Wednesday 10 June 2015

ഓജോ ബോര്‍ഡ്

ഓജോ ... ?
-------------------
അഞ്ചുകൂട്ടുകാര്‍ ... അതെ അഞ്ചു കൂട്ടുകാര്‍ പഞ്ചപാണ്ഡവരെപ്പോലെ ... എന്നിട്ടിപ്പോള്‍ രണ്ടുപേര്‍ ജീവനോടെയില്ല . വേണ്ടായിരുന്നു ഒന്നും. ഇത്രയും പ്രതീക്ഷിച്ചില്ല ! കൂട്ടുകൂടി ഓരോ വേണ്ടാത്ത പരിപാടികള്‍ ത്രില്ലിനു വേണ്ടി ചെയ്യും . എന്നിട്ടിപ്പോള്‍ രണ്ടു ജീവന്‍ ആയുസ്സെത്താതെ തീര്‍ന്നു കിട്ടി . ഒരു കൌതുകം അതിലെ ത്രില്ലിംഗ് .. ഇതൊക്കെ ബാധ പോലെ പിറകെ കൂടുമെന്ന് ഓര്‍ത്തിരുന്നില്ല . തൊണ്ണൂറ്റിരണ്ടിലെ ആ ഫെബ്രുവരി മാസം ആയിരുന്നു എല്ലാറ്റിനും തുടക്കം . പരീക്ഷാച്ചൂടില്‍ വെന്തുരുകിയ ഒരു കംപൈന്‍ സ്റ്റഡിക്കു ശേഷം രാജേഷ്‌ വര്‍മ്മയുടെ കൊട്ടാരക്കെട്ടിലെ നിലവറയില്‍ ചുമ്മാ കയറിനോക്കി .. അവന്‍ പറഞ്ഞു കൂട്ടിയ സത്യങ്ങളുടെ പൊരുള്‍ തേടി . അവന്‍റെ അച്ഛനും അമ്മയും വിദേശത്താണ് . അവന്‍ ഇവിടെ കാര്യസ്ഥനോടോപ്പവും . അമ്മയുടെ അമ്മാവന്‍ ശീമയില്‍ പോയി പഠിച്ചു വന്ന ആളായിരുന്നത്രേ ! ഒരു പാട് യാത്രകള്‍ ചെയ്തു ജീവിതത്തിന്‍റെ യൗവനഘട്ടം കഴിഞ്ഞപ്പോള്‍ അവസാനകാലം ചിലവഴിച്ചത് ആ നിലവറയില്‍ നിന്ന് പുറത്തിറങ്ങാതെ സൂര്യവെളിച്ചം കാണാതെ ആയിരുന്നത്രെ ! അദ്ദേഹം അവിടെ ഒറ്റക്കിരുന്നു ചിരിക്കുകയും അട്ടഹസിക്കുകയും ആരോടൊക്കെയോ ശബ്ദമുയര്‍ത്തി കോപിക്കുകയും ചെയ്തിരുന്നു . ആര്‍ക്കും അവിടേക്ക് പ്രവേശനം ഇല്ലായിരുന്നു . ആ കാലങ്ങളിലും അതിനു ശേഷവും ആരും ആ നിലവറ കണ്ടിട്ടില്ല . ആ നിലവറയില്‍ നിന്നും ശബ്ദമുയരാതിരുന്ന കുറച്ചു കാലങ്ങള്‍ക്ക് ശേഷം, അന്നുണ്ടായിരുന്ന കാര്യസ്ഥന്‍ അതിലേക്കു ഇറങ്ങി നോക്കട്ടെ എന്ന് പറഞ്ഞു ഇറങ്ങിയതിനു ശേഷം പിന്നീടാരും അങ്ങോട്ടേക്ക് കടക്കാന്‍ ശ്രമിച്ചിട്ടില്ല . കാര്യസ്ഥനും അമ്മാവനും എന്ത് സംഭവിച്ചു എന്നറിയാനോ , പറയാനോ , അന്വേഷിക്കാനോ ...ധൈര്യമുള്ളവര്‍ ആരും ഇല്ലായിരുന്നു . ദുര്‍മരണങ്ങള്‍ പെരുകാന്‍ തുടങ്ങിയപ്പോള്‍ കൊട്ടാരക്കെട്ടിനു ആരും അവകാശികള്‍ ഇല്ലാതായി . അഥവാ ആര്‍ക്കും അത് വേണമെന്ന് അവകാശപ്പെടാന്‍ ധൈര്യമില്ലായിരുന്നു . മുറപ്രകാരം അമ്മ വഴി ഇനിയുള്ള അവകാശി അവന്‍ മാത്രം !

