Wednesday 10 June 2015

അവിസ്മരണീയം


അവിസ്മരണീയം അനിര്‍വചനീയം
=================================
കാവിനുള്ളിലൂടെ സായാഹ്നസവാരി നടത്തുവാനും ദീപാരാധന തൊഴുതു മടങ്ങുവാനും എനിക്കൊരുപാടിഷ്ടമാണ്‌ . എന്നും എന്‍റെ ആക്ടിവ സ്കൂട്ടര്‍ കാവിനു മുന്നിലുള്ള ആലിന്‍റെ ഓരത്ത് വച്ചിട്ട് ഞാന്‍ കാവിനുള്ളിലേക്ക് നടക്കും . ഒരു പതിനഞ്ചു മിനുട്ട് നടപ്പുണ്ട് കാവിലെ അമ്പലം വരെ . ആ തണുപ്പും കാവിലെ വിവിധ മരങ്ങളുടെയും പൂക്കളുടെയും മണവും കിളികളുടെയും പേരറിയാത്ത ജീവികളുടെയും ശബ്ദങ്ങളും എനിക്കൊരു പാടിഷ്ടമയിരുന്നു . അങ്ങിനെ ഒരു ദിവസം മടങ്ങുമ്പോള്‍ ഞാന്‍ ഒരു വേരില്‍ തട്ടി മറിഞ്ഞു വീണു , വീണത്‌ കുറച്ചു താഴ്ചയുള്ള പൊന്തക്കാടിനുള്ളിലേക്ക് ആയിരുന്നു . കുറച്ചു കഴിഞ്ഞാണ് ഞാന്‍ നനവുള്ള ആ കൊച്ചു പൊന്തക്കുള്ളില്‍ കിടക്കുകയാണെന്നും വീണപ്പോള്‍ തലയടിച്ചു എന്‍റെ ബോധം മറഞ്ഞതാണെന്നും എനിക്കോര്‍മ്മ വന്നത് . ചാടിയെഴുന്നേറ്റപ്പോള്‍ മുണ്ടിന്‍റെ കോന്തലയിലെ നൂലില്‍ ചുറ്റി ഒരു കൊച്ചു മരപ്പാവ . ആദ്യം ഒരു കൌതുകം തോന്നിയെങ്കിലും കുറച്ചുനേരം കയ്യില്‍ പിടിച്ചു അതിന്‍റെ മുഖത്തെ ചളി കളയാന്‍ കൈ കൊണ്ടൊന്നുരസി നോക്കി , പിന്നെ വലിച്ചെറിഞ്ഞു . ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ പാവ രണ്ടായി മുറിഞ്ഞു കിടക്കുന്നു . എന്തോ അരുതാത്തത് ചെയ്ത ഒരു ഫീലിംഗ് തോന്നിയത് അപ്പോഴാണ്‌ . തൊട്ടടുത്തുള്ള കുളത്തിലിറങ്ങി കയ്യിലേയും മുഖത്തെയും കാലിലെയും ചളി കഴുകിക്കളഞ്ഞു പുറത്തേക്കു നടന്നു . വല്ലാത്ത ഇരുട്ടും പേടിപ്പിക്കുന്ന നിശബ്ദതയും . കിളികളുടെയോ മറ്റു ശബ്ദങ്ങളോ ഒന്നുമില്ലാതെ ഇത്ര ശൂന്യത നിറഞ്ഞു കാവില്‍ ഇതുവരെ കണ്ടിട്ടുമില്ല . പതിയെപ്പതിയെ ഒരു ഭയം ഗ്രസിച്ചു തുടങ്ങി . പെട്ടെന്ന് ഒരു തണുത്ത കാറ്റ് എന്നെ അടിമുടി ഉഴിഞ്ഞു കൊണ്ട് കടന്നു പോയി , ഒരു പ്രത്യേക മണവും അവിടെ പരന്നു .
ആരോ കൂടെ എന്നോടൊപ്പം നടക്കുന്നുവെന്ന തോന്നല്‍ ശക്തമായിത്തുടങ്ങി . അതൊന്നും എന്നെ ബാധിക്കുന്നേയില്ല എന്ന മട്ടില്‍ ഞാന്‍ വേഗം കൂട്ടി . എത്രയും പെട്ടെന്ന് സ്കൂട്ടറിനരികില്‍ എത്തണം . കാറ്റിനും വേഗം കൂടി , ഇതുവരെ കാണാത്ത ഒരു കാറ്റ് . ഉള്ളില്‍ ഉടലെടുക്കുന്ന ഭയം മാറ്റാന്‍ അര്‍ജ്ജുനമന്ത്രം ചൊല്ലിത്തുടങ്ങി . ഒടുവില്‍ സ്കൂട്ടറിനരികില്‍ എത്തിയപ്പോള്‍ , അത് താഴെ വീണു കിടക്കുന്നു . ഒരു കണക്കിന് അത് നേരെയാക്കി വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി . പെട്ടെന്ന് വണ്ടിയില്‍ ആരോ എന്നോടൊപ്പം പിറകില്‍ കയറിയത് പോലെ . നല്ല കേള്‍ക്കാനിമ്പമുള്ള ഒരു സ്വരം ചെവിക്കു പിറകില്‍ ... "പേടിക്കണ്ട , ഞാന്‍ ഉപദ്രവിക്കില്ല വെറും ഒരു കൌതുകം വണ്ടി എടുത്തുകൊള്ളൂ .. ഞാന്‍ ഇടയ്ക്ക് ഇറങ്ങും , തിരിഞ്ഞു നോക്കണ്ട " , എന്ന ഒരു തണുത്ത നിശ്വാസം ചെവിയില്‍ പതിക്കും പോലെ ശബ്ദം കേട്ടു ഞാന്‍ . ഇപ്പോള്‍ ഭയം മാത്രമല്ല , വേറെന്തൊക്കെയോ വികാരങ്ങള്‍ കൂടി എന്നെ കടന്നുപോകുന്നു . നല്ല കാട്ടുപൂക്കള്‍ വിരിഞ്ഞ കാടിന്‍റെ മണം കൂടെ പോരുന്നു . കുറെ ദൂരം ചെന്നപ്പോള്‍ "വണ്ടി നിറുത്തണ്ട , ഞാനിവിടെ യാത്ര അവസാനിപ്പിക്കുന്നു " എന്ന് പറഞ്ഞു ഒരു കാറ്റിനോടൊപ്പം ശബ്ദവും അകന്നു പോയി . വണ്ടിയില്‍ പിറകിലെ സീറ്റ് ശൂന്യമായ പോലെ . എനിക്കെന്തോ നഷ്ടബോധം തോന്നി , ഒരിക്കല്‍ പോലും ഒന്നും ചോദിക്കാന്‍ തോന്നാഞ്ഞതിനു ഞാന്‍ എന്നെത്തന്നെ ശാസിച്ചു . ഇപ്പോഴും ഞാന്‍ കാവില്‍ പോകുന്നതു മുടക്കിയിട്ടില്ല , എന്നെങ്കിലും ആ തണുത്ത സ്വരം ഒരു കാട്ടുപൂവിന്‍ മണവുമായി എന്നരികില്‍ വരുമെന്ന് ഞാനിപ്പോഴും ആര്‍ത്തിയോടെ പ്രതീക്ഷിക്കുന്നു , ആഗ്രഹിക്കുന്നു .

No comments:

Post a Comment