Thursday 27 February 2014

ഓര്‍മ്മക്കുറിപ്പുകള്‍ - 4

ഓര്‍മ്മക്കുറിപ്പുകള്‍- 4 
------------------------------------
നാലാം ക്ലാസ് വിശേഷങ്ങള്‍ - ക്ലാസിലെ ഏറ്റവും പൊക്കം കുറഞ്ഞ ഏറ്റവും ചെറിയ കുട്ടി ആയിരുന്നത് കൊണ്ട് തടിമിടുക്കുള്ള കുട്ടികള്‍ക്ക് കളിപ്പാട്ടമായിരുന്നു ഞാന്‍ ! അവരുടെ കുസൃതികള്‍ അതിര് കടക്കാന്‍ തുടങ്ങിയപ്പോള്‍ ഒരിക്കല്‍ ഞാനൊന്നു പൊട്ടിത്തെറിച്ചു .. !
ബെനഡിക്ട് എന്ന ചെക്കനാരുന്നു ക്ലാസ്സിലെ വില്ലന്‍ .. നാലാം ക്ലാസ് വരെ ബോയ്സ് ഉണ്ടായിരുന്നു . കൂടുതലും പെണ്‍ പിള്ളേര്‍ തന്നെ ! ഈ വില്ലന്റെ വലിയ കൂട്ടുകാരന്‍ ആയിരുന്നു സതീഷ് എന്ന ബ്രാഹ്മണ കുട്ടി . ഒന്നാം ക്ലാസ് മുതലേ എന്റെ കളിക്കൂട്ടുകാരന്‍ ! അവനെന്നെ വലിയ ഇഷ്ടമായിരുന്നു . അവന്റെ തൈര്‍ സാദം കുറച്ചെടുത്ത് എന്നും എന്നെയും തീറ്റിക്കും . ഒരു പക്ഷേ ബ്രാഹ്മണ ജീവിതശൈലി പില്‍ക്കാലത്ത് എന്നില്‍ വേരുറപ്പിച്ചത് അവനില്‍ നിന്നാവും ! തിരിച്ചറിവായപ്പോള്‍ ഒരു ബാല്യകാല നഷ്ടങ്ങളിലൊന്നായി അവന്‍ എന്റെ മുന്നിലുണ്ട് , വെളുത്തു തുടുത്ത കവിളും വലിയ നുണക്കുഴികളുമായി ഇന്നും ആ തോഴന്‍ മനസ്സിലുണ്ട് . പറഞ്ഞു വന്നത് , സതീഷിന്റെ വില്ലന്‍ കൂട്ടുകാരന്‍ വില്ലത്തികള്‍ പറഞ്ഞിട്ടു എന്റെ ഉച്ചഭക്ഷണത്തിന്റെ കറികള്‍ എടുത്തു തിന്നിട്ടു ഒന്നുമറിയാത്ത പോലെ പോകും . ഞാന്‍ കൈ കഴുകാന്‍ പോകുന്ന സമയമാണ് ഈ പരിപാടി . എനിക്കു മിണ്ടാന്‍ പേടിയായിരുന്നു . എന്നാല്‍ ഒരു ദിവസം സതീഷ് ഇത് കണ്ടു കൊണ്ട് വന്നു . അവര്‍ തമ്മില്‍ എന്തോ വാക്കുതര്‍ക്കമുണ്ടായി എന്നതിപ്പോഴും ഓര്‍മ്മയിലുണ്ട് . അതില്‍ പിന്നെ എനിക്കു വില്ലന്‍മാരുടെയും വില്ലത്തികളുടെയും ശല്യം ഉണ്ടായില്ല . ഒരിക്കല്‍ ഗായത്രി എന്ന കുട്ടി എന്നെ പിച്ചുകയും മാന്തുകയും ചെയ്തപ്പോള്‍ ഗീത എന്ന എന്റെ അടുത്ത കൂട്ടുകാരി അവളോടു ഭീഷണി മുഴക്കി . "നോക്കിക്കൊ .. ഇവളുടെ അച്ഛന്‍ പോലീസാണ് ... നിന്നെ പിടിച്ച് കൊണ്ട് പോയി ലോക്കപ്പിലിട്ട് ഇടിക്കും" . ഇത് കേട്ടതും വലിയ വായില്‍ അവള്‍ കരയാന്‍ തുടങ്ങി . എന്നെ പിച്ചിയിട്ട് അവള്‍ ഇരുന്നു കരയുന്നു . ഹും. ! ടീച്ചര്‍ വന്നു കാര്യം അന്വേഷിച്ചു .... "ഈ കുട്ടീടെ അച്ഛനെ കൊണ്ട് പോലീസില്‍ പിടിപ്പിക്കും ഇടിപ്പിക്കും" എന്നൊക്കെ പറഞ്ഞാണ് കരച്ചിലോട് കരച്ചില്‍ ! ടീച്ചര്‍ അടുത്ത് വിളിച്ചു ചെവി പിടിച്ചു തിരുമ്മി . പിച്ചും കൊണ്ട് , മാന്തും കൊണ്ട് അവസാനം ചെവിക്കു തിരുമ്മും കിട്ടി . അതോടെ ഭീഷണി എന്ന വാക്കു ഞാനങ്ങുപേക്ഷിച്ചു ! ഞാന്‍ ഭീഷണിപ്പെടുത്താതെ വേറൊരാള്‍ ചെയ്തിട്ടും കിട്ടിയത് എനിക്ക് .. ഹും ! പില്‍ക്കാലത്ത് അവള്‍ എന്റെ വലിയ കൂട്ടുകാരിയായി .10 വരെ ഒരുമിച്ചു പഠിച്ചു ഞങ്ങള്‍ ! പക്ഷേ, എന്റെ കല്യാണം കഴിഞ്ഞു കുട്ടികളുമായി ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ ആണ് ഞാന്‍ പത്രത്തില്‍ അവളുടെ ചരമ അറിയിപ്പ് കാണുന്നത് . ആത്മഹത്യ ആയിരുന്നു ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചൂത്രേ ! കുട്ടികള്‍ ഉണ്ടാവുന്നില്ല എന്ന് പറഞ്ഞു അമ്മായിയമ്മ കുത്തുവാക്ക് പറയുന്നത് കെട്ടു മനം മടുത്താണ് ആത്മഹത്യ ചെയ്തത് . ഇന്നും തീരാത്ത ഒരു നൊമ്പരമായി .. ചിലയിടവേളരാവുകളില്‍ അവളുടെ സാന്നിധ്യം ഞാന്‍ ഒരു നിശബ്ദതയിലൂടെ അറിയാറുണ്ട് . അവളുടേത്‌ മാത്രമല്ല .. മരിച്ചു പോയ പലരുടെയും .. എനിക്കറിയാം എന്റെ അബോധതലങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന അജ്ഞാത വീക്ഷണ കോണുകളുടെ കളിയാണവയെന്ന് ! ഇപ്പോഴും ഇടയ്ക്കു സിമിത്തേരിയില്‍ എന്റെ രണ്ടു കൂട്ടുകാരികളുടെ അടുത്ത് പോയി ഞാന്‍ സംസാരിക്കാറുണ്ട് . ബാക്കി അടുത്തതില്‍ ! നന്ദി നമസ്ക്കാരം !

No comments:

Post a Comment