കുറച്ചു പേടിയോടെ മാത്രം ഈ കാര്യങ്ങള്‍ പറഞ്ഞിരുന്ന അവനെ, ഞങ്ങള്‍ കളിയാക്കി കളിയാക്കി ഒരിക്കല്‍ അത് തുറന്നു അവിടേക്ക് കയറുന്നത് വരെയെത്തി കാര്യങ്ങള്‍ ! അവിടം മുതലായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ പേടിപ്പെടുത്തുന്ന കാര്യങ്ങളുടെ തുടക്കം കുറിച്ചത് ! പേടിപ്പെടുത്തുന്ന, തണുപ്പുള്ള നിശബ്ദതയുടെ രാജവാഴ്ച നടത്തുന്ന , ആ ഇരുട്ടുമുറിയിലേക്ക് എമര്‍ജന്‍സി ലാമ്പുമായി ഞങ്ങള്‍ കയറുമ്പോള്‍, മുറിയുടെ ഒത്തനടുക്കായി ഒരു ഓജോ ബോര്‍ഡ്‌ , സാമാന്യം നല്ല നീളവും വീതിയുമുള്ള പഴയ ഒരു ടേബിളില്‍ ഉറപ്പിച്ചു വച്ചിരിക്കുന്നു . കൂട്ടത്തില്‍ ആല്‍ഫ്രഡ്‌ പറഞ്ഞു എനിക്കിതിന്‍റെ നിയമങ്ങള്‍ അറിയാം .. നമുക്ക് നോക്കാം . ആദ്യമൊക്കെ എല്ലാവരും എതിര്‍ത്തെങ്കിലും ഒടുവില്‍ അവന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങള്‍ ചെയ്തു തുടങ്ങി . ആദ്യം തന്നെ, അവിടെയിരുന്ന വലിയ മെഴുകുതിരി കത്തിച്ചു വച്ച് അഞ്ചുപേരും ഒരേ പോലെ ചൂണ്ടു വിരല്‍ നീട്ടി ബോര്‍ഡിന്‍റെ നടുക്ക് വച്ച് സ്പിരിറ്റ് എന്ന് വിളിക്കുന്ന ആത്മാവിനെ വിളിക്കുവാന്‍ തുടങ്ങി . ആത്മാവ് രണ്ടു തരമാണെന്നും അവരുടെ സാന്നിധ്യം അറിഞ്ഞു കഴിഞ്ഞാല്‍ . ആരും വേറെ ശബ്ദങ്ങള്‍ ഉണ്ടാക്കുകയോ ,പരസ്പരം സംസാരിക്കുകയോ ചെയ്യരുതെന്നും അവന്‍ മുന്നേ തന്നെ പറഞ്ഞിരുന്നു . ഞങ്ങള്‍ തുടങ്ങിയപ്പോള്‍ വന്നത് ഒരു സ്ത്രീയും പുരുഷനുമാണെന്ന് ഉത്തരങ്ങള്‍ തരുന്ന നാണയം കാണിക്കുന്നുണ്ടായിരുന്നു . അതില്‍ സ്ത്രീ വളരെ അപകടകാരി ആണെന്ന് മനസ്സിലായി വന്നപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു .
