി ആയി മാറി യെന്നാണ് . നിലവറയ്ക്ക് പുറത്തുകടന്ന ശേഷം രാജേഷിനെ താഴെ കിടത്തിയിട്ട് , അവന്‍ അത് അടച്ചുപൂട്ടി . അതിനു മുകളില്‍ കരിയിലകള്‍ കൊണ്ട് വന്നു നിറച്ചു . എന്തൊക്കെയോ ഉച്ചരിച്ചുകൊണ്ട് അതിനു മുകളില്‍ കൈകൊണ്ട് ഒരു കളം വരച്ചു . വീണ്ടും എന്തൊക്കെയോ വായുവില്‍ ചെയ്തു . പെട്ടെന്ന് പുറത്തു പോയി ഒരു പാലമരത്തണ്ട് ഒടിച്ചു കൊണ്ട് വന്നു , ആ സങ്കല്പ കളം വരച്ചതിനു നടുവില്‍ കുത്തി നിറുത്തി . എന്നിട്ട് ഞങ്ങളുടെ നേരെ ഒന്ന് നോക്കി . സംഭാഷണം ഒന്നും നടന്നില്ല എങ്കിലും രാജേഷിനെ എടുത്തു കൊണ്ട് പിറകെ ചെല്ലാന്‍ ആണെന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒപ്പം തോന്നി . ഞങ്ങള്‍ അവനെ ചോദ്യം ചെയ്യാതെ അനുസരിക്കാന്‍ തുടങ്ങി . ഞങ്ങള്‍ കൊട്ടാരക്കെട്ടിനുള്ളിലെ ഭദ്രകാളി ക്ഷേത്രത്തിലെത്തി . പ്രകൃതി ഭീകര താണ്ഡവം തുടങ്ങിയത് പോലെ ശക്തമായ കാറ്റും മഴയും ഇടിയും മിന്നലും എവിടെ നിന്ന് എന്നറിയാത്തതുപോലെ അവിടമാകെ ഇരുണ്ടു കൂടി . പ്രതിഷ്ഠ പൊളിഞ്ഞ കോവിലിനുള്ളില്‍ ഞങ്ങള്‍ നാലുപേര്‍ .
കണ്ണുതുറക്കുമ്പോള്‍ രാജേഷിന്‍റെ അച്ഛനുമമ്മയും കാര്യസ്ഥനും പിന്നെ കുറച്ചു നാട്ടുകാരും ചുറ്റിനുമുണ്ട് . അമ്പരപ്പോടെ ഞങ്ങളെ നോക്കിക്കൊണ്ട് നില്‍ക്കുന്നു , എന്തൊക്കെയോ ചോദിക്കുന്നുണ്ട് . ഞങ്ങള്‍ നാലുപേരും മൗനം പാലിക്കുന്നു . മുറ്റത്തേക്ക് നോക്കുമ്പോള്‍ ഒരു പ്രളയം താണ്ഡവം കഴിഞ്ഞു ഇറങ്ങിപ്പോയപോലെ ചുറ്റുപാടുകള്‍ . രാജേഷ് വര്‍മ്മയുടെ അച്ഛനുമമ്മയും വഴക്ക് പറഞ്ഞു ഞങ്ങളെയും കൂട്ടി കാറിനരികിലേക്ക് നയിച്ചു . തിരിഞ്ഞുനോക്കരുതെന്നു മനസ്സില്‍ ആരോ മന്ത്രിക്കുംപോലെ ! എങ്കിലും കാര്‍ മുന്നോട്ടെടുക്കുമ്പോള്‍ ഞങ്ങള്‍ നാലുപേരും അറിയാതെ ഒപ്പം പിറകിലേക്ക് നോക്കി ... അവിടെ ജിജോ കമ്പ് ഒടിച്ച ആ പാലമരം കരിഞ്ഞുണങ്ങിയത്‌ പോലെ നില്‍ക്കുന്നു . പിന്നീടു ഒരിക്കലും ഞങ്ങളില്‍ ആരും അവിടെ പോയിട്ടില്ല