അവര്‍ ഒരു നമ്പൂതിരി സ്ത്രീ ആയിരുന്നു , അവര്‍ക്ക് പുരുഷന്മാരോട് വെറുപ്പായിരുന്നു . അവര്‍ ഒരു പഴയകാല തമ്പുരാട്ടിമാരില്‍ ഒരാള്‍ ആയിരുന്നു . ഏതാണ്ട്, മുന്നൂറ്റിഅന്‍പതോ , നാനൂറോ വര്‍ഷം മുന്‍പ് അവര്‍ ഓലക്കുട ചൂടി തൊഴുവാന്‍ ഇറങ്ങിയ സമയത്ത് , അന്നത്തെ ദുരാചാരങ്ങളില്‍ ഒന്നായ ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടു , സ്വകുടുംബത്തില്‍ നിന്നും പുറത്താക്കപ്പെട്ടു . ദാഹിച്ചപ്പോള്‍ വഴിയരികില്‍ കണ്ട ഒരു കരിക്ക് കുടിച്ചു എന്നതാണ് അവര്‍ ചെയ്ത കുറ്റം . അത് ഒരു ഈഴവന്‍ കുടിച്ചു വച്ചതായിരുന്നത്രേ . അന്നത്തെക്കാലത്ത്‌ , ഭ്രഷ്ടാക്കപ്പെടുന്നവളെ ഏതു മിടുക്കുള്ള കീഴ്ജാതിക്കാരനും അടിമയെപ്പോലെ കൊണ്ടുപോകാം , കൂടെ പൊറുപ്പിക്കാം . ആരും ചോദിക്കാന്‍ വരില്ല . അവരെ കൊണ്ട് പോയത് അവര്‍ കുടിച്ച ആ കരിക്കിന്‍റെ ഉടമസ്ഥന്‍ ആയിരുന്നു . അയാള്‍ അവരെ ഒരു അടിമയെക്കാള്‍ നികൃഷ്ടമായി കണക്കാക്കി . കാരണം , അയാളുടെ ഉള്ളില്‍ സ്വന്തം അമ്മയുടെ മരണത്തിനു ഉത്തരവാദിയായിരുന്ന ഈ നമ്പൂതിരിപ്പെണ്ണിന്‍റെ അച്ഛനോടുള്ള പ്രതികാരമായിരുന്നു . അയാളുടെ അമ്മയെ കണ്ടു മോഹിച്ച നമ്പൂതിരി തന്‍റെ ജന്മിത്വം ഉപയോഗിച്ച് , അവളെ ക്രൂരമായി , സ്വന്തം ഭര്‍ത്താവിന്‍റെയും മകന്‍റെയും മുന്നില്‍ വച്ച് പ്രാപിച്ചു കൊല്ലുകയായിരുന്നു . പിച്ചിക്കീറപ്പെട്ട ആ ദേഹത്തിന്‍റെ ഓര്‍മ്മ ഉണരുമ്പോഴെല്ലാം അയാള്‍ ഒരു മൃഗമായി മാറിയിരുന്നു . പല രാത്രിയിലും അയാളുടെ കൂട്ടുകാരുടെ പേക്കൂത്തുകള്‍ കൂടി സഹിക്കേണ്ടി വന്നപ്പോള്‍ , അവര്‍ ആകെ തളര്‍ന്നു . ഒടുവില്‍ ഒരു രാത്രിയിലെ ആരുടെയോ കാമഭ്രാന്തിനു ശേഷം രക്തസ്രാവം മൂലം അവര്‍ക്ക് അവരുടെ ജീവന്‍ നഷ്ടമായി . മോക്ഷം കിട്ടാത്ത അവരുടെ ആത്മാവ് , വര്‍മ്മയുടെ അമ്മാവന്‍റെ ഓജോ ബോര്‍ഡിനു മുന്നില്‍ വന്നു . വര്‍മ്മയുടെ അമ്മാവന്‍റെ മരണത്തിനു കാരണക്കാരിയും അവരായിരുന്നു , ഒരു പുരുഷനെ അഗാധമായ പ്രണയത്തില്‍ ആഴ്ത്താനും അയാളുടെ ബോധാബോധങ്ങളെ നിയന്ത്രിച്ചു എന്തും ചെയ്യിക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നു . ഒരിക്കല്‍ ഒരുത്തനെ നോട്ടമിട്ടു കഴിഞ്ഞാല്‍ എത്ര ശ്രമിച്ചാലും അവനു അവരില്‍ നിന്നും മോചിതനാവാന്‍ കഴിയില്ല എന്നതായിരുന്നു അവരുടെ ശക്തി . അവിടെയായിരുന്നു ഞങ്ങള്‍ അഞ്ചു ചെറുപ്പക്കാരുടെ ദുരന്തം തുടങ്ങിയതും . പുരുഷന്‍ എപ്പോഴും ഞങ്ങളെ സഹായിക്കാന്‍ ശ്രമിച്ചിരുന്നു , ചിന്തകളിലൂടെ , അതെ , ഒരിക്കല്‍ ഇവരെ ക്ഷണിച്ചു വരുത്തിക്കഴിഞ്ഞാല്‍ ഇവര്‍ നമ്മുടെ ചിന്തകളോ ടോപ്പം യാത്ര ചെയ്യും , പറിച്ചെറിഞ്ഞാലും പോകാത്ത വിധം . ഡയറി എഴുതുന്ന ശീലമുള്ള ഫ്രെഡ്രിക് അവന്‍റെ മരണത്തിനു മുന്നേ എഴുതിവച്ച അവളുടെ ചരിത്രം ഞങ്ങള്‍ വായിച്ചറിഞ്ഞു . അവള്‍ അവന്‍റെ കൂടെ ഉണ്ടായിരുന്നു എന്ന് മരിക്കും മുന്നേയുള്ള അവന്‍റെ കുറിപ്പുകളില്‍ വായിക്കാന്‍ കഴിഞ്ഞത് കൊണ്ട് ഞങ്ങള്‍ വളരെ ശ്രദ്ധയോടെ ആണ് കഴിഞ്ഞിരുന്നത് . എന്നിട്ടും ഞങ്ങളില്‍ ആര്‍ക്കും പരീക്ഷകള്‍ എഴുതാനോ പഠിത്തം മുഴുമിക്കാനോ കഴിഞ്ഞില്ല എന്നത് മാത്രമല്ല ഫ്രെഡ്രിക് എന്ന ഫ്രെഡി മരിച്ചു പോയ പോലെ ദുരൂഹതകള്‍ നിറച്ചു കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കൃഷ്ണ മേനോന്‍ എന്ന കിച്ചുവിനെയും കാണേണ്ടി വന്നു . ഇനി ശേഷിക്കുന്നത് ഞങ്ങള്‍ മൂന്നുപേര്‍ . വിനയ് മേനോന്‍ എന്ന ഞാനും , ആല്‍ഫ്രഡ്‌(ആല്‍ഫിയും) , രാജേഷ്‌ വര്‍മ്മയും . വീട്ടുകാരോടു പോലും പറയാതെ ഞങ്ങള്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ എന്ത് ചെയ്യണമെന്ന പ്ലാനിലാണ് . ഇപ്പോള്‍ അവള്‍ രാജേഷിന്‍റെ പിറകെയുണ്ട് , അവന്‍ പറയുന്നു രാത്രികാലങ്ങളില്‍ അവനില്‍ എന്തോ മാറ്റങ്ങള്‍ ഉണ്ടാകുന്നു , അവനിപ്പോള്‍ ഭക്ഷണം വേണ്ട, കണ്ണുകള്‍ കുഴിഞ്ഞു താഴുന്നു . അവനെ നോക്കിയിരിക്കുംതോറും ഞങ്ങളുടെ ഭയം കൂടി വരുന്നു . അവന്‍ താമസിക്കുന്ന നാലുകെട്ടില്‍ ഭഗവതി എഴുന്നള്ളത്ത് ഉണ്ടായ ഒരു ദിവസം അവന്‍ ഭ്രാന്ത് പിടിച്ചത് പോലെ മുറിയില്‍ കിടന്നു അലറുകയും സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തപ്പോഴാണ് അവിടത്തെ കാര്യങ്ങള്‍ നോക്കാന്‍ നിറുത്തിയിരിക്കുന്ന ശങ്കരന്‍ നായര്‍ ഞങ്ങളെ വിവരം അറിയിച്ചത് . മൊത്തത്തില്‍ അത്ര പന്തിയല്ലല്ലോ , അച്ഛനെയും അമ്മയെയും വിവരമറിയിച്ചിട്ടുണ്ട് എന്നൊക്കെ അയാള്‍ ഞങ്ങളോട് പറഞ്ഞു . ഭഗവതി തെയ്യം പറഞ്ഞൂത്രേ , "കുലം മുടിക്കാന്‍ ഉള്ളവര്‍ എത്തിയിട്ടുണ്ട് , സൂക്ഷിക്ക" എന്ന് . രാജേഷ്‌ പറയുന്നു ആ പുരുഷന്‍ അവന്‍റെ അമ്മയുടെ അമ്മാവന്‍ ആണെന്ന് , അദ്ദേഹം , ചെവിയില്‍ പറയുന്നത്രേ വീണ്ടും നിലവറ തുറക്കാന്‍ , അതിലിറങ്ങാന്‍ , ചിന്തകളെ ഭ്രാന്ത് പിടിപ്പിക്കുന്ന ആ ശബ്ദം മൂന്നുപേരും ഒരുപോലെ അറിയാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് തോന്നി വീണ്ടും നിലവറ തുറക്കാന്‍ . അതെ ... ഇന്ന് രാത്രി ഞങ്ങള്‍ ഇറങ്ങുകയാണ് . ഞങ്ങളുടെ ജീവന്‍ തിരിച്ചെടുക്കാനോ വിട്ടുകൊടുക്കാനോ എന്നറിയണം . ദുരൂഹതകള്‍ മാറ്റണം . കൂട്ടിനു മന:ശാസ്ത്രം പഠിക്കുന്ന ജിജോ എന്ന ഞങ്ങളുടെ പുതിയ കൂട്ടുകാരനും ഉണ്ട് . അവന്‍റെ കാഴ്ചപ്പാടില്‍ ഇതെല്ലാം അന്ധവിശ്വാസം മൂലമുണ്ടായ ഭ്രമം ആണെന്നും അതില്‍ ഉറച്ചുപോയ മനസിന്‍റെ കളികള്‍ ആണെന്നും , നേരിട്ട് നിങ്ങളെയൊക്കെ ബോധ്യപ്പെടുത്തിത്തരാമെന്നും പറഞ്ഞപ്പോള്‍ കൂടെ കൂട്ടി , ഏതു വിധേനയും ഞങ്ങള്‍ക്കിതില്‍ നിന്നും മോചനം വേണമെന്നെയുള്ളൂ ..!
നിലവറ തുറന്നിറങ്ങിയപ്പോള്‍ , ഇരുട്ടിനു പകരം , നിലവിളക്കില്‍ നിന്നുള്ളത് പോലൊരു വെളിച്ചം . അതിശയത്തോടെ ഇറങ്ങിച്ചെന്നു നാലുപേരും കൂടി ഓജോ ബോര്‍ഡ് വച്ചിരിക്കുന്നിടത്തെത്തി . ആല്‍ഫി തന്നെ വീണ്ടും തുറന്നു രാജേഷിന്‍റെ അമ്മാവനെ, എല്ലാവരും ഒരുപോലെ മനസ്സില്‍ വിചാരിച്ചു വിളിക്കാന്‍ പറഞ്ഞു . അദ്ദേഹം വന്നു . നിലവറയുടെ തെക്കേ മൂലയ്ക്ക് ഒരു കൊച്ചു തടിപ്പെട്ടി ഉണ്ടെന്നും അതില്‍ കുറച്ചു ഗ്രന്ഥങ്ങള്‍ ഉണ്ടെന്നും അതെടുത്തു കൊണ്ട് വരാനും പറഞ്ഞു . ജിജോ അന്തം വിട്ടിരിക്കുകയാണ് , അദ്ദേഹം അവനോടു പറഞ്ഞു നീ ആണ് അത് ചെയ്യേണ്ടത് എന്ന് . കാരണം അവന്‍റെ ചിന്തകളെ തരംഗങ്ങളിലൂടെ പെട്ടെന്ന് വായിക്കാനും തിരിച്ചു ആശയവിനിമയം നടത്താനും അദ്ദേഹത്തിന് എളുപ്പം സാധിക്കുന്നു എന്ന് . ഓജോ എന്ന പ്രക്രിയയില്‍ സംഭാഷണങ്ങള്‍ അല്ല അത്രയും പേരില്‍ ഒരുപോലെ ഇത്തരം കാര്യങ്ങള്‍ തരംഗങ്ങളിലൂടെ സംവേദിക്കുകയാണ് . ഒരേ കാര്യങ്ങള്‍ തന്നെ നാലുപേരിലും സംവേദിക്കപ്പെടുന്നു . നമുക്ക് തീരെ സമയമില്ല , വേഗം വേണം എന്ന് അദ്ദേഹം ശാസിച്ചുകൊണ്ടിരുന്നു . ഇതിനിടയില്‍ രാജേഷ്‌ കുഴഞ്ഞു വീണു . ജിജോ പെട്ടി തുറന്നു ഗ്രന്ഥങ്ങള്‍ എടുത്തുകൊണ്ട് വന്നു . ഏതോ ബാഹ്യപ്രേരണയ്ക്ക് വശംവദനാകുംപോലെ . ഒരു ഗ്രന്ഥം എടുത്തു അവന്‍ പേജുകള്‍ മറിച്ച് തുടങ്ങി . അത് വായിച്ച ശേഷം തിരികെ അത് പെട്ടിയില്‍ വച്ചു . ഓജോ ബോര്‍ഡ് മടക്കി വച്ചു . എന്നിട്ട് രാജേഷ് വര്‍മ്മയെ തോളില്‍ എടുത്തു ഞങ്ങളോട് കൂടെ നടക്കാന്‍ ആംഗ്യം കാണിച്ചു . അമ്പരന്നു നിന്ന എനിക്ക് തോന്നിയത് അവന്‍ അമ്മാവന്‍ എന്ന വ്യക്തി ആയി മാറി യെന്നാണ് . നിലവറയ്ക്ക് പുറത്തുകടന്ന ശേഷം രാജേഷിനെ താഴെ കിടത്തിയിട്ട് , അവന്‍ അത് അടച്ചുപൂട്ടി . അതിനു മുകളില്‍ കരിയിലകള്‍ കൊണ്ട് വന്നു നിറച്ചു . എന്തൊക്കെയോ ഉച്ചരിച്ചുകൊണ്ട് അതിനു മുകളില്‍ കൈകൊണ്ട് ഒരു കളം വരച്ചു . വീണ്ടും എന്തൊക്കെയോ വായുവില്‍ ചെയ്തു . പെട്ടെന്ന് പുറത്തു പോയി ഒരു പാലമരത്തണ്ട് ഒടിച്ചു കൊണ്ട് വന്നു , ആ സങ്കല്പ കളം വരച്ചതിനു നടുവില്‍ കുത്തി നിറുത്തി . എന്നിട്ട് ഞങ്ങളുടെ നേരെ ഒന്ന് നോക്കി . സംഭാഷണം ഒന്നും നടന്നില്ല എങ്കിലും രാജേഷിനെ എടുത്തു കൊണ്ട് പിറകെ ചെല്ലാന്‍ ആണെന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒപ്പം തോന്നി . ഞങ്ങള്‍ അവനെ ചോദ്യം ചെയ്യാതെ അനുസരിക്കാന്‍ തുടങ്ങി . ഞങ്ങള്‍ കൊട്ടാരക്കെട്ടിനുള്ളിലെ ഭദ്രകാളി ക്ഷേത്രത്തിലെത്തി . പ്രകൃതി ഭീകര താണ്ഡവം തുടങ്ങിയത് പോലെ ശക്തമായ കാറ്റും മഴയും ഇടിയും മിന്നലും എവിടെ നിന്ന് എന്നറിയാത്തതുപോലെ അവിടമാകെ ഇരുണ്ടു കൂടി . പ്രതിഷ്ഠ പൊളിഞ്ഞ കോവിലിനുള്ളില്‍ ഞങ്ങള്‍ നാലുപേര്‍ .
കണ്ണുതുറക്കുമ്പോള്‍ രാജേഷിന്‍റെ അച്ഛനുമമ്മയും കാര്യസ്ഥനും പിന്നെ കുറച്ചു നാട്ടുകാരും ചുറ്റിനുമുണ്ട് . അമ്പരപ്പോടെ ഞങ്ങളെ നോക്കിക്കൊണ്ട് നില്‍ക്കുന്നു , എന്തൊക്കെയോ ചോദിക്കുന്നുണ്ട് . ഞങ്ങള്‍ നാലുപേരും മൗനം പാലിക്കുന്നു . മുറ്റത്തേക്ക് നോക്കുമ്പോള്‍ ഒരു പ്രളയം താണ്ഡവം കഴിഞ്ഞു ഇറങ്ങിപ്പോയപോലെ ചുറ്റുപാടുകള്‍ . രാജേഷ് വര്‍മ്മയുടെ അച്ഛനുമമ്മയും വഴക്ക് പറഞ്ഞു ഞങ്ങളെയും കൂട്ടി കാറിനരികിലേക്ക് നയിച്ചു . തിരിഞ്ഞുനോക്കരുതെന്നു മനസ്സില്‍ ആരോ മന്ത്രിക്കുംപോലെ ! എങ്കിലും കാര്‍ മുന്നോട്ടെടുക്കുമ്പോള്‍ ഞങ്ങള്‍ നാലുപേരും അറിയാതെ ഒപ്പം പിറകിലേക്ക് നോക്കി ... അവിടെ ജിജോ കമ്പ് ഒടിച്ച ആ പാലമരം കരിഞ്ഞുണങ്ങിയത്‌ പോലെ നില്‍ക്കുന്നു . പിന്നീടു ഒരിക്കലും ഞങ്ങളില്‍ ആരും അവിടെ പോയിട്ടില്ല

No comments:

Post a Comment